തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കുതിച്ച് സ്വർണവില. ഇന്ന് ഗ്രാമിന് 35 രൂപ കൂടിയതോടെ 12,735 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒരു പവന് 280 രൂപ കൂടി 1,01,880 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. കഴിഞ്ഞദിവസമാണ് സ്വർണവില ഒരു ലക്ഷം രൂപ എന്ന മാന്ത്രികസംഖ്യയിലെത്തിയത്. പവന് 1760 രൂപയായിരുന്നു ഇന്നലെ കൂടിയത്. ഇതോടെ 1,01,600 രൂപ എന്ന നിലയിലായിന്നു ഇന്നലെ കച്ചവടം പുരോഗമിച്ചത്. ഗ്രാമിന് 220 രൂപയുമാണ് കൂടിയത്. ഇതോടെ 2025ൽ മാത്രം സ്വർണത്തിന് കൂടിയത് 40,000ത്തിലധികം രൂപയാണ്.
സ്വർണവില ഉയരുന്നത് വിവാഹ വിപണിയിൽ വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. വിവാഹ സീസണും ഉത്സവ സീസണും വന്നതോടെ ജ്വല്ലറികളില്‍ തിരക്കും വര്‍ധിച്ചിട്ടുണ്ട്. നിലവിലെ വിലയിൽ ഒരു പവന്‍ സ്വര്‍ണം വാങ്ങാൻ കുറഞ്ഞത് 1,06,600 രൂപയ്ക്ക് മുകളിൽ നൽകണം. കൂടുതൽ പണിക്കൂലിയുള്ള സ്വർണാഭരണങ്ങൾക്ക് ഇതിൽ കൂടുതൽ വില നൽകേണ്ടി വരും. ജിഎസ്ടിയും ഹോൾ മാർക്കിങ് ഫീസും ഇതിനു പുറമെ നൽകണം.
സ്വർണവില പവന് ഒരു ലക്ഷം രൂപ എന്ന മാന്ത്രികസംഖ്യ പിന്നിട്ടതോടെ, കൈവശം നല്ല സ്വർണശേഖരമുള്ളവർ പലരും ലക്ഷാധിപതികളും കോടീശ്വരരുമായി. 100 പവൻ കൈവശമുണ്ടെങ്കിൽ ഒരു കോടി രൂപയുടെ ആസ്തിയായി. ഇന്ത്യയിൽ സ്വർണത്തിന്റെ പ്രധാന വിപണിയാണ് കേരളവും തമിഴ്‌നാടും. കേരളത്തിലെ വീടുകളിൽ ഏതാണ്ട് 2,000 ടൺ സ്വർണമുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. അതായത് 200 കോടി ഗ്രാം. പവനിൽ കണക്കാക്കിയാൽ 25 കോടി പവൻ. ഇതിന്റെ മൊത്തം മൂല്യം ഇപ്പോഴത്തെ വില അനുസരിച്ച് 25.40 ലക്ഷം കോടി രൂപ വരും!
ഇന്ത്യയുടെ സ്വർണശേഖരം ഏതാണ്ട് 880 കോടി രൂപയുണ്ടെന്നാണ് റിസർവ് ബാങ്കിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇതിന്റെ ഇരട്ടിയിലേറെ വരും മലയാളിയുടെ കൈവശമുള്ള സ്വർണം. ഇതിൽ നല്ലൊരുപങ്കും ബാങ്ക് ലോക്കറിലാണ്. ബാങ്കുകളിലും ബാങ്കിതര സ്ഥാപനങ്ങളിലുമായി പണയം വച്ചിരിക്കുന്ന സ്വർണവും ടൺകണക്കിന് വരും.