ഇറാൻ സ്പൈ ത്രില്ലർ 'നൈറ്റ് ലൈറ്റ്' 
ENTERTAINMENT

ഇസ്രയേലിന്റെ 'ടെഹ്‌റാന്' മറുപടി; പുതിയ സ്പൈ ത്രില്ലറുമായി ഇറാൻ

ഒരു ഇസ്രയേലി ഏജന്റ് ഇറാനിലേക്ക് നുഴഞ്ഞുകയറുന്ന കഥയാണ് 'ടെഹ്‌റാൻ' പറയുന്നത്

Author : ന്യൂസ് ഡെസ്ക്

ഇസ്രയേൽ ഹിറ്റ് ചാരപരമ്പര 'ടെഹ്‌റാനു'ള്ള മറുപടിയായി 'നൈറ്റ് ലൈറ്റ്' എന്ന പുതിയ സ്പൈ ത്രില്ലറുമായി ഇറാൻ. പശ്ചിമേഷ്യയുടെ ഭൗമരാഷ്ട്രീയത്തെ തകിടംമറിച്ച ഇസ്രയേൽ-ഇറാൻ സംഘർഷം മുറുകി നിൽക്കുന്ന സമയത്താണ് ഈ സീരീസ് പുറത്തിറങ്ങുന്നത് എന്നത് ശ്രദ്ധേയമാണ്.

ഇസ്രയേൽ സീരീസായ 'ടെഹ്‌റാൻ' ഒരു ഇസ്രയേലി ഏജന്റ് ഇറാനിലേക്ക് നുഴഞ്ഞുകയറുന്ന കഥയാണെങ്കിൽ, 'നൈറ്റ് ലൈറ്റ്' അതിന്റെ നേർവിപരീതമായ കാഴ്ചപ്പാടാണ് അവതരിപ്പിക്കുന്നത്. ഇറാനിലേക്ക് നുഴഞ്ഞുകയറുന്ന 'റാമോസ്' എന്ന വിദേശ ചാര വനിതയെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. എന്നാൽ, ഇവരുടെ ചാരപ്രവൃത്തിയെ അല്ല കഥ പിന്തുടരുന്നത്. റാമോസിനെ കണ്ടെത്താനും തടയാനും ശ്രമിക്കുന്ന ഇറാനിയൻ രഹസ്യാന്വേഷണ വിഭാഗത്തിലാണ് 'നൈറ്റ് ലൈറ്റ്' ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇറാനിലെ മെഹർ വാർത്താ ഏജൻസിയുടെ റിപ്പോർട്ട് പ്രകാരം, യഥാർഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് 30 എപ്പിസോഡുകളുള്ള ഈ സ്പൈ ത്രില്ലർ നിർമിച്ചിരിക്കുന്നത്.

പേർഷ്യൻ പുതുവർഷമായ 'നൗറൂസ്' ആഘോഷവേളയിലാണ് സീരീസിന്റെ പ്രീമിയർ നടന്നത്. ഇറാനിൽ ടെലിവിഷൻ വ്യൂവർഷിപ്പ് ഉയർന്നുനിൽക്കുന്ന കാലമാണിത്. മാത്രമല്ല, ഇസ്രയേലിനും യുഎസിനും വേണ്ടി ചാരപ്പണി നടത്തുന്നവർക്കെതിരെയും അവരെ സഹായിക്കുന്നവർക്കെതിരെയും ഇറാൻ ഭരണകൂടം കർശനമായ മുന്നറിയിപ്പുകൾ നൽകുന്നതിനിടയിലാണ് ഈ സീരീസ് പ്രീമിയർ ചെയ്യുന്നത്. ചാരവൃത്തി ആരോപിച്ച് നിരവധി പേരെ അറസ്റ്റ് ചെയ്യുന്നതും വധശിക്ഷ നടപ്പിലാക്കുന്നതും സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവരുന്ന ഘട്ടത്തിലാണ് ഈ റിലീസ് എന്നതും ശ്രദ്ധേയമാണ്.

ഇറാൻ ദേശീയ ബ്രോഡ്കാസ്റ്റിങ് അതോറിറ്റിയാണ് ഈ സീരീസ് നിർമിച്ചിരിക്കുന്നത്. വിനോദത്തിന് അപ്പുറം, രാജ്യത്തിന്റെ സുരക്ഷാ സന്ദേശങ്ങളും രാഷ്ട്രീയ നിലപാടുകളും ജനങ്ങളിലേക്ക് എത്തിക്കാനാണ് ഇതിലൂടെ ഭരണകൂടം ലക്ഷ്യമിടുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

പ്രശസ്ത ഇറാനിയൻ നടി റോയ നൊനഹാലി ടെലിവിഷൻ രംഗത്തേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ഈ പ്രോജക്ടിനുണ്ട്. ഇത് പ്രാദേശികമായി സീരീസിന്റെ ദൃശ്യത ഉയർത്തുമെന്നാണ് വിലയിരുത്തൽ.

SCROLL FOR NEXT