അഭിലാഷ് പിള്ള, വേണു കുന്നപ്പിള്ളിക്കൊപ്പം ഗോപകുമാർ 
ENTERTAINMENT

"പ്രസ് മീറ്റിൽ വന്നിരുന്ന് കള്ളം പറഞ്ഞിട്ട് ഒരു കാര്യവുമില്ല"; അഭിലാഷ് പിള്ളയ്‌ക്കെതിരെ 'ആനന്ദ് ശ്രീബാല' ലൈൻ പ്രൊഡ്യൂസർ

അഭിലാഷ് പിള്ളയുടെ രചനയിൽ വിഷ്ണു വിനയ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് 'ആനന്ദ് ശ്രീബാല'

Author : ന്യൂസ് ഡെസ്ക്

സൈബർ ആക്രമണങ്ങളേയും അപവാദ പ്രചാരണങ്ങളേയും നിയമപരമായ നേരിടാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. 'സുമതി വളവ്' സിനിമയുമായി ബന്ധപ്പെട്ട് നിർമാതാവ് മുരളി കുന്നുംപുറത്തുമായുള്ള തർക്കങ്ങൾ വാർത്താസമ്മേളനത്തിൽ വിശദീകരിച്ചതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവയ്ക്കുകയായിരുന്നു. താൻ ഒരു രാഷ്ട്രീയ പാർട്ടിയുടെയും ഭാഗമല്ല, വിശ്വാസം ദൈവത്തിലും പ്രേക്ഷകരിലും മാത്രമാണെന്നും അഭിലാഷ് വ്യക്തമാക്കി. മുരളിക്കെതിരെ മാനനഷ്ട പരാതി നൽകിയ തിരക്കഥാകൃത്ത് നിയമപോരാട്ടത്തിന് ഒരുങ്ങുകയാണ്.

"കഴിഞ്ഞ നാല് വർഷമായി സിനിമ മേഖലയിൽ എഴുത്തുകാരനായി പ്രവർത്തിക്കുന്ന ഞാൻ ഈ കാലയളവിൽ സ്വപ്രയത്നവും ദൈവാനുഗ്രഹവും കൊണ്ട് ആറു സിനിമകൾ നിങ്ങളിലേക്ക് എത്തിച്ചിട്ടുണ്ട് . ആ സിനിമകളെ ഇഷ്ടപ്പെട്ടവരും, അതിലെ ആശയങ്ങളെ അംഗീകരിക്കാത്തവരും ഉണ്ടാകാം. അവരൊക്കെയും മാനിച്ചുകൊണ്ടാണ് ഞാൻ ഇന്നും മുന്നോട്ട് പോകുന്നത്.

‘സിനിമ’ എന്നത് എനിക്ക് ഒരു തൊഴിൽ മാത്രമല്ല, എന്റെ സന്തോഷവും കൂടിയാണ് അതുകൊണ്ടുതന്നെ അതിനെ ഞാൻ ഒരിക്കലും പണം സമ്പാദിക്കാനുള്ള മാർഗമായി കണ്ടിട്ടില്ല. എന്റെ സന്തോഷങ്ങളും ദുഃഖങ്ങളും നിങ്ങളുമായി പങ്കുവെക്കുന്ന ഒരാളാണ് ഞാൻ

എന്നാൽ കഴിഞ്ഞ രണ്ട് ദിവസങ്ങളായി പ്രചരിച്ച ‘സുമതി വളവ്’ സിനിമയുടെ പ്രൊഡ്യൂസറുടെ ഒരു വീഡിയോ എന്നെ ഏറെ ഞെട്ടിച്ചു. സിനിമ പൂർത്തിയാക്കി നിങ്ങളിലേക്ക് എത്തിക്കുന്നത് വരെയുള്ള എല്ലാ സഹായങ്ങളും ഞാൻ നൽകിയപ്പോഴാണ്, അദ്ദേഹം എന്നെ ഒരു ചതിയനായി വിശേഷിപ്പിച്ചത്.

അദ്ദേഹം പിന്നീട് അത് ഒരു കൈ അബദ്ധമായി പറഞ്ഞ് പിൻവലിച്ചെങ്കിലും, അതിലൂടെ എനിക്ക് ഉണ്ടായ മാനസിക ആഘാതം വളരെ വലുതാണ്. സിനിമ പൂർത്തിയാക്കാൻ പലരോടും സഹായം അഭ്യർത്ഥിച്ച് പണം കണ്ടെത്തി നൽകിയ സമയത്ത്, ഞാൻ അദ്ദേഹത്തിന് ദൈവസമാനനായിരുന്നു എന്ന സത്യത്തെ ഓർക്കുമ്പോൾ, ഇന്ന് എന്നെക്കുറിച്ച് ഇത്തരത്തിലുള്ള ആരോപണങ്ങൾ ഉയരുന്നത് എന്നെ വളരെ വേദനിപ്പിക്കുന്നു.

