'ടോക്‌സിക്' സിനിമയിൽ യഷ് 
MOVIES

ചരിത്ര നേട്ടം! വമ്പൻ ഓവർസീസ് ഡീൽ സ്വന്തമാക്കി 'ടോക്‌സിക്'

യഷും ഗീതു മോഹൻദാസും ചേർന്നാണ് 'ടോക്‌സിക്കി'ന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

കൊച്ചി: ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിക്കുന്നതിന് മുൻപ് തന്നെ 'ടോക്സിക്' ഇന്ത്യൻ സിനിമാലോകത്തെ തന്നെ മാറ്റിമറിക്കുകയാണ്. ആന്ധ്ര-തെലങ്കാന മാർക്കറ്റിൽ ദിൽ രാജുവിന്റെ ശ്രീ വെങ്കിടേശ്വര ക്രിയേഷൻസുമായി 120 കോടി രൂപയുടെ വിതരണ കരാർ ഒപ്പിട്ട ആദ്യ ഇതര തെലുങ്ക് ചിത്രം എന്ന നിലയിൽ 'ടോക്സിക്' നേരത്തെ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ഇപ്പോഴിതാ ഈ ആവേശം അന്താരാഷ്ട്ര തലത്തിലേക്കും വ്യാപിച്ചിരിക്കുന്നു.

ആഗോള വിപണിയിൽ, പ്രമുഖ വിതരണക്കാരായ ഫാർസ് ഫിലിം 'ടോക്സിക്' സ്വന്തമാക്കിയതോടെ ചിത്രത്തിന്റെ പ്രീ-റിലീസ് യാത്രയിൽ മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ്. ഒരു ഇന്ത്യൻ സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും ഉയർന്ന വിദേശ വിതരണ കരാറുകളിൽ ഒന്നാണിത്. 105 കോടി രൂപയാണ് കമ്മീഷൻ അടിസ്ഥാനത്തിൽ അഡ്വാൻസായി ഉറപ്പിച്ചിരിക്കുന്നത്. ചിത്രത്തിന് ലഭിക്കുന്ന ഈ വലിയ സ്വീകാര്യത റോക്കിങ് സ്റ്റാർ യഷിനോടുള്ള ആഗോള സിനിമ വിപണിയുടെ വിശ്വാസത്തേയും ടീസർ പോലും പുറത്തിറങ്ങുന്നതിന് മുൻപ് തന്നെ സിനിമയ്ക്ക് ലഭിച്ച ജനപ്രീതിയേയും സൂചിപ്പിക്കുന്നു.

ഈ റെക്കോർഡ് കരാർ ചിത്രത്തിന്റെ ഇന്ത്യൻ ഭാഷാ പതിപ്പുകൾക്ക് മാത്രമാണ്. അതായത് കന്നഡ, തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം എന്നീ പതിപ്പുകൾക്ക് മാത്രമുള്ളതാണ് എന്നത് കരാറിന്റെ മറ്റൊരു പ്രത്യേകതയാണ്. ഇതിൽ ഇംഗ്ലീഷ് പതിപ്പ് ഉൾപ്പെടുന്നില്ല. ഇന്ത്യൻ ഭാഷയിലുള്ള സിനിമയ്ക്ക് വിദേശത്തുള്ള വലിയ സ്വാധീനത്തെ അടിവരയിടുന്നതുമാണ് ഈ കരാർ.

'ടോക്സിക്കി'ന് ലഭിക്കുന്ന ഈ വലിയ പിന്തുണയ്ക്ക് പിന്നിൽ കൃത്യമായ കാരണങ്ങളുണ്ട്. യഷിന്റെ മുൻ ചിത്രമായ 'കെജിഎഫ്: ചാപ്റ്റർ 2' ജിസിസി മേഖലയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ സിനിമയായി മാറുകയും ആഗോളതലത്തിൽ വൻ വിജയമാവുകയും ചെയ്തിരുന്നു. ആ വിജയം 'ടോക്സിക്കി'ന് മുന്നിൽ പുതിയ വാതിലുകൾ തുറന്നു.

നേപ്പാൾ, ജപ്പാൻ, ചൈന എന്നിവയൊഴികെ ലോകമെമ്പാടുമുള്ള എല്ലാ വിദേശ രാജ്യങ്ങളിലും ഒരേസമയം ചിത്രം റിലീസ് ചെയ്യാനാണ് അണിയറപ്രവർത്തകർ ലക്ഷ്യമിടുന്നത്. ഒരു ഇന്ത്യൻ സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ ആഗോള റിലീസുകളിൽ ഒന്നായിരിക്കുമിത്.

