സംസ്ഥാനത്ത് രണ്ട് ദിവസത്തിന് ശേഷം ഇന്ന് സ്വര്‍ണവില വീണ്ടും ഉയർന്നു. പവന് 400 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ 74,000 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ നിരക്ക്. ഒരു ഗ്രാം സ്വർണത്തിന്റെ വില 50 രൂപ ഉയർന്ന് 9250 രൂപയിലെത്തി. കഴിഞ്ഞ ദിവസം 840 രൂപ ഇടിഞ്ഞ സ്വർണനിരക്കാണ് ഇന്ന് വീണ്ടും ഉയർന്നത്. ഇന്നത്തെ നിരക്കനുസരിച്ച് 10 ഗ്രാം സ്വർണം വാങ്ങണമെങ്കിൽ 92,500 രൂപ വരെ ചിലവ് വരും. അഞ്ച് പവന്‍ വാങ്ങണമെങ്കില്‍ കുറഞ്ഞത് 4.50 ലക്ഷം രൂപ വേണം. ഉയർന്ന പണിക്കൂലി വരുന്ന ആഭരണങ്ങൾക്ക് വില ഇതിലും കൂടും.
ജൂൺ 14നാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത്. 74,560 രൂപയായിരുന്നു അന്ന് ഒരു പവൻ സ്വർണത്തിൻ്റെ വില. മെയ് 15 ലെ 68,880 രൂപയാണ് സമീപകാലത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. ഈ ജനുവരി 22നാണ് സ്വർണവില ആദ്യമായി 60,000 കടന്നത്. തുടർന്ന് ഫെബ്രുവരി 11ന് പവൻ വില 64,000 കടന്നിരുന്നു. മാർച്ച് 14ന് 65,000 കടന്ന വില ഏപ്രിൽ 12നാണ് ആദ്യമായി 70,000 കടന്നത്. തുടർന്ന് ഏപ്രിൽ 17ന് പവൻ വില 71,000ഉം ഏപ്രിൽ 22ന് വില 74,000ഉം കടന്നു. ജൂൺ ഒന്നിന് 71,360 രൂപയായിരുന്നു സ്വർണവില.
രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളും ട്രംപിന്റെ വ്യാപാരയുദ്ധവും താരിഫുമെല്ലാം രാജ്യത്തെ സ്വർണവിലയിൽ പ്രതിഫലിക്കുന്നുണ്ട്. നിലവില്‍ പ്രാദേശികമായി പ്രവര്‍ത്തിക്കുന്ന ഗോള്‍ഡ് അസോസിയേഷനുകളാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണത്തിന് വിലയിടുന്നത്. മുംബൈ വിപണിയിലെ സ്വര്‍ണ വില അടിസ്ഥാനമാക്കിയാണ് കേരളത്തിലെ വിപണിയിലെയും സ്വര്‍ണ വില കണക്കാക്കാറുള്ളത്.
ഇന്ന് 24 കാരറ്റ് സ്വർണവില 10,091രൂപയാണ്. 18 കാരറ്റിന് ഒരു ഗ്രാമിന് 7,569 രൂപയും പവന് 60,552 രൂപയുമാണ് ഇന്നത്തെ നിരക്ക്. അതേസമയം, ഒരു ഗ്രാം വെള്ളിക്ക് 121 രൂപയാണ് ഇന്നത്തെ വില. രാജ്യാന്തര വില നിലവിൽ ഔൺസിന് 3,378 ഡോളറിൽ നിന്ന് 3,390 ഡോളറിലേക്ക് ഉയർന്നു.