ഡൽഹി: രാജ്യത്ത് ഇന്ധന വിലയിൽ വീണ്ടും വർധന. പെട്രോളിന് ലിറ്ററിന് 86 പൈസയും, ഡീസലിന് 83 പൈസയുമാണ് കൂടിയത്. തിരുവനന്തപുരത്ത് 111 രൂപ 71 പൈസയായി പെട്രോൾ വില. ഒരാഴ്ച്ചക്കിടെ ഇന്ധന വില കൂട്ടുന്നത് ഇത് രണ്ടാം തവണ.
മെയ് 15ന് ലിറ്ററിന് 3 രൂപ കൂട്ടിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് മൂന്നു ദിവസത്തിന് ശേഷം വീണ്ടും വില കൂട്ടിയിരിക്കുന്നത്. ഡൽഹിയിൽ ചൊവ്വാഴ്ച പെട്രോൾ ലിറ്ററിന് 87 പൈസ വർധിച്ച് 98.64 രൂപയും ഡീസൽ ലിറ്ററിന് 91 പൈസ വർധിച്ച് 91.58 രൂപയുമായിരുന്നു.
കേരളത്തിൽ നിലവിൽ പെട്രോളിന് 110.31 രൂപയും, ഡീസലിന് 97.89 രൂപയുമാണുള്ളത്. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ആഗോളതലത്തിൽ എണ്ണ വിതരണം തടസപ്പെട്ടതാണ് വിപണിയിലെ ചാഞ്ചാട്ടത്തിന് കാരണം. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നതും എണ്ണവിലയെ സാരമായി ബാധിക്കുന്നുണ്ട്.
നിലവിലെ ഗാർഹിക ചെലവുകൾ വർധിച്ചുനിൽക്കുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് മേൽ കൂടുതൽ സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കുന്നതാണ് ഈ തീരുമാനം. രാജ്യത്തെ പ്രധാന മെട്രോ നഗരമായ കൊൽക്കത്തയിലാണ് പെട്രോളിന് ഏറ്റവും ഉയർന്ന വില വർധനവ് രേഖപ്പെടുത്തിയത്. കൊൽക്കത്തയിൽ പെട്രോൾ വില 96 പൈസ വർധിച്ച് ലിറ്ററിന് 109.70 രൂപയായി. ഡീസൽ വില 94 പൈസ വർധിച്ച് ലിറ്ററിന് 96.07 രൂപയിലെത്തി.
ചെന്നൈയിൽ പെട്രോൾ ലിറ്ററിന് 82 പൈസ കൂടി 104.49 രൂപയും, ഡീസൽ 86 പൈസ കൂടി 96.11 രൂപയും ആയി. അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണയുടെ വില ഉയരുന്നത് തുടർന്നാൽ വരും ദിവസങ്ങളിൽ ഇന്ധന വില വീണ്ടും വർധിക്കുമെന്നും, ഇതുവഴി പണപ്പെരുപ്പം ഉയരാനുള്ള സാധ്യതകളുണ്ടെന്നും സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടി.