കൊച്ചി: നടൻ ബിജു മേനോന് എതിരെ ഗുരുതുര ആരോപണവുമായി ഫെഫ്ക ജനറൽ സെക്രട്ടറിയും സംവിധായകനുമായ ബി. ഉണ്ണികൃഷ്ണൻ. നടൻ സിനിമാ പ്രൊമോഷനുകളിൽ പങ്കെടുക്കുന്നില്ലെന്നും ഇത് നിർമാതാക്കൾക്ക് സാമ്പത്തിക നഷ്ടത്തിന് കാരണമാകുന്നുവെന്നുമാണ് ഉണ്ണികൃഷ്ണന്റെ ആരോപണം. സിനിമാ പ്രവർത്തകരുടെ ജോലി സമയം 12 മണിക്കൂറായി ചുരുക്കുന്ന സേവന-വേതന കരാർ ഫെഫ്കയും നിർമാതാക്കളുടെ സംഘടനയും ഒപ്പിട്ട വിവരം അറിയിക്കാൻ ചേർന്ന വാർത്താ സമ്മേളനത്തിലാണ് വിമർശനം.
അഭിനേതാക്കൾ പ്രൊമോഷന് വരണം എന്നുള്ളത് സിനിമയുടെ കരാറിൽ ഉള്ളതാണെന്ന് ബി. ഉണ്ണികൃഷ്ണൻ ചൂണ്ടിക്കാട്ടി. നടൻ ബിജു മേനോൻ പ്രൊമോഷന് വരാത്തത് കൊണ്ട് നിർമാതാവ് അനൂപ് കണ്ണന് നഷ്ടമായത് 25 ലക്ഷം രൂപയാണ്. ജീത്തു ജോസഫ് സംവിധാനം ചെയ്ത 'വലതുവശത്തെ കള്ളൻ' എന്ന സിനിമയുടെ പ്രൊമോഷനും നടൻ വന്നില്ലെന്ന് ഫെഫ്‌ക ജനറൽ സെക്രട്ടറി ആരോപിച്ചു. വിഷയത്തിൽ ബിജു മേനോൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ബിജു മേനോൻ, ജോജു ജോർജ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് ഒരുക്കിയ ചിത്രമാണ് വലതുവശത്തെ കള്ളൻ. സിനിമയുടെ പ്രസ് മീറ്റിൽ പങ്കെടുത്ത നടൻ മറ്റ് പ്രൊമോഷൻ പരിപാടികളിൽ പങ്കെടുത്തിരുന്നില്ല. ഓഗസ്റ്റ് സിനിമ, സിനിഹോളിക്സ്, ബെഡ്‍ടൈം സ്റ്റോറീസ് തുടങ്ങിയ ബാനറുകളിൽ ഷാജി നടേശൻ നിർമിച്ചിരിക്കുന്ന സിനിമയുടെ ഡിസ്ട്രീബ്യൂഷൻ ഗുഡ്‍വിൽ എന്‍റർടെയ്ൻമെന്റ്സാണ്.