മുംബൈ: പ്രശസ്ത ഗാനരചയിതാവും കവിയുമായ ജാവേദ് അക്തറിനെതിരെ ഗായകന്‍ ലക്കി അലി. 'വൃത്തികെട്ട മനുഷ്യന്‍' എന്നാണ് ജാവേദിനെ ഗായകന്‍ വിശേഷിപ്പിച്ചത്. സിനിമയിലെ ആവിഷ്കാര സ്വാതന്ത്ര്യത്തെ കുറിച്ച് രാജ്യത്തെ മത സമവാക്യങ്ങളുമായി ചേർത്തുവച്ച് സംസാരിക്കുന്ന ജാവേദ് അക്തറിന്റെ പഴയ ഒരു വീഡിയോ വൈറലായതിനു പിന്നാലെയായിരുന്നു പ്രതികരണം.
ഒരു സാഹിത്യ സദസിലെ ജാവേദ് അക്തറിന്റെ പഴയ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഇന്ത്യയുടെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചുള്ള തന്റെ അഭിപ്രായങ്ങള്‍ ജാവേദ് പങ്കുവയ്ക്കുന്നതാണ് ഈ വീഡിയോ. ഇതില്‍ 'ഹിന്ദുക്കള്‍ തീവ്ര മുസ്‌ലീങ്ങളെപ്പോലെ പെരുമാറരുത്' എന്ന പ്രസ്താവനയാണ് ലക്കി അലിയെ പ്രകോപിപ്പിച്ചത്.
സലീം ഖാനുമായി ചേർന്ന് തിരക്കഥ രചിച്ച 1975ലെ ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ഷോലെയെ ഉദാഹരിച്ചതാണ് ആവിഷ്കാര സ്വാതന്ത്ര്യം, സഹിഷ്ണുത എന്നിവ നേരിടുന്ന വെല്ലുവിളികളെപ്പറ്റി ജാവേദ് അക്തർ പറയുന്നത്.
"ഷോലെയില്‍, ധർമേന്ദ്ര ശിവന്റെ വിഗ്രഹത്തിന് പുറകില്‍ നിന്ന് ശിവനായി നടിച്ച് ഹേമാ മാലിനിയോട് സംസാരിക്കുന്ന ഒരു സീന്‍ ഉണ്ട്. ഇന്ന് അത്തരം ഒരു സീന്‍ എഴുതുന്നത് സാധ്യമാണോ? അല്ല, ഇന്നാണെങ്കില്‍ ഞാന്‍ ആ സീന്‍ എഴുതില്ല. അന്ന്, 1975ല്‍, ഹിന്ദുക്കള്‍ ഉണ്ടായിരുന്നില്ലേ, ജാവേദ് അക്തർ ചോദിക്കുന്നു.
ഈ വീഡിയോയിലെ തുടർന്നുള്ള ഭാഗങ്ങളാണ് വിവാദത്തിന് കാരണമായത്. "നിങ്ങള്‍ മുസ്ലീങ്ങളെപ്പോലെയാകരുത്. അവരെ നിങ്ങളെപ്പോലെയാക്കുക. നിങ്ങൾ മുസ്ലീങ്ങളെപ്പോലെയാകുകയാണ്. അത് ദുരന്തമാണ്," എന്ന് പൂനെയിലെ ഒരു പരിപാടിയില്‍ പറഞ്ഞ കാര്യം ജാവേദ് അക്തർ ആവർത്തിക്കുകയാണ് ഈ ഭാഗത്ത്. ഇന്ത്യ എന്ന രാജ്യത്തിന്റെ ശക്തിയും മറ്റ് രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നതും ഇവിടെ നിലനില്‍ക്കുന്ന ജനാധിപത്യ വ്യവസ്ഥയാണെന്നും ജാവേദ് കൂട്ടിച്ചേർക്കുന്നുണ്ട്.
എക്സില്‍ പങ്കുവച്ച ഈ വീഡിയോ ആണ് ലക്കി അലിയെ പ്രകോപിപ്പിച്ചത്. "ജാവേദ് അക്തറിനെ പോലെ ആകരുത്. അയാള്‍ ഒരിക്കലും ഒറിജിനല്‍ ആയിരുന്നില്ല. വൃത്തികെട്ട മനുഷ്യന്‍," എന്ന് ലക്കി അലി കമന്റ് ചെയ്യുകയായിരുന്നു. എന്നാല്‍, പിന്നാലെ, തന്റെ കമന്റില്‍ ഗായകന്‍ വ്യക്തത വരുത്തി. "അഹങ്കാരം വൃത്തികെട്ടതാണെന്ന് ഞാൻ ഉദ്ദേശിച്ചത്. അത് എന്റെ ഭാഗത്തുനിന്നുള്ള തെറ്റായ ഒരു പ്രസ്താവനയായിരുന്നു. രാക്ഷസന്മാർക്കും വികാരങ്ങൾ ഉണ്ടാകാം. ആരുടെയെങ്കിലും രാക്ഷസീയതയെ ഞാൻ വേദനിപ്പിച്ചെങ്കിൽ ക്ഷമ ചോദിക്കുന്നു......." എന്ന് കുറിച്ചുകൊണ്ടായിരുന്നു അലിയുടെ ഖേദ പ്രകടനം.