ENTERTAINMENT

വിലങ്ങാടുള്ള ഓരോ വ്യാപാരിക്കും പണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും, പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു: ഒപിഎം സിനിമാസ്

സാമ്പത്തിക ക്രമക്കേടിന് സജിത്തിനെതിരെ കോഴിക്കോട് വളയം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെന്ന് ഒപിഎം സിനിമാസ്

Author : ന്യൂസ് ഡെസ്ക്

കൊച്ചി: 'അജ സുന്ദരി' സിനിമയുടെ ടീം കടകളിൽ നിന്ന് സാധനം വാങ്ങി പണം നൽകാതെ വൻ ബാധ്യത വരുത്തിയെന്ന വ്യാപാരികളുടെ പരാതിയിൽ ഔദ്യോഗിക വിശദീകരണവുമായി നിർമാണ കമ്പനിയായ ഒപിഎം സിനിമാസ്. ബാധിക്കപ്പെട്ട വ്യാപാരികളിൽ നിന്ന് ബില്ലുകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ശേഖരിക്കാൻ ഞങ്ങൾ ആരംഭിച്ചു കഴിഞ്ഞുവെന്നും എല്ലാ കുടിശികകളും തങ്ങൾ നേരിട്ട് തീർപ്പാക്കുന്നതാണെന്നും നിർമാണ കമ്പനി ഉറപ്പുനൽകി. ജോജു ജോർജ് നായകനാകുന്ന 'അജ സുന്ദരി' ഒപിഎം സിനിമാസിന്റെ ബാനറിൽ സംവിധായകൻ ആഷിഖ് അബുവാണ് നിർമിക്കുന്നത്.

വടകര സ്വദേശിയായ സജിത്തിനെയാണ് യൂണിറ്റിന്റെ ഭക്ഷണച്ചുമതലകൾക്കായി ഒപിഎം സിനിമാസ് ചുമതലപ്പെടുത്തിയിരുന്നതെന്ന് പ്രസ്താവനയിൽ പറയുന്നു. സാധനങ്ങൾ വാങ്ങുന്നതും പ്രാദേശിക വ്യാപാരികളുടെ കുടിശിക തീർക്കുന്നതും ഇദ്ദേഹത്തിന്റെ ഉത്തരവാദിത്തമായിരുന്നു. 15 ബാങ്ക് ഇടപാടുകളിലായി 25,00,000 രൂപ (ഇരുപത്തിയഞ്ച് ലക്ഷം രൂപ) ഞങ്ങൾ സജിത്തിന് കൈമാറിയിട്ടുണ്ട്. ഇതിൻ്റെ കൃത്യമായ രേഖകൾ ഞങ്ങളുടെ പക്കലുണ്ട്. സജിത്തിന് മുഴുവൻ തുകയും ലഭിച്ചിട്ടും അദ്ദേഹം വ്യാപാരികൾക്ക് നൽകിയില്ലെന്നും ഒപിഎം പ്രസ്താവനയിലൂടെ വ്യക്തമാക്കി.

ഒപിഎം സിനിമാസിന്റെ ഔദ്യോഗിക വിശദീകരണം:

വിലങ്ങാടുള്ള പ്രാദേശിക വ്യാപാരികൾക്ക് ഒപിഎം സിനിമാസ് പണം നൽകുന്നതിൽ വീഴ്‌ച വരുത്തിയെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിക്കുന്നുണ്ട്. ഇക്കാര്യത്തിൽ ഒരു വിശദീകരണം നൽകാൻ ആഗ്രഹിക്കുന്നു.

വിലങ്ങാട് നടന്ന 'അജസുന്ദരി' എന്ന സിനിമയുടെ ചിത്രീകരണ വേളയിൽ (2025 ഡിസംബർ മുതൽ 2026 ഫെബ്രുവരി വരെ), യൂണിറ്റിന്റെ ഭക്ഷണച്ചുമതലകൾക്കായി വടകര സ്വദേശിയായ സജിത് എൻ നെയാണ് ഒപിഎം സിനിമാസ് ചുമതലപ്പെടുത്തിയിരുന്നത്. സാധനങ്ങൾ വാങ്ങുന്നതും പ്രാദേശിക വ്യാപാരികളുടെ കുടിശ്ശിക തീർക്കുന്നതും ഇദ്ദേഹത്തിന്റെ ഉത്തരവാദിത്തമായിരുന്നു. 15 ബാങ്ക് ഇടപാടുകളിലായി 25,00,000 രൂപ (ഇരുപത്തിയഞ്ച് ലക്ഷം രൂപ) ഞങ്ങൾ സജിത്തിന് കൈമാറിയിട്ടുണ്ട്. ഇതിൻ്റെ കൃത്യമായ രേഖകൾ ഞങ്ങളുടെ പക്കലുണ്ട്. സജിത്തിന് മുഴുവൻ തുകയും ലഭിച്ചിട്ടും അദ്ദേഹം വ്യാപാരികൾക്ക് നൽകിയില്ല.

ഒപിഎം സിനിമാസിന്റെ ഔദ്യോഗിക വിശദീകരണം

വ്യാപാരികളുടെ പരാതി ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ സജിത്തിന് നൽകാനുള്ള അവസാന ഗഡു ഞങ്ങൾ തടഞ്ഞുവെക്കുകയും, FEFKA, കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ എന്നിവിടങ്ങളിൽ ഔദ്യോഗികമായി പരാതി നൽകുകയും ചെയ്‌തു. സാമ്പത്തിക ക്രമക്കേടിന് സജിത്തിനെതിരെ ഇന്നലെ കോഴിക്കോട് വളയം പൊലീസ് സ്റ്റേഷനിൽ ഞങ്ങൾ പരാതി നൽകിയിട്ടുണ്ട്.

നിയമപരമായ തെറ്റ് ആരുടെ ഭാഗത്തായാലും - വിലങ്ങാടുള്ള ഓരോ വ്യാപാരിക്കും പണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ OPM സിനിമാസ് പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. ബാധിക്കപ്പെട്ട വ്യാപാരികളിൽ നിന്ന് ബില്ലുകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ശേഖരിക്കാൻ ഞങ്ങൾ ആരംഭിച്ചു കഴിഞ്ഞു. എല്ലാ കുടിശ്ശികകളും ഞങ്ങൾ നേരിട്ട് തീർപ്പാക്കുന്നതാണ്. വിലങ്ങാട്ടിലെ ജനങ്ങൾ ചിത്രീകരണ വേളയിൽ ഞങ്ങൾക്ക് നൽകിയ വിശ്വാസവും സ്നേഹവും പിന്തുണയും വലുതാണ്. അവരെ ഞങ്ങൾ ഒരിക്കലും കൈവിടില്ല.

ഒപിഎം സിനിമാസിന് വേണ്ടി

ആഷിഖ് അബു

SCROLL FOR NEXT