ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി നടനും രാജ്യസഭ എംപിയുമായ കമൽ ഹാസൻ. കൂടിക്കാഴ്ചയ്ക്ക് പിന്നാലെ, വിജയ്‌ക്കൊപ്പമുള്ള ചിത്രങ്ങൾ കമൽ സമൂഹമാധ്യമങ്ങളിൽ പങ്കവച്ചു. തമിഴ് സിനിമാ വ്യവസായത്തിന് സർക്കാരിന്റെ പിന്തുണയും കരുതലും അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടി, ആറ് പ്രധാന ആവശ്യങ്ങൾ മുഖ്യമന്ത്രിയെ അറിയിച്ചതായും കമൽ ചിത്രങ്ങൾക്കൊപ്പം കുറിച്ചു.
"ഇന്ന് ഞാൻ ബഹുമാനപ്പെട്ട തമിഴ്‌നാട് മുഖ്യമന്ത്രിയും സഹോദരനുമായ വിജയ്‌യെ നേരിൽ കണ്ട് എന്റെ ആശംസകൾ അറിയിച്ചു. തമിഴ്‌നാടിന്റെ പുരോഗതിക്കായുള്ള നിരവധി സ്വപ്നങ്ങൾ അദ്ദേഹം വളരെ ആവേശത്തോടെ പങ്കുവച്ചു. കൂടിക്കാഴ്ചയിലുടനീളം അദ്ദേഹം കാണിച്ച എളിമയും സ്നേഹവും എന്നിൽ വലിയ അഭിമാനം നിറച്ചു.
വിവിധ പ്രതിസന്ധികൾ നേരിടുന്ന തമിഴ് സിനിമാ വ്യവസായത്തിന് തമിഴ്‌നാട് സർക്കാരിന്റെ പിന്തുണയും കരുതലും അനിവാര്യമാണെന്ന് ഊന്നിപ്പറഞ്ഞുകൊണ്ട് ആറ് പ്രധാന ആവശ്യങ്ങൾ ഞാൻ അദ്ദേഹത്തെ അറിയിച്ചു," കമൽ കുറിച്ചു. മുഖ്യമന്ത്രിക്ക് സ്നേഹസമ്മാനമായി പുസ്തകങ്ങളും കമൽ ഹാസൻ കൈമാറി.
കഴിഞ്ഞ ദിവസം, ഇന്ത്യൻ ചലച്ചിത്ര മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് കമൽ ഹാസൻ തുറന്ന കത്തെഴുതിയിരുന്നു. സിനിമാ വ്യവസായത്തിലെ ആഡംബര പ്രവണതയെ ചോദ്യം ചെയ്യുന്ന കത്തിൽ അനാവശ്യ ചെലവുകൾ ഒഴിവാക്കണമെന്ന് കമൽ ആഹ്വാനം ചെയ്തിരുന്നു. പശ്ചിമേഷ്യൻ പ്രതിസന്ധി മൂലമുണ്ടാകുന്ന വിലവർധന ഇന്ത്യൻ സിനിമാ വ്യവസായത്തിലും പ്രതിഫലിക്കുന്ന സാഹചര്യത്തിലാണ് കമൽ ഹാസന്റെ പ്രതികരണം. ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച.
നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ എതിർചേരിയിലായിരുന്നുവെങ്കിലും സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ വിജയ്‌ക്ക് കമൽ ഹാസൻ പിന്തുണ അറിയിച്ചിരുന്നു. സിനിമാ മേഖലയിൽ നിന്ന് ഒരാൾ ഈ സ്ഥാനത്തെത്തിയത് അഭിമാനകരമാണെന്നാണ് അദ്ദേഹം പറഞ്ഞത്. ആരാധനാലയങ്ങൾ, സ്‌കൂളുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവയുടെ 500 മീറ്റർ പരിധിയിലുള്ള മദ്യശാലകൾ അടച്ചുപൂട്ടാനുള്ള മന്ത്രിസഭയുടെ തീരുമാനം സ്വാഗതാർഹമാണെന്നും കമൽ പ്രതികരിച്ചിരുന്നു.