ഡെനി വില്ലനവ്വ് സംവിധാനം ചെയ്യുന്ന 'ഡ്യൂൺ' ചലച്ചിത്ര പരമ്പരയിലെ മൂന്നാം ഭാഗത്തിന്റെ ടീസർ ട്രെയ്‌ലർ പുറത്ത്. രണ്ടാം ഭാഗത്തിലെ സംഭവങ്ങൾക്ക് ഏകദേശം 17 വർഷങ്ങൾക്ക് ശേഷമുള്ള കഥയാണ് ചിത്രം പറയുന്നത്. സിനിമ ഈ വർഷം ഡിസംബർ 18ന് ആഗോള തലത്തിൽ തിയേറ്ററുകളിൽ എത്തും.
ഫ്രാങ്ക് ഹെർബെർട്ടിന്റെ 'ഡ്യൂൺ: മെസ്സയ്യ' എന്ന നോവലിനെ ആസ്പദമാക്കിയാണ് ഈ ചിത്രം ഒരുങ്ങുന്നത്. പോൾ അട്രെയ്ഡിസ് ആയി എത്തുന്ന ടിമത്തി ഷാലമേയും ചാനിയെ അവതരിപ്പിക്കുന്ന സെൻഡയയും തങ്ങളുടെ ജനിക്കാനിരിക്കുന്ന കുട്ടിയെപ്പറ്റി സംസാരിക്കുന്നതിലാണ് ട്രെയ്‌ലർ ആരംഭിക്കുന്നത്. മുൻ ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായ ലുക്കിലാണ് ടിമത്തിയെ 'ഡ്യൂൺ 3'യിൽ അവതരിപ്പിച്ചിരിക്കുന്നത്. തല മൊട്ടയടിച്ച് പാടുകളും ഗൗരവമേറിയ മുഖവുമായി പുതിയ എതിരാളികളെ നേരിടാൻ തയ്യാറാകുന്ന പോളിനെയാണ് ട്രെയ്‌ലറിൽ കാണാൻ സാധിക്കുക.
റോബർട്ട് പാറ്റിൻസൺ അവതരിപ്പിക്കുന്ന 'സ്കൈറ്റേൽ' എന്ന വില്ലൻ കഥാപാത്രമാണ് ടീസർ ട്രെയ്‌ലറിലെ ശ്രദ്ധാകേന്ദ്രം. ഒന്നാം ഭാഗത്തിൽ കൊല്ലപ്പെട്ട ഡങ്കൻ ഐഡഹോ എന്ന കഥാപാത്രമായി ജെയ്‌സൺ മൊമോവ വീണ്ടും എത്തുന്നു എന്നത് ആരാധകർക്ക് വലിയ ആവേശം നൽകുന്നു. ആനിയ ടെയ്‌ലർ ജോയ്, റെബേക്ക ഫെർഗൂസൺ, ഹാവിയർ ബാർദെം, ഫ്ലോറൻസ് പ്യൂ, ഐസക് ഡി ബാങ്കോൾ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
'ഡ്യൂൺ' പരമ്പരയിലെ അവസാന ചിത്രമാണിത്. 1.1 ബില്യൺ ഡോളറാണ് ആഗോള ബോക്സ് ഓഫീസിൽ നിന്ന് 'ഡ്യൂൺ' ചിത്രങ്ങൾ സ്വന്തമാക്കിയത്. മൂന്നാം ഭാഗത്തിലും ഈ വിജയം ആവർത്തിക്കാൻ സാധിക്കും എന്ന പ്രതീക്ഷയിലാണ് അണിയറപ്രവർത്തകർ. മാർവൽ ചിത്രം 'അവഞ്ചേഴ്സ്: ഡൂംസ് ഡേ'യ്‌ക്ക് ഒപ്പം ക്ലാഷ് റിലീസ് ആയാണ് 'ഡ്യൂൺ: പാർട്ട് 3' തിയേറ്ററ്റുകളിലേക്ക് എത്തുന്നത്.