ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ, ഇന്ത്യൻ സിനിമയുടെ അഭിമാനമായ മഹാപ്രതിഭ നാലര പതിറ്റാണ്ടായി മോഹൻലാൽ ഇപ്പോഴും ഉണ്ട്. ഇനിയും ആ വിസ്മയം തുടരും. മോഹൻലാൽ എന്ന പ്രതിഭാസത്തെ നമ്മൾ കണ്ട് തുടങ്ങിയിട്ട് ഇത്രയും വർഷങ്ങളായി. ഇതിനിടെ നമ്മുടെ സിനിമയുടെ പ്രമേയപരിസരങ്ങൾ എങ്ങനെയെല്ലാം മാറി, ആഖ്യാന സമീപനം എത്രയോ മാറി, ചലച്ചിത്ര ഭാഷ തന്നെ മാറി. പക്ഷേ മോഹൻലാൽ മലയാളിയുടെ കാഴ്ചയുടെ കടലായി തുടരുന്നു. ഇന്ന് മലയാളികളുടെ ലാലേട്ടൻ്റെ ജന്മദിനമാണ്.
മലയാളി ജീവിതത്തെ ഇത്രമേൽ ആഴത്തിലും പരപ്പിലും സ്വാധീനിച്ച മറ്റൊരു അഭിനയശരീരം ഉണ്ടാകുമോ ? നമ്മുടെ ജീവിതാനുഭവത്തിൻ്റെ എല്ലാ ഭാവതലങ്ങളോടും അത്രമേൽ ചേർന്നുനിൽക്കുന്ന ഒരഭിനയ മുഹൂർത്തമെങ്കിലും അഖിലലോക മലയാളികൾ സകലർക്കും നമ്മുടെ ലാലേട്ടൻ തന്നിട്ടുണ്ട്.
ആ കണ്ണുകളിൽ, ചിരിയിൽ, ചലനങ്ങളിൽ, പാളിനോട്ടങ്ങളിൽ, ഭാവമാറ്റങ്ങളിൽ, അമർത്തലുകളിൽ, പൊട്ടിത്തെറികളിൽ. ഇളം കാറ്റായും കാട്ടാറായും കടലായും പടർന്നുപരക്കുന്ന ലാവാപ്രവാഹമായും നമ്മുടെ സിനിമാനുഭവം പലനിലകളിൽ മാറി. മോഹൻലാൽ കഥാപാത്രങ്ങൾ അങ്ങനെയാണ്. ഏത് നിമിഷത്തിലും ഒരു മിന്നലാട്ടം പോലെ ആ നിമിഷം, നടനാത്ഭുതത്തിൻ്റെ ഒരു മോഹന മുഹൂർത്തം സംഭവിക്കാം.
അത്ഭുതമോ അതോ തികവിൻ്റെ പരകോടി തൊട്ട മഹാപ്രതിഭ വെള്ളിത്തിരയിൽ തീർക്കുന്ന മായാലോകമോ? അത് നിർവചിക്കുക ആയാസകരം. അത്രത്തോളമുണ്ട് ആ നടനപ്രപഞ്ചത്തിൻ്റെ വിശാലവൈവിദ്ധ്യം. 1980-ൽ ഫാസിൽ സംവിധാനം ചെയ്ത 'മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ 'നരേന്ദ്രൻ' എന്ന ക്രൂരനായ വില്ലനെ അവതരിപ്പിച്ച ഈ ചെറുപ്പക്കാരൻ പിന്നീട് മലയാള സിനിമയുടെ രാജാവായി മാറുമെന്ന് അന്നാര് കരുതിക്കാണും. മോഹൻലാൽ എപ്പോഴും ഉപയോഗിക്കുന്ന അതേ വാക്കേ അദ്ദേഹത്തെപ്പറ്റി പറയുമ്പോൾ നമുക്കും പറയാനുള്ളൂ, - വിസ്മയം. കോമഡിയും റൊമാൻസും മാസും ക്ലാസുമെല്ലാം ഒരുപോലെ വഴങ്ങുന്ന ഒരതിശ അഭിനയശീരം.
