അഖില്‍‌ മാരാർക്കെതിരെ 'മിഡ്നൈറ്റ് ഇന്‍ മുള്ളന്‍കൊല്ലി' സംവിധായകന്‍ 
MOVIES

"എല്ലാ പാർട്ടിക്കാരെയും വെറുപ്പിച്ചു, സിനിമയ്ക്ക് ആളുകയറിയില്ല"; അഖില്‍ മാരാർക്ക് സംവിധായകന്റെ മറുപടി

ബാബു ജോൺ രചനയും സംവിധാനവും നിർവഹിച്ച ചിത്രം സെപ്റ്റംബർ അഞ്ചിന് ആണ് റിലീസ് ചെയ്തത്

Author : ന്യൂസ് ഡെസ്ക്

കൊച്ചി: 'മിഡ്‌നൈറ്റ് ഇൻ മുള്ളൻകൊല്ലി’ എന്ന സിനിമയെ വിമർശിച്ച അഖില്‍ മാരാർക്ക് മറുപടിയുമായി ചിത്രത്തിന്റെ സംവിധായകന്‍ ബാബു ജോണ്‍. അഖിലിന്റെ അനാവശ്യ സ്ഥലങ്ങളിൽ ഉള്ള പ്രസ്താവനകളാണ് ചിത്രത്തിന്റെ പരാജയ കാരണം എന്നാണ് സംവിധായകന്‍ പറയുന്നത്. സിനിമയ്ക്ക് ആളു കയറുന്നില്ല എന്ന് കണ്ടപ്പോൾ പ്രൊഡക്ഷന്റെയും ഡയറക്ടറുടെയും തലയിലിട്ട് സ്വയം രക്ഷപ്പെടാനുള്ള ഉപാധിമാത്രമാണ് നടന്റെ പ്രസ്താവനകൾ എന്നും ബാബു ജോണ്‍ ആരോപിച്ചു.

സിനിമയുടെ പ്രമോഷനായി വന്‍തുക മുടക്കിയെന്നും ചുരുങ്ങിയ പണം മാത്രമാണ് ശമ്പളമായി കൈപ്പറ്റിയതെന്നുമാണ് അഖില്‍ മാരാർ കഴിഞ്ഞ ദിവസം പറഞ്ഞത്. സംവിധായകൻ വിളിച്ചപ്പോൾ ഒഴിഞ്ഞു മാറിയ ചിത്രത്തിൽ പിന്നീട് പ്രൊമോഷന് പകരം വയനാട് ദുരിതബാധിതർക്ക് ഒരു വീട് വച്ച് നൽകാം എന്ന ഉറപ്പിലും നല്ല ടെക്നീഷ്യൻമാർ ആണ് പിന്നണിയിൽ ഉള്ളതെന്നും പറഞ്ഞിട്ടാണ് സിനിമയുടെ ഭാഗമായതെന്നും അഖില്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. ഇതിനാണ് ബാബു ജോണ്‍ മറുപടി നല്‍കിയിരിക്കുന്നത്.

സ്റ്റാർഗേറ്റ് പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രസീജ് കൃഷ്ണ നിർമിച്ചു ബാബു ജോൺ രചനയും സംവിധാനവും നിർവഹിച്ച ചിത്രം സെപ്റ്റംബർ അഞ്ചിന് ആണ് റിലീസ് ചെയ്തത്. അഖിൽ മാരാർക്കു പുറമേ അഭിഷേക് ശ്രീകുമാർ, സെറീന ജോൺസൺ, അഭിഷേക് ശ്രീകുമാർ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍.

ബാബു ജോണിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

അഖിൽ മാരാർക്ക് സ്റ്റാർഗേറ്റിന്റെ മറുപടി

മീഡ്നൈറ്റ് ഇൻ മുള്ളൻ കൊല്ലി എന്ന സിനിമയെ കുറിച്ച് അഖിൽ മാരാർ ഇന്ന് പുറത്തു വിട്ട പ്രസ്ഥാവന ശ്രദ്ധയിൽപ്പെട്ടു..

തികച്ചും വാസ്ഥവ വിരുദ്ധമായ കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്.

1. വയനാട് വീട് വെച്ച് കൊടുക്കുന്നതിനെക്കുറിച്ചു ,ഒരു വിഷയവും സ്റ്റാർഗേറ്റ് പ്രൊഡക്ഷന് അറിവുള്ളതല്ല.

2.ഈ സിനിമയിൽ അഭിനയിച്ചന്റെ പ്രതിഫലം അദ്ദേഹം ഡബ്ബിംഗ് മുന്നേ വാങ്ങിച്ചിട്ടുണ്ട്.

ജനങ്ങൾ സിനിമ ഏറ്റെടുത്തില്ല എന്നത് ശരി തന്നെയാണ് ...

എന്തു കൊണ്ട്....

അതാണ് വിഷയം ഞങ്ങളുടെ നിരീക്ഷണത്തിൽ മനസ്സിലായ കാര്യം,അനാവശ്യ സ്ഥലങ്ങളിൽ ഉള്ള പരാമർശംമൂലം എല്ലാ രാഷ്ട്രീയ പാർട്ടിക്കാരെയും ഒരുപോലെ വെറുപ്പിച്ചുഎന്നതാണ്.

കാശ്മീരിൽ വെടിവെപ്പിൽ ആളുകൾ മരിച്ചപ്പോൾ രാജ്യത്തിന് എതിരായി പറഞ്ഞിട്ട് കേസ് ആയി, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യരുതെന്നു ആഹ്വാനം ചെയ്ത് പാർട്ടിക്കാരുടെ ശത്രുത നേടി. ഒടുവിൽ യുവ നേതാവിനെതിരെ രംഗത്ത് വന്നു വേറേയും ശത്രുക്കൾ ഉണ്ടാക്കി ...ഈ സമയത്തോക്കെ പ്രൊഡക്ഷൻ ടീം അദ്ദേഹത്തെ വിലക്കിയിരുന്നു..

