Source: Social Media
BUSINESS

യുദ്ധ ഭീതിയിൽ അശാന്തമായി പശ്ചിമേഷ്യ; ക്രൂഡ് ഓയിൽ- സ്വർണം ഓഹരി ഉൾപ്പെടെ ആടിയുലഞ്ഞ് വിപണി

ചരക്ക് നീക്കത്തിന് വിലക്ക് നേരിട്ടതോടെ ആഗോള വിപണിയിൽ അവശ്യ വസ്തുക്കൾക്ക് ഉൾപ്പെടെ വില ഉയരുമെന്നാണ് വിലയിരുത്തൽ

Author : ന്യൂസ് ഡെസ്ക്

പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ അശാന്തമായി തുടരുന്ന സാഹചര്യത്തിൽ ആഗോളവിപണി ആടിയുലയുന്നു. ക്രൂഡ് ഓയിൽ വില അനുനിമിഷം മാറിമറിയുന്ന സാഹചര്യമാണ് നിലവിലുള്ളത്, ഹോർമുസ് കടലിടുക്കിൽ ചരക്ക് നീക്കം നിലച്ചതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. ആഗോളവിപണിയിൽ സ്വർണത്തിന്റെ വിലയിലും ചാഞ്ചാട്ടമുണ്ട്. സെൻസെക്‌സും നിഫ്റ്റിയും ഉൾപ്പെടെ ഓഹരിവിപണികളും പ്രതിസന്ധിയിലാണ്.

ഇസ്രയേലും അമേരിക്കയും സംയുക്തമായി നടത്തിയ ആക്രമണത്തിന് ഇറാൻ നൽകിയ തിരിച്ചടി ഗൾഫ് രാജ്യങ്ങളിലേക്ക് കൂടി വ്യാപിപ്പിച്ചതോടെയാണ് പ്രതിസന്ധി രൂക്ഷമായത്, ഇറാനിൽ നിന്നുള്ള ക്രൂഡ് ഓയിൽ വിതരണം പൂർണമായും നിലച്ചതോടെ ആദ്യഘട്ടത്തിൽ തന്നെ എണ്ണ വിലയെ സാരമായി ബാധിച്ചിരുന്നു. പിന്നാലെ ഹോർമുസ് കടലിടുക്കിൽ ആക്രമണം നടന്നതോടെ മറ്റു രാജ്യങ്ങളിൽ നിന്നുള്ള എണ്ണ വിതരണവും നിലച്ചു.

ജിസിസി രാജ്യങ്ങളിലെ എണ്ണ റിഫൈനറികൾ ലക്‌ഷ്യം വെച്ചുള്ള മിസൈൽ ആക്രമണങ്ങൾ റിഫൈനറി പ്രവർത്തനങ്ങൾ ഭാഗികമായി ബാധിക്കപ്പെട്ടിട്ടുണ്ട്. രാവിലെ ബാരലിന് 77 രൂപയായിരുന്നു ക്രൂഡ് ഓയിൽ വില, ആക്രമണം ശക്തമായതോടെ ബാരലിന് എൺപത് രൂപയായി വില ഉയർന്നു. അസ്ഥിരത തുടർന്നാൽ എണ്ണ വില ഇനിയും ഉയരുമെന്നാണ് വിലയിരുത്തൽ.

ആക്രമണങ്ങൾ ശക്തമായതോടെ സ്വർണവിപണിയിലും ആശങ്ക ഉയർന്നു. കഴിഞ്ഞ ദിവസം നാനൂറ് രൂപ ഉയർന്ന് പവന് ഒരു ലക്ഷത്തി മുപ്പതിനായിരം എത്തിയ സ്വർണ വില ഇന്ന് മുന്നൂറ് രൂപ കുറഞ്ഞു. ഹോർമുസ് കടലിടുക്കിൽ ഇന്നലെ ചില ആക്രമണങ്ങൾ നടന്നിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. പിന്നാലെ കടലിടുക്ക് ഇറാൻ അടച്ചിട്ടതായി വാർത്തകൾ പ്രചരിച്ചെങ്കിലും ഇറാൻ പ്രചാരണത്തെ തള്ളി രംഗത്ത് വന്നു. ഹോർമുസ് അടച്ചിടാൻ ഉദ്ദേശിക്കുന്നില്ലെന്നും ചരക്ക് കപ്പലുകളെ അക്രമിക്കില്ലെന്നും അരാഗ്ച്ചി പ്രസ്താവന പുറത്തിറക്കിയിരുന്നു.

എന്നാൽ എംഎസ്‌സി ഉൾപ്പെടെയുള്ള കപ്പൽ കമ്പനികൾ ഹോർമുസ് വഴിയുള്ള ചരക്ക് നീക്കം അവസാനിപ്പിക്കാൻ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ കപ്പലുകൾ സുരക്ഷിത കേന്ദ്രത്തിൽ നങ്കൂരമിടാനും നിർദേശം നൽകി. ചരക്ക് നീക്കത്തിന് വിലക്ക് നേരിട്ടതോടെ ആഗോള വിപണിയിൽ അവശ്യ വസ്തുക്കൾക്ക് ഉൾപ്പെടെ വില ഉയരുമെന്നാണ് വിലയിരുത്തൽ. ഓഹരിവിപണികളെ പിടിച്ച് നിർത്താനുള്ള ശ്രമങ്ങൾ നടന്നെങ്കിലും കാര്യമായ മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല.

നിഫ്റ്റിയും സെൻസെക്‌സസും ഉൾപ്പെടെ നഷ്ടത്തിലാണ് വിനിമയം നടത്തുന്നത്. ലണ്ടൻ എക്സ്ചേഞ്ച്, യൂറോപ്യൻ എക്സ്ചേഞ്ച് എന്നിങ്ങനെ ആഗോള ഓഹരി വിപണിയിലും നഷ്ടത്തോടെയുള്ള തുടക്കമാണ് രേഖപ്പെടുത്തുന്നത്. പ്രധാന ഷെയറുകളെല്ലാം പ്രതിസന്ധി നേരിടുന്നതിനാൽ വരും ദിവസങ്ങളിലും നഷ്ടവ്യാപാരമായിരിക്കുമെന്നും സാമ്പത്തിക വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു.

SCROLL FOR NEXT