"അതിരുകൾ ഭേദിക്കുന്ന ഒരു കഥാ ലോകത്തിന് മുന്നിൽ എത്തിക്കുക എന്നതായിരുന്നു 'ടോക്സിക്കി'ലൂടെയുള്ള ഞങ്ങളുടെ ലക്ഷ്യം. അന്താരാഷ്ട്ര പ്രേക്ഷകരിലേക്ക് ഈ ചിത്രം എത്തിക്കുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു. ഫാർസ് ഫിലിമിനെ സംബന്ധിച്ചിടത്തോളം ഈ വിദേശ റിലീസ് ഒരു സുപ്രധാന നാഴികക്കല്ലാണ്. 'ടോക്സിക്കി'ന്റെ തീവ്രതയും വൈകാരികതയും ലോകമെമ്പാടുമുള്ള പ്രേക്ഷകർ അനുഭവിക്കുന്നത് കാണാൻ ഞങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുന്നു" എന്ന് ഫാർസ് ഫിലിംസ് സിഇഒയും സ്ഥാപകനുമായ അഹമ്മദ് ഗോൾച്ചിൻ അഭിപ്രായപ്പെട്ടു.

ആഗോളതലത്തിൽ സംവദിക്കുന്ന ഒരു സിനിമാ ഭാഷയാണ് 'ടോക്സിക്കി'ൻ്റേത്. ഇത്തരം വലിയൊരു ദർശനത്തിന് വിപുലമായ ആഗോള സ്വാധീനമുള്ള ഒരു ഡിസ്ട്രിബ്യൂഷൻ പാർട്ണറിനെ ആവശ്യമാണ്. ഇന്ത്യൻ സിനിമകളെ അന്താരാഷ്ട്ര വിപണിയിൽ എത്തിക്കുന്നതിൽ ഫാർസ് ഫിലിംസിന് വലിയ പങ്കുണ്ട്. അവരുടെ അനുഭവസമ്പത്തിലൂടെ ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് ടോക്സിക് മികച്ച രീതിയിൽ എത്തുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു." കെവിഎൻ പ്രൊഡക്ഷൻസിലെ വെങ്കട്ട് കെ നാരായണയും കൂട്ടിച്ചേർത്തു.

തെലുങ്ക് വിപണിയിലെ റെക്കോർഡ് കരാറിനും, ഫാർസ് ഫിലിംസിന്റെ 105 കോടി രൂപയുടെ വിദേശ കരാറിനും പിന്നാലെ 'ടോക്സിക്' ഇതിനകം തന്നെ ഒരു ആഗോള പ്രതിഭാസമായി മാറിക്കഴിഞ്ഞു. ലോകോത്തര സാങ്കേതിക പ്രവർത്തകരും അത്യാധുനിക വിഷ്വൽ എഫക്ടുകളും അണിനിരക്കുന്ന ഈ ചിത്രം 1000 കോടി ക്ലബ്ബിലെത്തുമെന്ന സൂചനകളാണ് നൽകുന്നത്.

യഷും ഗീതു മോഹൻദാസും ചേർന്ന് തിരക്കഥയെഴുതി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന 'ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ അപ്‌സ്' കന്നഡയിലും ഇംഗ്ലീഷിലുമായാണ് ഒരേസമയം ചിത്രീകരിച്ചത്. ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം തുടങ്ങി മറ്റ് ഭാഷകളിലേക്ക് ഇത് ഡബ്ബ് ചെയ്യപ്പെടും.

ദേശീയ അവാർഡ് ജേതാവ് രാജീവ് രവി (ഛായാഗ്രഹണം), രവി ബസ്രൂർ (സംഗീതം), ഉജ്വൽ കുൽക്കർണി (എഡിറ്റിംഗ്), ടി.പി. ആബിദ് (പ്രൊഡക്ഷൻ ഡിസൈൻ) എന്നിങ്ങനെ വലിയൊരു സാങ്കേതിക നിരയാണ് ചിത്രത്തിനുള്ളത്. 'ജോൺ വിക്ക്' ഫെയിം ജെ.ജെ. പെറി, ദേശീയ അവാർഡ് ജേതാക്കളായ അൻബറിവ്, കെച്ച കംഫക്ഡി എന്നിവരാണ് ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത്.

കെവിഎൻ പ്രൊഡക്ഷൻസിന്റെയും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസിന്റെയും ബാനറിൽ വെങ്കട്ട് കെ നാരായണയും യഷും ചേർന്ന് നിർമിക്കുന്ന 'ടോക്സിക്' മാർച്ച് 19ന് ഈദ്, ഉഗാദി, ഗുഡി പദ്‌വ തുടങ്ങിയ ആഘോഷങ്ങൾക്കൊപ്പം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും.

SCROLL FOR NEXT