ENTERTAINMENT

അശ്ലീല ചുവയുള്ള, ഡബിൾ മീനിങ്ങുള്ള ഒരു സംഭാഷണം പോലും അദ്ദേഹം എഴുതിയിട്ടില്ല: ജഗദീഷ്

ഒരുപാട് ആലോചിച്ചാണ് അദ്ദേഹം തിരക്കഥകൾ എഴുതുന്നത് എന്നും നടൻ ജഗദീഷ് പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

കൊച്ചി: ഒരു കൂട്ടുകാരനും സഹോദരനും മാത്രമല്ല അതിനപ്പുറം തനിക്കൊരു ​ഗുരുസ്ഥാനിയാണ് ശ്രീനിവാസൻ എന്ന് നടൻ ജഗദീഷ്. എൻ്റെ രണ്ടാമത്തെ ചിത്രമായ ഓടരുത് അമ്മാവാ ആളറിയാതെ എന്ന സിനിമയുടെ തിരക്കഥാക്കൃത്തായിരുന്നു ശ്രീനിവാസൻ. അന്ന് തുടങ്ങിയ ആത്മബന്ധമാണ് ഞങ്ങൾ തമ്മിൽ. ശ്രീനിവാസൻ്റെ പ്രസക്തിയെപ്പറ്റിയും പ്രാധാന്യത്തെക്കുറിച്ചും താൻ പറയേണ്ട കാര്യമില്ല. അത് മലയാളക്കര കണ്ടും വായിച്ചും അറിഞ്ഞിരിക്കേണ്ട കാര്യമാണ്. ഹാസ്യത്തിൻ്റെ നിലവാരം ഉയർത്തുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് വലുതാണ്. അശ്ലീല ചുവയുള്ള, ഡബിൾ മീനിങ്ങുള്ള ഒരു സംഭാഷണം പോലും അദ്ദേഹം എഴുതിയിട്ടില്ല. തലച്ചോറിൻ്റെ ഹാസ്യമാണത്. ഒരുപാട് ആലോചിച്ചാണ് അദ്ദേഹം തിരക്കഥകൾ എഴുതുന്നത് എന്നും നടൻ ജഗദീഷ് പറഞ്ഞു.

കോമഡി സീനുകൾ എഴുതാനാണ് ഏറ്റവും ബുദ്ധിമുട്ട് എന്ന് ശ്രീനിവാസൻ പറഞ്ഞിട്ടുണ്ട്. വൈകാരികമായ സീനുകൾ ഹൃദയത്തിൽ നിന്നാണ് എഴുതുന്നത്. അത് എളുപ്പമാണെന്നും അത് പെട്ടെന്ന് എഴുതാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. മനസിൽ പതിപ്പിച്ചാണ് അദ്ദേഹം തിരക്കഥകൾ എഴുതുന്നത്. പ്രേഷകരുടെ നിലവാരം ഉയർത്തുന്നതിൽ ശ്രീനിവാസൻ വലിയ പങ്കുവഹിച്ചിട്ടുണ്ട്. മലയാളം കണ്ട ഏറ്റവും വലിയ ഹാസ്യം അദ്ദേഹത്തിൻ്റേതായിരുന്നു. അതുപോലൊരു ഹാസ്യമില്ല. മലയാളം കണ്ട ഏറ്റവും വലിയ ജീനിയസ് ആണ് അദ്ദേഹം എന്നും ജഗദീഷ് പറഞ്ഞു.

എന്നെ സിനിമാ നടൻ ആക്കുന്നതിൽ സഹായിച്ച ഒരാളാണ് ശ്രീനിവാസൻ. അഭിനയത്തെപ്പറ്റിയും തിരക്കഥകളെപ്പറ്റിയുമുള്ള ബാലപാഠങ്ങൾ അദ്ദേഹം ആണ് പറഞ്ഞുതന്നത്. ഒരു സാംസ്കാരിക നായകൻ എന്ന വിശേഷണത്തിന് എന്തുകൊണ്ടും അർഹനാണ് ശ്രീനിവാസൻ. ഒരുകാര്യം തോന്നിക്കഴിഞ്ഞാൽ അത് പറയുന്നയാളാണ് അദ്ദേഹം. വളരെ ബോൾഡായ പ്രകൃതമാണ് അ​​ദ്ദേഹത്തിൻ്റേത്. സിനിമയ്ക്കായി സമർപ്പിതമായിരുന്നു അദ്ദേഹത്തിൻ്റെ ജീവിതമെന്നും നടൻ ജഗദീഷ് പറഞ്ഞു.

SCROLL FOR NEXT