മോഹൻലാൽ 
ENTERTAINMENT

ആറാം ക്ലാസിൽ 90 വയസുള്ള വൃദ്ധന്റെ വേഷം കെട്ടി, മികച്ച നടനായി: മോഹൻലാൽ

മൈ ജിഓവി ഇന്ത്യ യൂട്യൂബ് ചാനലിന് നൽകിയ പ്രത്യേക പോഡ്കാസ്റ്റിൽ കുട്ടിക്കാലത്തെപ്പറ്റി മനസുതുറന്ന് മോഹൻലാൽ

Author : ന്യൂസ് ഡെസ്ക്

അഭിനയം കൊണ്ട് നിരന്തരം മലയാളിയെ വിസ്മയിപ്പിക്കുന്ന പ്രതിഭയാണ് മോഹൻലാൽ. ഇപ്പോഴിതാ, മലയാളത്തിന്റെ മഹാനടൻ തന്റെ കുട്ടിക്കാലത്തെപ്പറ്റി മനസുതുറന്നിരിക്കുന്നു. കേന്ദ്ര സർക്കാരിന്റെ മൈ ജിഓവി ഇന്ത്യ യൂട്യൂബ് ചാനലിന് നൽകിയ പ്രത്യേക പോഡ്കാസ്റ്റിലാണ് ഇക്കാര്യങ്ങൾ നടൻ വ്യക്തമാക്കിയത്.

ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് താൻ അഭിനയത്തിൽ അരങ്ങേറിയതെന്ന് മോഹൻലാൽ പറയുന്നു. 'കംപ്യൂട്ടർ ബോയി' എന്ന നാടകത്തിലൂടെയാണ് അഭിനയ ജീവിതം ആരംഭിച്ചത്. ആ നാടകത്തിലൂടെ താൻ മികച്ച നടനായി എന്ന് അഭിമാനത്തോടെ പറയുന്ന നടൻ തന്റെ കുടുംബത്തെപ്പറ്റിയും പോഡ്‌കാസ്റ്റിൽ സംസാരിക്കുന്നു.

"ഞാനൊരു സാധാരണ കുട്ടിയായിരുന്നു. എന്റെ അച്ഛൻ ഒരു സർക്കാർ ഉദ്യോഗസ്ഥനായിരുന്നു, സംസ്ഥാനത്തെ നിയമ സെക്രട്ടറിയായാണ് അദ്ദേഹം വിരമിച്ചത്. എന്റെ അച്ഛനും അമ്മയും സഹോദരനും ഇന്ന് ജീവിച്ചിരിപ്പില്ല. കുടുംബത്തിൽ ഇന്ന് ഞാൻ മാത്രമാണുള്ളത്. ഇന്നത്തെ കുട്ടികളെപ്പോലെ വലിയ സമ്മർദങ്ങളൊന്നും അന്ന് എനിക്കുണ്ടായിരുന്നില്ല.

ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഞാൻ ആദ്യമായി ഒരു നാടകത്തിൽ അഭിനയിക്കുന്നത്. 'ദി കംപ്യൂട്ടർ ബോയ്' എന്നായിരുന്നു ആ നാടകത്തിന്റെ പേര്. അതിൽ എനിക്ക് സ്കൂളിലെ മികച്ച നടനുള്ള പുരസ്കാരം ലഭിച്ചു. അതുവരെ പത്താം ക്ലാസിലെ കുട്ടികൾക്കായിരുന്നു സാധാരണ മികച്ച നടനുള്ള അവാർഡ് ലഭിക്കാറുള്ളത്. ആറാം ക്ലാസുകാരനായ എനിക്ക് അത് ലഭിച്ചത് സ്കൂളിലൊരു വിപ്ലവം തന്നെയായിരുന്നു. 90 വയസുള്ള ഒരു വൃദ്ധന്റെ വേഷമാണ് ഞാൻ അന്ന് ചെയ്തത്. പിന്നീട് പത്താം ക്ലാസിലും കോളേജ് കാലഘട്ടത്തിലുമെല്ലാം മികച്ച നടനായി ഞാൻ തിരഞ്ഞെടുക്കപ്പെട്ടു.

എന്റെ സുഹൃത്തുക്കളാണ് അഭിനയത്തിനായി എന്റെ ബയോഡാറ്റ അയച്ചു കൊടുത്തത്. സത്യത്തിൽ എനിക്കൊരു നടനാകാൻ ആഗ്രഹമുണ്ടായിരുന്നില്ല. "ഡിഗ്രി പൂർത്തിയാക്കുക, അതിനുശേഷം നിനക്ക് ഇഷ്ടമുള്ളത് എന്തും ചെയ്യാം" എന്നായിരുന്നു അച്ഛന്റെ നിലപാട്. അത്തരമൊരു സ്വാതന്ത്ര്യം എനിക്ക് വീട്ടിൽ നിന്ന് ലഭിച്ചിരുന്നു," മോഹൻലാൽ പറഞ്ഞു.

SCROLL FOR NEXT