എനിക്ക് പറയാനുള്ള എല്ലാം ഇന്ന് നടന്ന പ്രസ് മീറ്റിൽ ഞാൻ വ്യക്തമാക്കിയിട്ടുണ്ട്. പക്ഷേ, യാതൊരു പരിശോധനയും നടത്താതെ കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ എനിക്കും, ഇതുമായി ബന്ധപ്പെട്ട മറ്റുള്ളവർക്കും നേരിടേണ്ടി വന്ന സൈബർ ആക്രമണങ്ങൾ എന്നെ അതിശയിപ്പിക്കുകയും വിഷമിപ്പിക്കുകയും ചെയ്തു. അതിൽ എടുത്ത് പറയേണ്ട കാര്യം കൂട്ടമായി വ്യാജ ഐഡികളിൽ നിന്ന് ഉണ്ടായ കടുത്ത അക്രമണമാണ്.

ഇത്തരം സാഹചര്യത്തിൽ, ഞങ്ങൾക്കെതിരെ നടന്നത് പോലെ PR നൽകാനുള്ള സാമ്പത്തിക ശേഷി എനിക്ക് ഇല്ലാത്തതിനാൽ, ഞാൻ പൂർണ വിശ്വാസത്തോടെ നിയമപരമായ മാർഗം സ്വീകരിച്ച് ഇത്തരം പ്രവർത്തനങ്ങളെ നേരിടാൻ തീരുമാനിച്ചിരിക്കുകയാണ്.

ചുറ്റും നിൽക്കുന്ന എല്ലാവരെയും കുടുംബമായും സുഹൃത്തുക്കളായും കണ്ട എനിക്ക് ഈ ദിവസങ്ങൾ ഒരു തിരിച്ചറിവായിരുന്നു. ഒരു പ്രശ്നം വരുമ്പോൾ കൂടെ ആരൊക്കെ ഉണ്ടാകും എന്ന തിരിച്ചറിവ് കൂടെ നിന്ന എല്ലാവർക്കും നന്ദി, വിമർശനങ്ങളെയും കാമ്പുള്ള എതിർ ശബ്ദങ്ങളെയും പൂർണ അർത്ഥത്തിൽ ഉൾക്കൊള്ളുന്നു, തെറ്റുകൾ ഉൾകൊണ്ട് കൂടുതൽ മികച്ച സിനിമകൾ ഉണ്ടാക്കാനുള്ള പരിശ്രമം മാത്രമാണ് മുന്നിലുള്ള വഴി എല്ലാവരുടെയും സ്നേഹവും പിന്തുണയും ഈ അവസരത്തിൽ അഭ്യർഥിക്കുന്നു.

NB: ഞാൻ ഒരു രാഷ്ട്രീയ പാർട്ടിയുടെയും ഭാഗമല്ല, വിശ്വാസം ദൈവത്തിലും പ്രേക്ഷകരിലും മാത്രം," അഭിലാഷ് പിള്ള കുറിച്ചു.

'ആനന്ദ് ശ്രീബാല' ലൈൻ പ്രൊഡ്യൂസറുടെ കമന്റ്

ഈ പോസ്റ്റിന് താഴെ അഭിലാഷ് പിള്ളയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളാണ് വരുന്നത്. ഇതിൽ സിനിമാ രംഗത്ത് പ്രവർത്തിക്കുന്നവരുമുണ്ട്. അഭിലാഷ് തിരക്കഥ രചിച്ച 'ആനന്ദ് ശ്രീബാല'യുടെ ലൈൻ പ്രൊഡ്യൂസർ ഗോപകുമാർ ജി.കെയുടെ കമന്റ് ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായി കഴിഞ്ഞു. "പ്രസ് മീറ്റിൽ വന്നിരുന്ന് കള്ളം പറഞ്ഞിട്ട് ഒരു കാര്യവുമില്ല. നിങ്ങൾ ഇത് അർഹിക്കുന്നു മിസ്റ്റർ അഭിലാഷ് പിള്ള," എന്നായിരുന്നു ഗോപകുമാറിന്റെ കമന്റ്. വിയോജിച്ചുള്ള കമന്റുകൾ ഡിലീറ്റ് ആക്കുന്നതായും പലരും കുറിക്കുന്നുണ്ട്. 'സമുതി വളവ് 2' ഉണ്ടാകുമോ എന്ന് ചോദിക്കുന്നവരേയും കമന്റ് സെക്ഷനിൽ കാണാം.

SCROLL FOR NEXT