ജാവേദ് അക്തർ, ഡൊണാൾഡ് ട്രംപ്, ബെഞ്ചമിൻ നെതന്യാഹു 
ENTERTAINMENT

"ട്രംപിന്റെയും നെതന്യാഹുവിന്റെയും ഗുണ്ടായിസം"; രൂക്ഷ വിമർശനവുമായി ജാവേദ് അക്തർ

ബെഞ്ചമിൻ നെതന്യാഹുവിനെയും ഡൊണാൾഡ് ട്രംപിനെയും രൂക്ഷമായി വിമർശിച്ച് ജാവേദ് അക്തർ

Author : ന്യൂസ് ഡെസ്ക്

ഇറാനിലെ സൈനിക, ആണവ കേന്ദ്രങ്ങൾക്ക് നേരെ യുഎസും ഇസ്രയേലും സംയുക്തമായി നടത്തിയ ആക്രമണത്തിന് പിന്നാലെ രൂക്ഷമായ പ്രതികരണവുമായി പ്രമുഖ ഗാനരചയിതാവും തിരക്കഥാകൃത്തുമായ ജാവേദ് അക്തർ. ലോകനേതാക്കളുടെ ഇത്തരം നടപടികളെ 'ഗുണ്ടായിസം' എന്നാണ് ജാവേദ് ഈ നടപടിയെ വിശേഷിപ്പിച്ചത്. എക്സ് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെയും ജാവേദ് അക്തർ രൂക്ഷമായി വിമർശിച്ചു. "ഇത്തവണ ട്രംപും ഇസ്രയേലും അവരുടെ പരിധി ലംഘിച്ചിരിക്കുകയാണെന്ന് ഞാൻ കരുതുന്നു. കാരണം, ഇറാഖിനോട് ചെയ്തതുപോലെ ഇറാനോടും ഇത്തരം ധിക്കാരം കാണിക്കാൻ അവരെ അനുവദിച്ചാൽ, ലോകത്തിന് മുന്നിൽ അവരുടെ വിശ്വാസ്യത പൂർണമായും നഷ്ടപ്പെടും. മറ്റെല്ലാ ഗുണ്ടകളെയും (bullies) പോലെ നെതന്യാഹുവും ട്രംപും മറ്റുള്ളവരെ ചുവരിലേക്ക് ചേർത്തു നിർത്തിയിരിക്കുകയാണ്. ഒടുവിൽ തിരിച്ചടിക്കുകയല്ലാതെ മറ്റ് വഴികളില്ലാത്ത അവസ്ഥയിലേക്ക് അവർ മറ്റുള്ളവരെ എത്തിച്ചിരിക്കുന്നു," ജാവേദ് അക്തർ എക്സിൽ കുറിച്ചു.

അതേസമയം, യുഎസുമായി യാതൊരു ചര്‍ച്ചയ്ക്കുമില്ലെന്ന് ഇറാന്‍ വ്യക്തമാക്കി. ഡൊണാള്‍ഡ് ട്രംപിനേയും ഇസ്രയേലിനേയും രൂക്ഷമായി വിമര്‍ശിച്ചു കൊണ്ട് ഇറാന്‍ ദേശീയ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി അലി ലാരിജാനിയാണ് ഇക്കാര്യം അറിയിച്ചത്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയെ യുഎസും ഇസ്രയേലും ചേർന്ന് വധിച്ചതിന് പിന്നാലെ മിഡിൽ ഈസ്റ്റിൽ ഉൾപ്പെടെ സംഘർഷം ശക്തമാകുകയാണ്. ദുബായ്, ദോഹ, ബഹ്‌റൈൻ, കുവൈത്ത് എന്നിവിടങ്ങളിലെ യുഎസ് സൈനിക കേന്ദ്രങ്ങൾ ലക്ഷ്യംവച്ച് ഇറാൻ പ്രത്യാക്രമണം ആരംഭിച്ചതോടെ പശ്ചിമേഷ്യ യുദ്ധമുനമ്പിലാണ്.

കഴിഞ്ഞ ദിവസമാണ് യുഎസ്-ഇസ്രയേൽ ആക്രമണത്തിൽ ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടത്. ടെഹ്‌റാനിലെ ഖമനേയിയുടെ വസതിയും ഓഫീസ് ഉൾപ്പെട്ട കെട്ടിടസമുച്ചയവും ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്. പ്രതിരോധമന്ത്രി അസീസ് നാസിർ സാദെ, സൈനിക മേധാവി അബ്‌ദുൾ റഹീം മൌസവി, ഖമനേയിയുടെ ഉപദേഷ്ടാവായ അലി ശംഖാനി, ഇറാൻ റെവല്യൂഷണറി ഗാർഡ് കോർപ്സ് തലവൻ മുഹമ്മദ് പാക്പുർ എന്നിവർ ഉൾപ്പെടെ 555 പേർ ആക്രമണങ്ങളിൽ മരിച്ചതായാണ് ഇറാൻ സ്ഥിരീകരിച്ചിരിക്കുന്നത്.

SCROLL FOR NEXT