നടൻ ഹരീഷ് കണാരൻ്റെ ആരോപണങ്ങൾ തള്ളി നിർമാതാവ് ബാദുഷ. ഹരീഷ് കണാരൻ പച്ചക്കള്ളം പ്രചരിപ്പിക്കുകയാണെന്ന് ബാദുഷ ന്യൂസ് മലയാളത്തോട് പറഞ്ഞു. 20 ലക്ഷം രൂപ നൽകാനുണ്ട് എന്നത് നുണയാണ്. തനിക്ക് നൽകിയത് 10 ലക്ഷം രൂപ മാത്രമാണ്. അതിൽ 3 ലക്ഷം രൂപ പലപ്പോഴായി തിരികെ നൽകിയെന്നും ബാദുഷ പറഞ്ഞു.
ഹരീഷിന് സിനിമ ലഭിക്കാതിരിക്കാൻ താൻ കാരണക്കാരനല്ലെന്നും ബാദുഷ വ്യക്തമാക്കി. ARM സിനിമയിൽ നിന്ന് ഹരീഷ് ഒഴിവാക്കപ്പെട്ടത് പണം കൂടുതൽ ആവശ്യപ്പെട്ടതിനാലാണ്. ഹരീഷിൻ്റെ ആരോപണങ്ങൾ വലിയ മാനസിക വിഷമം ഉണ്ടാക്കിയതായും ബാദുഷ പറഞ്ഞു.
ഹരീഷിൻ്റെ ആരോപണത്തിന് ശേഷം ആദ്യമായാണ് ബാദുഷ ഈ വിഷയത്തിൽ പ്രതികരിക്കുന്നത്. തനിക്കും കുടുംബത്തിനും നേരിട്ടത് വലിയ അപമാനമാണ്. സൈബർ ഇടത്തിൽ വലിയ രീതിയിൽ ആക്രമിക്കപ്പെടുന്നുണ്ട്. ഹരീഷിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ബാദുഷ വ്യക്തമാക്കി.
കഴിഞ്ഞ വർഷം കടം വാങ്ങിയ 20 ലക്ഷം തിരിച്ചു ചോദിച്ചതിന് ബാദുഷ ഇടപെട്ട് തന്നെ സിനിമകളിൽ നിന്ന് മാറ്റി നിർത്തിയെന്നായിരുന്നു ഹരീഷ് കണാരൻ്റെ ആരോപണം. പലതവണ ബാദുഷയെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അതിന് സാധിക്കാതെ വന്ന സാഹചര്യത്തിലാണ് താൻ ഇത് വെളിപ്പെടുത്തുന്നതെന്നും ഹരീഷ് കണാരൻ വ്യക്തമാക്കിയിരുന്നു.