പശ്ചിമേഷ്യൻ സംഘർഷം തുടരുന്ന സാഹചര്യത്തിൽ രാജ്യത്തെ ചില്ലറ പണപ്പെരുപ്പം വർധിക്കുന്നുവെന്ന് റിപ്പോർട്ട്. ഉപ്പ് മുതൽ കർപ്പൂരം വരെയുള്ള സാധനങ്ങളിൽ വില വർധനവ് ഉണ്ടായേക്കും. പച്ചക്കറികളുടെയും മറ്റ് ആവശ്യ സാധനങ്ങളുടെയും വില വർധിക്കുന്നതോടെ സാധാരണക്കാരുടെ ജീവിതച്ചെലവ് താളം തെറ്റും.
കഴിഞ്ഞ മാസം രാജ്യത്തെ ചില്ലറ വ്യാപാര പണപ്പെരുപ്പത്തിൽ വലിയ വർധനവാണ് രേഖപ്പെടുത്തിയത്. അവശ്യ പച്ചക്കറികളുടെയെല്ലാം വില ഉയർന്നു. ഔദ്യോഗിക കണക്കുകൾ അനുസരിച്ച് വരും മാസങ്ങളിൽ നിത്യോപയോഗ സാധനങ്ങളുടെയും വില വർധിച്ചേക്കും.
ഉപഭോക്തൃ വില സൂചിക പ്രകാരം മാർച്ചിൽ 3.40 ശതമാനം ഉണ്ടായിരുന്ന പണപ്പെരുപ്പം ഏപ്രിൽ മാസത്തിൽ 3.48 ശതമാനം ആയി ഉയർന്നു. സാമ്പത്തിക വിദഗ്ധര്‍ പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതലായ വര്‍ധന രാജ്യം വിലക്കയറ്റത്തിലേക്കെന്ന സൂചന നൽകുന്നു.
ഇന്ധനം, വൈദ്യുതി, ക്രൂഡ് ഓയില്‍, അസംസ്‌കൃത വസ്തുക്കള്‍ എന്നിവയുടെ വില കുത്തനെ ഉയര്‍ന്നതാണ് പണപ്പെരുപ്പത്തിന് കാരണമായത്. ഏപ്രിലില്‍ ഇവ ഉള്‍പ്പെടുന്ന വിഭാഗത്തിലെ പണപ്പെരുപ്പം 24.71 ശതമാനമായി. പശ്ചിമേഷ്യൻ യുദ്ധം അയവില്ലാതെ തുടർന്നതോടെ ക്രൂഡ് പെട്രോളിയം, പ്രകൃതി വാതകം എന്നിവയുടെ വിലയില്‍ വലിയ വര്‍ധന രേഖപ്പെടുത്തി.
വേനൽമഴ ലഭിക്കാതിരുന്നതോടെ കർഷകർ നേരിട്ട പ്രതിസന്ധിയും തിരിച്ചടിയായി. പച്ചക്കറികൾക്ക് പുറമേ പാക്കറ്റ് ഭക്ഷണത്തിനും വില കൂടിയേക്കുമെന്നാണ് സൂചന. ഗതാഗതം, നിര്‍മാണം, വ്യവസായം തുടങ്ങിയ മേഖലകളിലെല്ലാം വിലക്കയറ്റം അനുഭവപ്പെടുന്നുവെന്നാണ് വിലയിരുത്തല്‍.