കോൺഗ്രസിലെ മുഖ്യമന്ത്രി തർക്കത്തിൽ വിട്ടുവീഴ്ചയില്ലാതെ നേതാക്കൾ. ഹൈക്കമാൻഡുമായി നടത്തിയ ചർച്ചയിൽ രാഹുൽ ഗാന്ധിക്ക് മുന്നിൽ കെ.സി.വേണുഗോപാലിനെതിരെ കടുത്ത വിമർശനവുമായി വി.ഡി.സതീശൻ. എഐസിസി സംഘടന ചുമതലയുള്ള ജന. സെക്രട്ടറി എന്ന സ്ഥാനം ദുരുപയോഗം ചെയ്ത് എംഎൽഎമാരെ സ്വാധീനിച്ചതായി വി.ഡി.സതീശൻ ആരോപിച്ചു.
മുഖ്യമന്ത്രിയായില്ലെങ്കിൽ പടയാളിയായി തുടരുമെന്നും വി.ഡി.സതീശൻ അറിയിച്ചിട്ടുണ്ട്. അങ്ങനെയാണെങ്കിൽ കെ.സിയ്ക്ക് വേണ്ടി പറവൂർ ഒഴിഞ്ഞു നൽകും. കടുത്ത ഭാഷയിലാണ് കെ.സിയ്ക്കെതിരെ വി.ഡി.സതീശൻ യോഗത്തിൽ തുറന്നടിച്ചത്. താൻ പ്രതിപക്ഷ നേതാവായിരിക്കുമ്പോൾ ജനങ്ങൾക്ക് കൊടുത്ത വാക്ക് പാലിക്കാൻ അവസരം നൽകണമെന്നും രാഹുൽ ഗാന്ധിയും ഖാർഗെയുമടങ്ങിയ നേതാക്കൾക്ക് മുന്നിൽ വി.ഡി.ആവശ്യപ്പെട്ടു.
പറവൂറിൽ താൻ ഒഴിഞ്ഞ് കെ.സിയെ വിജയിപ്പിച്ച് കൊടുക്കാമെന്നും ജനങ്ങൾക്കിടയിലേക്കുള്ള വനവാസത്തിന് പോകാൻ താൻ ഇപ്പോഴും ഒരുക്കമാണെന്നുമാണ് വി.ഡി.സതീശൻ വ്യക്തമാക്കിയിട്ടുള്ളത്. കെ.സി. മുഖ്യമന്ത്രിയാകുന്നത് എതിർക്കുന്നതെന്തിനാണ്, എംഎൽഎമാരുടെ പിന്തുണയുണ്ടല്ലോ എന്ന ഹൈക്കമാൻഡിൻ്റെ ചോദ്യമാണ് വി.ഡി.സതീശനെ പ്രകോപിപ്പിച്ചതെന്നാണ് സൂചന.
മൂന്ന് നേതാക്കളും നിലപാടിൽ ഉറച്ചു നിൽക്കുന്നതോടെ കടുത്ത വിഷമസന്ധിയിലായിരിക്കുകയാണ് കോൺഗ്രസ് ഹൈക്കമാൻഡ്. അതേസമയം, സീനിയോരിറ്റിയിൽ ഉറച്ചു നിൽക്കുകയാണ് രമേശ് ചെന്നിത്തല. അതേസമയം പിന്നോട്ടില്ലെന്ന തീരുമാനത്തിൽ തന്നെയാണ് കെ.സി.വേണുഗോപാലും. കഴിഞ്ഞ രണ്ടു മണിക്കൂറായി ചർച്ച തുടരുന്നുവെങ്കിലും ഇതുവരെ ഹൈക്കമാൻഡിന് ഒരു തീരുമാനത്തിലെത്താനായിട്ടില്ലെന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.