1986-ൽ പുറത്തിറങ്ങിയ 'രാജാവിൻ്റെ മകൻ' എന്ന ചിത്രത്തിലെ വിൻസെന്റ് ഗോമസ് എന്ന കഥാപാത്രമാകും മോഹൻലാലിനെ സൂപ്പർസ്റ്റാർ പദവിയിലേക്ക് ഉയർത്തിയത്. നാടോടിക്കാറ്റിലെ ദാസനാകാനും തൂവാനത്തുമ്പിയിലെ ജയകൃഷ്ണനാകാനും താഴ്വാരത്തിലെ ബാലനാകാനും സദയത്തിലെ സത്യനാഥനാകാനും കിലുക്കത്തിലെ ജോജിയാകാനും നരസിംഹത്തിലെ പൂവള്ളി ഇന്ദുചൂഢനാകാനും സ്ഫടികത്തിലെ ആടുതോമയാകാനും ലൂസിഫറിലെ സ്റ്റീഫൻ നെടുമ്പള്ളിയാകാനും ഒരു നിമിഷം വേണ്ടാത്ത പ്രതിഭാസത്തിൻ്റെ പേരാണ് മോഹൻലാൽ.
കടലോളം പരപ്പുള്ള ആ കഥാപാത്ര പ്രപഞ്ചത്തിൽ നിന്ന് അടുക്കും ക്രമവുമില്ലാതെ ചിലത് പറഞ്ഞെന്ന് മാത്രം. അല്ലെങ്കിലെങ്ങനെ ഒരു ടെലിവിഷൻ റിപ്പോർട്ടിൻ്റെ സമയപരിമിതിയിലേക്ക് ആ വശ്യവിശാലതയെ കുറുക്കാനാണ്. ദൃശ്യത്തിൽ ജോർജുക്കുട്ടി പൊലീസ് സ്റ്റേഷനിൽ അടികൊണ്ടു വീഴുമ്പോൾ കൂടുബത്തെ നോക്കി ഒന്നും പറ്റിയില്ല എന്ന ഭാവത്തിൽ ചിരിക്കുന്ന ഒരു സീനുണ്ടല്ലോ. ഹൃദയം തകർക്കുന്ന ഒന്ന്. ഇതേ സീൻ തെലുങ്ക് പതിപ്പിൽ ചെയ്യാൻ നടൻ വെങ്കടേഷിനോട് പറഞ്ഞപ്പോൾ അദ്ദേഹം കൈകൂപ്പിക്കൊണ്ട് തനിക്കതിനാകില്ല, ' ഓൺലി മോഹൻലാൽ കാൻ ഡു ഇറ്റ്' എന്നാണ് പറഞ്ഞത്.
അതാണ് ലാലേട്ടൻ മാജിക്ക്. അഞ്ച് ദേശീയ ചലച്ചിത്ര അവാർഡുകൾ, ഒൻപത് സംസ്ഥാന പുരസ്കാരങ്ങൾ, ഇൻഫൻട്രി ബറ്റാലിയനിൽ 'ലെഫ്റ്റനൻ്റ് കേണൽ' പദവി, ഡി ലിറ്റ് ബിരുദങ്ങൾ, പദ്മ പുരസ്കാരങ്ങൾ, ഒടുവിൽ രാജ്യത്തെ പരമോന്നത ചലച്ചിത്ര പുരസ്കാരം ദാദാസാഹിബ് ഫാൽകേ അവാർഡ്. നടനകലയുടെ ആ മഹാസപര്യക്ക് അംഗീകാരങ്ങൾ വന്നുചേർന്നുകൊണ്ടിരിക്കുന്നു. മോഹൻലാൽ തുടരുന്നു, അത് മലയാളിയുടെ മാത്രമല്ല, ഇന്ത്യൻ സിനിമയുടെ, നമ്മുടെ കാലത്തിൻ്റെയാകെ ഭാഗ്യവും സുകൃതവുമാകുന്നു. ഇന്ത്യൻ സിനിമയുടെ അഭിമാനമായ മഹാപ്രതിഭയ്ക്ക് ന്യൂസ് മലയാളത്തിൻ്റെ പിറന്നാളാശംസകൾ.