Source: X
BUSINESS

സമ്പത്തിൽ തായ്‌വാൻ്റെ ജിഡിപിയേയും മറികടന്ന് ഇലോൺ മസ്ക്

റോക്കറ്റ്, സാറ്റലൈറ്റ്, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് കമ്പനിയാണ് മസ്കിൻ്റെ സമ്പത്തിൽ ഭൂരിഭാഗവും സംഭാവന ചെയ്യുന്നത്

Author : ന്യൂസ് ഡെസ്ക്

ലോകത്തിലെ ആദ്യത്തെ ട്രില്യണയർ ആയി ഇലോൺ മസ്ക്. ഇതോടെ സമ്പത്തിൽ തായ്‌വാൻ്റെ ജിഡിപിയേയും മസ്ക് പിന്നിലാക്കിയിരിക്കുകയാണ്. സ്പേസ് എക്സിൻ്റെ ഐപിഒ മൂല്യം ഉയർന്നതിനെ തുടർന്നാണ് മസ്ക് ട്രില്യണയർ ലിസ്റ്റിൽ ഒന്നാമതായി ഇടം പിടിച്ചത്.

കമ്പനി ഫയലിംഗുകളും ഫോർബ്‌സിന്റെ കണക്കുകളും അടിസ്ഥാനമാക്കിയുള്ള കണക്കുകൂട്ടലുകൾ പ്രകാരം, സ്‌പേസ് എക്‌സ് വ്യാപാരം ആരംഭിക്കുമ്പോൾ മസ്‌കിന്റെ ആസ്തി 1.1 ട്രില്യൺ ഡോളർ കടക്കുമെന്നാണ് സൂചന. റോക്കറ്റ്, സാറ്റലൈറ്റ്, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് കമ്പനിയാണ് മസ്കിൻ്റെ സമ്പത്തിൽ ഭൂരിഭാഗവും സംഭാവന ചെയ്യുന്നത്.

ബ്ലൂംബെർഗ് ബില്യണയേഴ്‌സ് സൂചിക പ്രകാരം, സ്‌പേസ് എക്‌സ് ഐപിഒയ്ക്ക് മുമ്പുതന്നെ ഏകദേശം 971 ബില്യൺ ഡോളർ ആസ്തിയുണ്ടായിരുന്ന മസ്‌ക് ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയായിരുന്നു. തൊട്ടു പിന്നിലുള്ള ആൽഫബെറ്റ് സഹസ്ഥാപകനായ ലാറി പേജിൻ്റെ ആസ്തി ഏകദേശം 304 ബില്യൺ ഡോളറാണ്. അതായത് മസ്‌കിൻ്റെ സമ്പത്ത് തൻ്റെ ഏറ്റവും അടുത്ത എതിരാളിയേക്കാൾ മൂന്നിരട്ടിയിലധികമായിരുന്നു.

പല രാജ്യങ്ങളുടെയും വാർഷിക സാമ്പത്തിക ഉൽപ്പാദനത്തേക്കാളും കൂടുതലാണ് നിലവിൽ മസ്കിൻ്റെ സമ്പത്ത്. അന്താരാഷ്ട്ര നാണയ നിധി (IMF) കണക്കുകളനുസരിച്ച് തായ്‌വാനിന്റെ സമ്പദ്‌വ്യവസ്ഥ ഏകദേശം 976.7 ബില്യൺ ഡോളറാണ്. അതായത് ഒരു രാജ്യത്തിൻ്റെ മുഴുവൻ സമ്പദ് വ്യവസ്ഥയേക്കാളും കൂടുതലാണ് മസ്കിൻ്റെ ആസ്തി. ഇത് ഇന്ത്യയുടെ ജിഡിപിയുടെ നാലിലൊന്നാണ്. ഐഎംഎഫ് കണക്കുകൾ പ്രകാരം ഇന്ത്യയുടെ ജിഡിപി ഏകദേശം 4.15 ട്രില്യൺ ഡോളറാണ്.

ഓഹരി വിൽപ്പനയ്ക്ക് മുമ്പ്, ഫോർബ്സ് മസ്കിന്റെ ആസ്തി ഏകദേശം 780 ബില്യൺ ഡോളറായിരുന്നുവെങ്കിൽ സ്‌പേസ് എക്‌സിലെ അദ്ദേഹത്തിന്റെ ഓഹരി ഇപ്പോൾ ഏകദേശം 866 ബില്യൺ ഡോളറാണ്. ടെസ്‌ലയിലെയും മറ്റ് സംരംഭങ്ങളിലെയും അദ്ദേഹത്തിന്റെ ആസ്തികൾ കൂടി കണക്കാക്കുമ്പോൾ ആകെ ആസ്തി 1.1 ട്രില്യൺ ഡോളർ കടക്കും.

ടെസ്‌ലയ്ക്കും സ്‌പേസ് എക്‌സിനും പുറമെ, ബ്രെയിൻ-ഇംപ്ലാന്റ് സ്റ്റാർട്ടപ്പ് ന്യൂറലിങ്ക്, ഭൂഗർഭ ഗതാഗത കമ്പനിയായ ദി ബോറിംഗ് കമ്പനി എന്നിവയുൾപ്പെടെയുള്ള നിരവധി കമ്പനികളുടെ സഹസ്ഥാപകൻ കൂടിയാണ് മസ്ക്. ലോകമെമ്പാടും സമ്പത്ത് അസമത്വം വ്യാപിക്കുകയും ശതകോടീശ്വരന്മാരായ സംരംഭകരുടെ വർധിച്ചുവരുന്ന ശക്തിയെയും കുറിച്ചുള്ള ചർച്ചകൾ തുടരുന്ന സമയത്താണ് മസ്‌കിന്റെ ട്രില്യൺ ഡോളറിലേക്കുള്ള ഉയർച്ച.

SCROLL FOR NEXT