കോഴിക്കോട്: ബിജെപിയിൽ ചേർന്നതിന് ശേഷം തനിക്ക് ഉണ്ടായത് നഷ്ടങ്ങൾ മാത്രമെന്ന് സംവിധായകൻ രാമസിംഹൻ. സ്വന്തമായി സ്റ്റുഡിയോയും പ്രതിവർഷം 15 ലക്ഷം രൂപ വരെ വരുമാനമുള്ള ജോലിയും ഉണ്ടായിരുന്നു. എന്നാൽ ബിജെപിയിൽ വന്നതോടെ പണിയില്ലാതായി, സ്റ്റുഡിയോയിൽ ഉപകരണങ്ങൾ തുരുമ്പെടുത്തുപോയെന്നും രാമസിംഹൻ പറഞ്ഞു. ഒരു യൂട്യൂബ് ചാനലിനി നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
കേരള ബിജെപിയിലേക്ക് വന്നതിൽ വളരെയധികം ദുഃഖം ഉണ്ടെന്നും രാമസിംഹൻ പറഞ്ഞു. എന്നാൽ കേന്ദ്രത്തിൽ ബിജെപിയുടേയും നരേന്ദ്രമോദിയുടേയും പ്രവർത്തനങ്ങളെ താൻ ഇപ്പോഴും ബഹുമാനിക്കുന്നുവെന്നും സംവിധായകൻ കൂട്ടിച്ചേർത്തു. കേരളത്തിലെ ബിജെപി നേതാക്കൾ പമ്പര വിഡ്ഢികളെന്നും രാമസിംഹൻ പറഞ്ഞു.
പുതിയ ആളുകൾ പാർട്ടിയിൽ ചേർന്നാൽ ഷാൾ അണിയിക്കാനും ഫോട്ടോഎടുക്കാനും മാത്രം നേതാക്കൾ വരും. പിന്നീട് ആരും അവരെക്കുറിച്ച് അന്വേഷിക്കാറില്ലെന്നും രാംസിംഹൻ വിമർശിച്ചു. തന്നെപ്പോലെ ഹൈന്ദവ നാമം സ്വീകരിച്ച വ്യക്തിയെക്കാൾ പ്രാധാന്യം നൽകുന്നത് ഇപ്പോഴും അബ്ദുള്ളക്കുട്ടിയെ പോലുള്ള മുസ്ലിം പശ്ചാത്തലത്തിലുള്ള നേതാക്കൾക്കാണെന്നും വിമർശനമുണ്ട്.
ബിജെപിയിലേക്ക് മുസ്ലീം വോട്ടുകൾ വരുമെന്ന ധാരണയാണ് നേതാക്കൾക്ക്. എന്നാൽ അത് വിഡ്ഢിത്തമാണെന്നും ഹൈന്ദവ സമൂഹത്തെയാണ് കൂടെ നിർത്തേണ്ടതെന്നും രാമസിംഹൻ പറയുന്നു. ചലച്ചിത്ര സംവിധായകനായ അലി അക്ബർ മതം ഉപേക്ഷിച്ചതിന് പിറകെയാണ് രാമസിംഹൻ എന്ന പേര് സ്വീകരിച്ചത്.