MOVIES

25 ലക്ഷം കരാർ, പാകിസ്താനിൽ നിന്ന് ആയുധങ്ങൾ, 18 വയസിൽ തഴെയുള്ള ആൺകുട്ടികൾ; സൽമാൻ ഖാനെ കൊലപ്പെടുത്താൻ സിനിമ സ്റ്റൈൽ ആസൂത്രണം

കൂടാതെ, സൽമാൻ ഖാനെ കൊല്ലാനുള്ള പദ്ധതി തയ്യാറാക്കിയത് 2023 ഓഗസ്റ്റിനും 2024 ഏപ്രിലിനും ഇടയിലാണെന്നും കുറ്റപത്രത്തിൽ പറയുന്നു.

Author : ന്യൂസ് ഡെസ്ക്

നടൻ സൽമാൻ ഖാനെ കൊലപ്പെടുത്താൻ 25 ലക്ഷം രൂപയുടെ കരാർ എടുത്തതായി പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു.ഗുണ്ടാസംഘം ലോറൻസ് ബിഷ്‌ണോയിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കരാർ എടുത്തതെന്ന് നവി മുംബൈ പൊലീസ് പറഞ്ഞു. കേസിൽ അഞ്ചുപേരാണ് പ്രതികൾ.

കരാർ എടുത്ത പ്രതികൾ പാക്കിസ്ഥാനിൽ നിന്ന് അത്യാധുനിക ആയുധങ്ങളായ എകെ 47, എകെ 92, എം 16 എന്നിവയും പഞ്ചാബി ഗായകൻ സിദ്ധു മൂസ്വാലയെ കൊലപ്പെടുത്തിയ തുർക്കി നിർമിത സിഗാന ആയുധവും വാങ്ങാനൊരുങ്ങുകയായിരുന്നു എന്നാണ് സൂചന.സൽമാൻ ഖാനെ കൊലപ്പെടുത്താൻ 18 വയസ്സിന് താഴെയുള്ള ആൺകുട്ടികളെ പ്രതികൾ വാടകക്കെടുത്തിരുന്നു.

60 മുതൽ 70 വരെ ആളുകൾ സൽമാൻ ഖാൻ്റെ നീക്കങ്ങൾ നിരീക്ഷിക്കുന്നുണ്ടായിരുന്നു, പ്രത്യേകിച്ച് അദ്ദേഹത്തിൻ്റെ ബാന്ദ്രയിലെ ഹൗസ്, പൻവേൽ ഫാംഹൗസ്, ഗോരേഗാവ് ഫിലിം സിറ്റി എന്നിവിടങ്ങളിൽ. കൂടാതെ, സൽമാൻ ഖാനെ കൊല്ലാനുള്ള പദ്ധതി തയ്യാറാക്കിയത് 2023 ഓഗസ്റ്റിനും 2024 ഏപ്രിലിനും ഇടയിലാണെന്നും കുറ്റപത്രത്തിൽ പറയുന്നു.

നടനെ കൊലപ്പെടുത്തിയ ശേഷം കന്യാകുമാരിയിൽ ഒത്തുകൂടാനും അവിടെ നിന്ന് ബോട്ടിൽ ശ്രീലങ്കയിലേക്കും തുടർന്ന് ഇന്ത്യൻ അന്വേഷണ ഏജൻസികൾക്ക് എത്താൻ കഴിയാത്ത രാജ്യത്തേക്കും പോകാനും ഷൂട്ടർമാർ നടത്തിയ പദ്ധതിയും കുറ്റപത്രത്തിൽ വിശദീകരിക്കുന്നു.

ഏപ്രില്‍ 14 ന് മുംബൈയിലെ ബാന്ദ്രയിലെ സല്‍മാന്‍ ഖാന്റെ വസതിക്ക് പുറത്ത് മോട്ടോര്‍ ബൈക്കിലെത്തിയ രണ്ട് പേര്‍ ഒന്നിലധികം റൗണ്ട് വെടിയുതിര്‍ത്തു. സല്‍മാന്‍ ഖാന്റെ പന്‍വേലിലെ ഫാം ഹൗസിന് സമീപത്തുവെച്ച് ആക്രമിക്കാന്‍ സംഘം പദ്ധതിയിട്ടിരുന്നു.വിദേശത്ത് നിന്ന് ആയുധങ്ങള്‍ എത്തിക്കാനാണ് സംഘം പദ്ധതിയിട്ടിരുന്നതെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

SCROLL FOR NEXT