കൊച്ചി: കളങ്കാവലിനെ ഇരുകയ്യും നീട്ടി സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് മമ്മൂട്ടിയും വിനായകനും. കഴിഞ്ഞ രണ്ട് ദിവസങ്ങളായി ലഭിക്കുന്ന പ്രേക്ഷക പ്രശംസയിൽ സന്തോഷമുണ്ടെന്നും തൻ്റെ തിരഞ്ഞെടുപ്പുകളെ വിശ്വസിച്ചു കൊണ്ട് എന്നും തന്നോടൊപ്പം നിൽക്കുന്ന പ്രേക്ഷകരോട് നന്ദിയുണ്ടെന്നും മമ്മൂട്ടി പറഞ്ഞു. ചിത്രത്തിനും തൻ്റെ പ്രകടനത്തിനും ലഭിക്കുന്ന മികച്ച പ്രതികരണത്തിന് വിനായകനും പ്രേക്ഷകരോടുള്ള നന്ദി അറിയിച്ചു. മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവൽ എന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയേറ്ററുകളിൽ ലഭിക്കുന്നത്.
ജിഷ്ണു ശ്രീകുമാറും ജിതിൻ കെ. ജോസും ചേർന്നാണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമിച്ച ഏഴാമത്തെ ചിത്രം കൂടിയാണിത്. ദുൽഖർ സൽമാൻ നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം 'കുറുപ്പി'ന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിൻ കെ. ജോസ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് കളങ്കാവൽ. നായകനായി വിനായകനും പ്രതിനായകനായി മമ്മൂട്ടിയും വേഷമിട്ട ചിത്രത്തെ പ്രേക്ഷകർ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്. മമ്മൂട്ടിയുടെ പ്രതിനായക വേഷത്തിന് ലഭിക്കുന്നത് അഭൂതപൂർവമായ പ്രേക്ഷക-നിരൂപക പ്രശംസയാണ്.
ഇന്ത്യൻ സിനിമയിൽ തന്നെ ഇതുപോലൊരു വേഷം ചെയ്യാനുള്ള ധൈര്യം കാണിക്കുന്ന സൂപ്പർതാരം, മമ്മൂട്ടിയല്ലാതെ മറ്റാരും ഉണ്ടാവില്ല എന്നാണ് പ്രേക്ഷകർ അടിവരയിട്ട് പറയുന്നത്. അമ്പരപ്പിക്കുന്ന വില്ലനിസം കാഴ്ച വെക്കുന്ന മമ്മൂട്ടിയോടൊപ്പം കട്ടക്ക് നിൽക്കുന്ന പ്രകടനമാണ് പൊലീസ് ഓഫീസർ ആയി വിനായകനും നൽകിയത്. അദ്ദേഹത്തിൻ്റെ കരിയറിലെ തന്നെ ഏറ്റവും വ്യത്യസ്തമായ ഒരു ശരീര ഭാഷയും സംസാര രീതിയും ആണ് ഈ ചിത്രത്തിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തിച്ചത്. പ്രേക്ഷകർ ഇന്നേ വരെ കാണാത്ത മമ്മൂട്ടിയെ ആണ് സംവിധായകൻ ജിതിൻ ഇതിലൂടെ സമ്മാനിച്ചത് എന്ന് പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. ഒരിക്കൽ കൂടി കാമ്പുള്ള കഥയും അതിശയിപ്പിക്കുന്ന പ്രകടനവും കൊണ്ട് മഹാവിജയം സമ്മാനിക്കുന്ന മമ്മൂട്ടി മാജിക് ആണ് ഈ ചിത്രം കാണിച്ചു തരുന്നത്.
