ഡൽഹി: ഉപഭോക്താക്കളുടെ നിരന്തര പരാതിയെ തുടർന്ന് പ്രധാനപ്പെട്ട ഓൺലൈൻ ഭക്ഷണ വിതരണ പ്ലാറ്റ്ഫോമായ സ്വിഗ്ഗിക്ക് ഭക്ഷ്യ സുരക്ഷാ ഗുണനിലവാര അതോറിറ്റി ഒമ്പത് നോട്ടീസുകൾ അയച്ചു. കേടായതും കാലാവധി കഴിഞ്ഞതുമായ ഭക്ഷണസാധനങ്ങൾ വിതരണം ചെയ്‌തുവെന്ന ആരോപണങ്ങളെ തുടർന്നാണ് നടപടി.
ഭക്ഷ്യസുരക്ഷാ നിയമം 2006 പ്രകാരമുള്ള ലംഘനങ്ങൾ ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നൽകിയിരിക്കുന്നത്. സംഭവത്തിൽ വിശദമായ വിശദീകരണവും കംപ്ലയൻസ് റിപ്പോർട്ടും സമർപ്പിക്കാൻ പ്ലാറ്റ്‌ഫോമിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വീഴ്ച വരുത്തിയാൽ നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അതീവ ഗുരുതരമായ സാഹചര്യത്തിൽ സൂക്ഷിച്ച, കേടുവന്ന ബേബി ഫുഡ് വിതരണം ചെയ്‌തതായി പരാതിയുണ്ട്. ഈ ഉൽപ്പന്നം ഉപഭോക്താവ് മടക്കിനൽകിയിട്ടും അത് വീണ്ടും മറ്റൊരാൾക്ക് വിതരണം ചെയ്തതായും ആരോപണമുണ്ട്.
ഗുണനിലവാരമില്ലാത്ത മുട്ട, പാൽ, കേടുപാടുകൾ സംഭവിച്ച പാക്കറ്റ് ഭക്ഷണങ്ങൾ എന്നിവ ഇൻസ്റ്റാമാർട്ട് വഴി വിതരണം ചെയ്തതായി ഉപഭോക്താക്കൾ പരാതിപ്പെട്ടു. ഒരു കേസിൽ ഭക്ഷണത്തിൻ്റെ സുരക്ഷ ഉറപ്പാക്കുന്നതിന് പകരം തുക റീഫണ്ട് ചെയ്യുക മാത്രമാണ് കമ്പനി ചെയ്തത്.
വിൽപ്പനക്കാരുടെ രജിസ്ട്രേഷൻ വെരിഫിക്കേഷൻ, ഉൽപ്പന്നങ്ങളുടെ ഗുണനിലവാര പരിശോധന, ഉപഭോക്തൃ പരാതി പരിഹാരം എന്നിവയിലെല്ലാം കമ്പനിയുടെ ഭാഗത്തുനിന്ന് വലിയ വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെന്നാണ് നോട്ടീസിൽ പറയുന്നത്.