കൊച്ചി: 'ദൃശ്യം 3' ഏറ്റെടുത്ത പ്രേക്ഷകരോട് നന്ദിയും കടപ്പാടുമുണ്ടെന്ന് സംവിധായകൻ ജീത്തു ജോസഫ്. സിനിമ എന്താണെന്ന് മനസിലാക്കി പിന്തുണ നൽകി. മൂന്നാം ഭാഗം വലിയ റിസ്ക് ആണെന്ന തോന്നൽ ഇറങ്ങും മുൻപുണ്ടായിരുന്നെന്നും 'ദൃശ്യ'ത്തിന് നാലാം ഭാഗമുണ്ടാകുമോയെന്ന് ഇപ്പോൾ പറയാനാകില്ലെന്നും ജീത്തു ജോസഫ് ന്യൂസ് മലയാളം 24x7 'ഹലോ മലയാളം' മോണിങ് ഷോയിൽ വ്യക്തമാക്കി.
സിനിമയെപ്പറ്റി ഉയരുന്ന വിമർശനങ്ങളിലും ജീത്തു ജോസഫ് പ്രതികരിച്ചു. കാമ്പുള്ള വിമർശനങ്ങളെ ഉൾക്കൊള്ളുമെന്നും വിമർശിക്കാൻ വേണ്ടിയുള്ള വിമർശനങ്ങളെ തള്ളിക്കളയുമെന്നും ജീത്തു പറഞ്ഞു. തുടക്കക്കാരെ ഒന്ന് മയപ്പെടുത്തി വിമർശിക്കണമെന്നാണ് റിവ്യൂ ചെയ്യുന്നവരോടുള്ള തന്റെ അപേക്ഷയെന്നും സംവിധായകൻ കൂട്ടിച്ചേർത്തു.
"ഞാൻ കഴിവതും പുതുമുഖ സംവിധായകരെ പിന്തുണയ്ക്കുന്ന ആളാണ്. അയാൾ ആ സ്ഥാനത്തേക്ക് എത്ര കഷ്ടപ്പെട്ടിട്ടാകും എത്തിയിട്ടുണ്ടാകുക. അതിനകത്ത് ഒരുപാട് തടസങ്ങളുണ്ട്. അതുകൊണ്ടു തന്നെ ഒരു തുടക്കകാരന്റെ പടം ഞാൻ വിമർശനാത്മകമായല്ല കാണുന്നത്. അതിലെ പോസിറ്റീവ് ഘടകങ്ങൾ കണ്ട് പ്രോത്സാഹിക്കാറാണ് ചെയ്യാറുള്ളത്. റിവ്യൂവേഴ്സിനോടുള്ള എന്റെ വ്യക്തിപരമായ അപേക്ഷയാണ്; തുടക്കക്കാരെ ഒരൽപ്പം മയത്തിൽ വിമർശിക്കണം. അവര് നന്നായി വരും," ജീത്തു ജോസഫ് പറഞ്ഞു.
അതേസമയം, 'ദൃശ്യം 3' ബോക്സ് ഓഫീസിൽ ജൈത്രയാത്ര തുടരുകയാണ്. റിലീസായി ഏഴാം ദിനം ചിത്രം 200 കോടി ക്ലബിൽ ഇടംപിടിച്ചു. മൂന്നാം തവണയാണ് ഒരു മോഹൻലാൽ ചിത്രം 200 കോടി ക്ലബിൽ ഇടംപിടിക്കുന്നത്. 'എമ്പുരാൻ', 'തുടരും' എന്നിവയാണ് ഇതിന് മുൻപ് ഈ നേട്ടം സ്വന്തമാക്കിയ മോഹൻലാൽ സിനിമകൾ. സിനിമയുടെ മൊഴിമാറ്റ പതിപ്പുകള്‍ക്കും ഗംഭീര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
മോഹൻലാലിനൊപ്പം മീന, എസ്തർ അനിൽ, അൻസിബ ഹസൻ, സിദ്ദീഖ്, കലാഭവൻ ഷാജോൺ, വീണ നന്ദകുമാർ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമാണം.