കോഴിക്കോട്: 'അജ സുന്ദരി' സിനിമയുടെ ടീം കടകളിൽ നിന്ന് സാധനം വാങ്ങി പണം നൽകാതെ വൻ ബാധ്യത വരുത്തിയതായി വ്യാപാരികൾ. വിലങ്ങാട്ടിലെ കടയുടമകളാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ജോജു ജോർജ് നായകനാകുന്ന ചിത്രം നിർമിക്കുന്നത് സംവിധായകൻ ആഷിഖ് അബുവിന്റെ നിർമാണ കമ്പനിയാണ്.
വിലങ്ങാട് പ്രദേശത്ത് കഴിഞ്ഞ വർഷം ഒക്ടോബറിലാണ് സിനിമയുടെ ഷൂട്ടിങ് ആരംഭിച്ചത്. മൂന്ന് മാസത്തോളം ചിത്രീകരണം നീണ്ടു. ഇതിനിടെ പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളിൽ നിന്നും സിനിമാ സംഘം സാധനങ്ങൾ വാങ്ങുകയും ലക്ഷങ്ങളുടെ കടബാധ്യത വരുത്തുകയും ചെയ്തുവെന്നുമാണ് ആരോപണം. വ്യാപാരികളിൽ ക്യാൻസർ, കരൾ രോഗികൾ ഉൾപ്പെടെയുണ്ട്. വിലങ്ങാട്ടെ വ്യാപാരികളായ ബെന്നി, അപ്പച്ചൻ, മനോജ്, തോമാച്ചൻ തുടങ്ങിയവർക്കാണ് പണം ലഭിക്കാനുള്ളത്.
അതേസമയം, വടകര സ്വദേശിയായ സാജിദ് എന്ന കരാറുകാരൻ വഴിയാണ് സെറ്റിലെ ഭക്ഷണത്തിനുള്ള ഏർപ്പാടുണ്ടാക്കിയതെന്നും ഇയാൾക്ക് മുഴുവൻ തുകയും നൽകിയിരുന്നുവെന്നുമാണ് ആഷിഖ് അബുവിന്റെ വിശദീകരണം. വ്യാപാരികളും നാട്ടുകാരും എല്ലാം സിനിമാ ചിത്രീകരണവുമായി സഹകരിച്ചവരാണ്. അവരെ ബുദ്ധിമുട്ടിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും കൊടുക്കാനുള്ള പണം പ്രൊഡക്ഷൻ തന്നെ നൽകുമെന്നും ആഷിഖ് അബു വ്യക്തമാക്കി. സജാദിനെതിരെ ഫെഫ്‌കയിലും പൊലീസിലും പരാതി നൽകിയതായും ആഷിഖ് അബു കൂട്ടിച്ചേർത്തു.
"സാധാരണ സിനിമയിൽ കരാർ വഴിയാണ് ഭക്ഷണത്തിനുള്ള ഏർപ്പാടുണ്ടാക്കുക. നേരിട്ട് വ്യാപാരികൾക്കല്ല പണം കൊടുക്കുക. അതൊരു കരാറുകാരന് കൊടുക്കുകയാണ് പതിവ്. അത് മെസ് നടത്തുന്ന ഒരാളായിരിക്കും. ഫെഫ്‌ക യൂണിയനിൽ അംഗമായിട്ടുള്ള സാജിദ് എന്ന വടകരക്കാരനാണ് നമ്മുടെ മെസ് കൈകാര്യം ചെയ്തിരുന്നത്. അയാൾക്ക് നമ്മൾ മുഴുവൻ തുകയും നൽകിയിട്ടുണ്ട്. അയാൾ കഴിഞ്ഞ രണ്ട് മൂന്ന് മാസമായി വിളിച്ചാൽ ഫോൺ എടുക്കുന്നില്ല. അവര് വിളിച്ചാലും ഫോൺ എടുക്കുന്നില്ല. ആൾ മുങ്ങി എന്നാണ് മനസിലാക്കുന്നത്. പൊലീസിൽ പരാതി കൊടുത്തിട്ടുണ്ട്," ആഷിഖ് അബു പറഞ്ഞു.
'ഇരട്ട', 'പണി' എന്നീ സിനിമകളുടെ എഡിറ്റർ ആയി ശ്രദ്ധ നേടിയ മനു ആന്റണി സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് 'അജ സുന്ദരി'. മനു ആന്റണി രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ആഷിഖ് അബുവിന്റെ ഒപിഎം സിനിമാസ് ആണ് നിർമിക്കുന്നത്.