അതുകൊണ്ടുതന്നെ പല സ്ഥലത്തും സിനിമയ്ക്ക് ആളു കയറാത്ത സ്ഥിതിയാണ് ഉണ്ടായത്. സിനിമയ്ക്ക് ആളു കയറുന്നില്ല എന്ന് കണ്ടപ്പോൾ പ്രൊഡക്ഷന്റെയും ഡയറക്ടറേയും തലയിലിട്ട് സ്വയം രക്ഷപ്പെടാനുള്ള ഉപാധിമാത്രമാണ് ഇത്തരം പ്രസ്താവനകൾ.

3 . പിന്നെ കൃത്യമായി ഈ സിനിമയുടെ സ്ക്രിപ്റ്റ് കേട്ടിട്ടാണ് അദ്ദേഹം വന്നു ജോയിൻ ചെയ്തത്.

വർക്ക് കംപ്ലീറ്റ് ആയി കോഴിക്കോടുള്ള സ്റ്റുഡിയോയിൽ വന്ന് പൂർണമായും സിനിമ കണ്ടു ബോധ്യപ്പെട്ടതിനു ശേഷം മാത്രമാണ് ട്രെയിലർ ലോഞ്ചിനുള്ള കാര്യങ്ങൾ ചെയ്തതും, ബിഗ് ബോസിൽ പോയി പ്രമോഷൻ നടത്തിയതും. അതും പ്രൊഡക്ഷൻ കമ്പനി എടുത്തുകൊടുത്ത ടിക്കറ്റിൽ.....

സിനിമ ഹിറ്റാകുമെന്നും ഒരുപാട് ഫാൻസ്‌ ഉണ്ട് എന്ന് തന്നെയായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം. പ്രേക്ഷകർ സിനിമ തിരസ്കരിച്ചതും, നെഗറ്റീവ് റിവ്യൂ എഴുതിവിട്ടതും അദ്ദേഹത്തോടുള്ള വിരോധത്തിന്റെ പേരിലാണെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു.

മലയാളത്തിലെ പ്രശസ്തനായ ഒരു സിനിമാ നിരൂപകനുമായുള്ള വിഷയത്തിൽ അധിക്ഷേധിക്കുന്ന രീതിയിൽ സംസാരിച്ചതും, കൊച്ചി ആസ്ഥാനമായി സിനിമ പ്രൊമോഷൻ ചെയ്യുന്ന ഓൺലൈൻ ചാനലുകാർ എല്ലാവരേയും കുറ്റപ്പെടുത്തി പോസ്റ്റ് ഇട്ട കാരണം അഖിൽ മാരാരിന്റെ ഒരു വീഡിയോസും അവർ കൊടുക്കില്ല എന്ന് തീർത്ത് പറയുകയും അവർ പറഞ്ഞത് പ്രകാരം ട്രൈലെർ ലോഞ്ച് സമയത്തുള്ള വീഡിയോസിൽ അദ്ദേഹത്തിന്റെ മുഖം ബ്ലെറർ ആക്കിയിട്ടാണ് കൊടുത്തത്. അറിയപ്പെടുന്ന ചാനലുകാർ ആരും കൊടുത്തതും ഇല്ല. സിനിമ റിലീസ് സമയത്തും അവർ പറഞ്ഞു ഞങ്ങളെ കുറ്റം പറഞ്ഞ ആളിന്റെ സിനിമയുടെ പ്രൊമോഷന് ഞങ്ങൾ വരില്ല എന്ന്. അവസാനം അഖിൽ മാരാർ അദ്ദേഹത്തിന്റെ നാട്ടിൽ കൊട്ടാരക്കരയിൽ ആണ് സിനിമ കണ്ടത്. കൊച്ചിയിൽ വനിത തീയറ്ററിൽ അദ്ദേഹം വരില്ല എന്ന് അറിഞ്ഞപ്പോൾ ഓൺലൈൻ മീഡിയയിൽ ഉള്ള എല്ലാവരും വരികയും വീഡിയോസ് എടുക്കുകയുമാണ് ഉണ്ടായത്. സത്യാവസ്ഥ ഇതൊക്കെ ആയിരിക്കെ, അദ്ദേഹം ഇന്ന് നടത്തിയ പ്രസ്ഥാവന തികച്ചും സിനിമയുടെ പരാജയത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞുമാറാനുള്ള ശ്രമം മാത്രമാണ്.

സിനിമ കണ്ട ആളുകളിൽ കൂടുതലും അദ്ദേഹത്തിനെ മാത്രം കുറ്റപ്പെടുത്തിയാണ് കമന്റുകൾ ഇട്ടത് .അത് അദ്ദേഹമായി ഉണ്ടാക്കി വെച്ച രാഷ്ട്രീയത്തിലെ ശത്രുക്കളും ഓൺലൈൻ ആൾക്കാരും,ബിഗ് ബോസിൽ കൂടെ ഉണ്ടായിരുന്നവരുമൊക്കെയാണ്.

നാട്ടിൽ എന്ത് പ്രശ്നം ഉണ്ടായാലും അതിനെ കുറിച്ച് കണ്ടന്റ് ഉണ്ടാക്കി ശത്രുക്കളെ ഉണ്ടാക്കിയത് ഈ സിനിമ നിർമ്മിച്ചവർ അല്ല. അവസരങ്ങൾക്കൊത്തു നിലപാടുകൾ മാറ്റുന്നത് ആർക്കും ഭൂഷണമല്ല.....

SCROLL FOR NEXT