തിരുവനന്തപുരം: ഐഎഫ്എഫ്കെയിലെ പ്രതിസന്ധിക്ക് കാരണം ചലച്ചിത്ര അക്കാദമിയുടെ വീഴ്ചയാണെന്ന ദീപിക സുശീലന്റെ ആരോപണം തള്ളി നടൻ സന്തോഷ് കീഴാറ്റൂർ. അക്കാദമിയുടെ ഭാഗത്തുനിന്ന് വീഴ്ച വന്നിട്ടില്ലെന്നും അനുമതി ലഭിക്കാത്തത് പ്രത്യേക വിഭാഗം സിനിമകൾക്കാണെന്നും സന്തോഷ് കീഴാറ്റൂർ പറഞ്ഞു. ഡിസംബറിലാണ് എൻട്രികൾ നൽകിയത്. അനുമതി ലഭിക്കാത്ത സിനിമകൾ പരിശോധിച്ചാൽ അത് മനസിലാകും. ദീപിക ഞങ്ങളുടെ കുടുംബത്തിലെ ഒരാളാണെന്നും ഫേസ്ബുക്ക് പോസ്റ്റ് ദൗർഭാഗ്യകരമാണെന്നും അദ്ദേഹം ന്യൂസ് മലയാളത്തോട് പറഞ്ഞു.
വിമർശനമുന്നയിക്കാൻ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ട്. വിമർശനത്തിൽ ഔചിത്യം ഉണ്ടോ എന്ന് പരിശോധിക്കണം. പോസ്റ്റ് ഇടുന്നതിന് മുമ്പ് ദീപികയ്ക്ക് അക്കാദമിയുമായി ഒന്ന് സംസാരിക്കാമായിരുന്നു. എന്നെക്കാൾ കൂടുതൽ കാര്യങ്ങൾ ദീപികയ്ക്ക് അറിയാം. പല സിനിമകളും കിട്ടുവാൻ ഉള്ള വഴികൾ ഉണ്ടായിട്ടുണ്ട്. അതിനാലാണ് ഡിസംബറിൽ അപേക്ഷ നൽകേണ്ടി വന്നത്. വൈകിയാണ് അപേക്ഷ നൽകിയതെങ്കിൽ മറ്റ് സിനിമകൾക്ക് എന്തുകൊണ്ട് അനുമതി ലഭിച്ചു? വീഴ്ചകൾ വന്നിട്ടുണ്ടെങ്കിൽ പരിശോധിക്കപ്പെടേണ്ടതാണ്. സിനിമ നിരോധിച്ചത് പൂർണമായും രാഷ്ട്രീയപ്രേരിതമായ കാരണങ്ങൾ കൊണ്ടാണ്. ഈ സമയത്ത് ദീപിക അക്കാദമിയോടൊപ്പമാണ് നിൽക്കേണ്ടത്, സന്തോഷ് കീഴാറ്റൂർ.
ഐഎഫ്എഫ്കെ പ്രതിസന്ധിക്ക് കാരണം നടപടിക്രമങ്ങളിൽ ചലച്ചിത്ര അക്കാദമി വരുത്തിയ വീഴ്ചയാണെന്നാണ് മുൻ ആർട്ടിസ്റ്റിക് ഡയറക്ടറർ ദീപികയുടെ വിമർശനം. സിനിമകളുടെ പട്ടിക കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തിന് സമയത്തിന് കൈമാറിയില്ലെന്ന് ചലച്ചിത്ര പ്രവർത്തക ദീപിക സുശീലൻ ആരോപിക്കുന്നു. നവംബർ ആദ്യവാരം സമർപ്പിക്കേണ്ട പട്ടിക നൽകിയത് ഡിസംബറിൽ ആണെന്നും, വീഴ്ച മറയ്ക്കാനാണ് നിലവിലെ പ്രതിഷേധങ്ങൾ എന്നും 2022ലെ ഐഎഫ്എഫ്കെ ആർട്ടിസ്റ്റിക് ഡയറക്ടറായിരുന്നു ദീപീക സുശീലൻ പറയുന്നു.