പ്രേം നസീർ വിവാദത്തിൽ മാപ്പ് പറഞ്ഞ് നടൻ ടിനി ടോം. തൻ്റെ ഇൻ്റർവ്യൂയിൽ നിന്നും അടർത്തിയെടുത്ത് ഒരു ഭാഗം മാത്രം ഉപയോഗിച്ച് ചിലർ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചതായും ടിനി ടോം വിശദീകരിച്ചു. താൻ പ്രേം നസീറിനെ ആരാധിക്കുന്ന ആളാണെന്നും, കുടുംബത്തോടും സമൂഹത്തോടും മാപ്പ് പറയുന്നതായും ടിനി ടോം ഫേസ്ബുക്ക് വീഡിയോയിലൂടെ വ്യക്തമാക്കി.
"നസീർ സാർ ഗോഡ് ഓഫ് മലയാളം സിനിമയാണ്. അത്രയും വലിയൊരു ആൾക്കെതിരെ മോശം പരാമർശം നടത്താൻ ഞാനാരാണ്? എൻ്റൊയൊരു സീനിയർ പറഞ്ഞു കേട്ടതാണ് ഇക്കാര്യം. ഇപ്പോൾ അദ്ദേഹം കൈമലർത്തുന്നുണ്ട്. കേട്ടറിഞ്ഞ കാര്യം വെച്ച് പറഞ്ഞതാണ്. അത് ഒരിക്കലും നസീർ സാറിനെ അവഹേളിക്കാനല്ല," ടിനി ടോം വിശദീകരിച്ചു.
"സിനിമകൾ ഇല്ലാതായതോടെ പ്രേം നസീർ എല്ലാ ദിവസവും മേക്കപ്പിട്ട് വീട്ടിൽ നിന്നിറങ്ങി അടൂർ ഭാസിയുടെയും ബഹദൂറിൻ്റേയും വീട്ടിൽ പോയി കരയുമായിരുന്നു," എന്നായിരുന്നു ടിനി ടോമിന്‍റെ പ്രസ്താവന. ഈ പരാമർശം വിവാദമായതോടെ നിരവധി പേരാണ് ടിനി ടോമിനെതിരെ രംഗത്തിയത്. ഭാഗ്യലക്ഷ്മി, എം.എ. നിഷാദ് തുടങ്ങി നിരവധി പേർ ടിനിയുടെ പരാമർശത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.