കേരളത്തിലെ തീയേറ്ററുകളിൽ വമ്പൻ ജന തിരക്കാണ് ചിത്രത്തിന് അനുഭവപ്പെടുന്നത്. ചിത്രത്തിന്റെ ആദ്യ ദിന ആഗോള ഗ്രോസ് കളക്ഷൻ 15 കോടി 70 ലക്ഷം രൂപയാണ്. ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിച്ചു കൊണ്ട് ജൈത്രയാത്ര തുടരുന്ന ചിത്രം കേരളത്തിലെ 260 സ്‌ക്രീനുകളിൽ നിന്ന് 365 സ്‌ക്രീനുകളിലേക്ക് വർധിപ്പിച്ചിരുന്നു. ഗൾഫിലും ചിത്രത്തിന് റെക്കോർഡ് വിജയമാണ് ലഭിക്കുന്നത്. ചിത്രത്തിൻ്റെ ഓവർസീസ് ഡിസ്ട്രിബൂഷൻ പാർട്ണർ ട്രൂത് ഗ്ലോബൽ ഫിലിംസ് ആണ്. ചിത്രം വമ്പൻ റിലീസായി കേരളത്തിൽ എത്തിച്ചത് വേഫറർ ഫിലിംസ്. കേരളത്തിൽ അഞ്ചു കോടിയോളമാണ് ചിത്രം നേടിയ ആദ്യ ദിന കളക്ഷൻ.
കുപ്രസിദ്ധമായ സയനൈഡ് മോഹൻ കേസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരുക്കിയ ചിത്രം ആദ്യാവസാനം പ്രേക്ഷകരെ ത്രില്ലടിപ്പിച്ചു കൊണ്ടാണ് തകർപ്പൻ വിജയം നേടുന്നത്. ജിബിൻ ഗോപിനാഥ്, ബിജു പപ്പൻ, രെജിഷ വിജയൻ, ഗായത്രി അരുൺ, മാളവിക, ശ്രുതി രാമചന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങൾ. ലോക' ഉൾപ്പെടെയുള്ള മലയാള ചിത്രങ്ങൾ തമിഴ്‌നാട്ടിൽ എത്തിച്ച ഫ്യുച്ചർ റണ്ണപ് ഫിലിംസ് ആണ് ചിത്രം തമിഴ്നാട് വിതരണം ചെയ്തത്. സിതാര എന്റെർറ്റൈന്മെന്റ്സ്, ലൈറ്റർ ബുദ്ധ ഫിലിംസ്, പെൻ മരുധാർ എന്നിവരാണ് ചിത്രം യഥാക്രമം ആന്ധ്ര/ തെലുങ്കാന , കർണാടകം, നോർത്ത് ഇന്ത്യ എന്നിവിടങ്ങളിൽ വിതരണം ചെയ്തിരിക്കുന്നത്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ജോർജ് സെബാസ്റ്റ്യൻ, ഛായാഗ്രഹണം- ഫൈസൽ അലി, സംഗീതം - മുജീബ് മജീദ്, എഡിറ്റർ - പ്രവീൺ പ്രഭാകർ, ലൈൻ പ്രൊഡ്യൂസർ- സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ- അരോമ മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ- ഷാജി നടുവിൽ, ഫൈനൽ മിക്സ് - എം ആർ രാജാകൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ബോസ്, മേക്കപ്പ്- അമൽ ചന്ദ്രൻ, ജോർജ് സെബാസ്റ്റ്യൻ, വസ്ത്രാലങ്കാരം- അഭിജിത്ത് സി, വരികൾ - വിനായക് ശശികുമാർ, ഹരിത ഹരി ബാബു, കളറിസ്റ്റ് - ലിജു പ്രഭാകർ, സംഘട്ടനം - ആക്ഷൻ സന്തോഷ്, സൗണ്ട് ഡിസൈൻ - കിഷൻ മോഹൻ, വിഎഫ്എക്സ് സൂപ്പർവൈസർ - എസ് സന്തോഷ് രാജു, വിഎഫ്എക്സ് കോഓർഡിനേറ്റർ - ഡിക്സൻ പി ജോ, വിഎഫ്എക്സ് - വിശ്വ എഫ് എക്സ്, സിങ്ക് സൗണ്ട് - സപ്ത റെക്കോർഡ്സ്, സ്റ്റിൽസ്- നിദാദ്, ടൈറ്റിൽ ഡിസൈൻ - ആഷിഫ് സലീം, പബ്ലിസിറ്റി ഡിസൈൻസ്- ആൻ്റണി സ്റ്റീഫൻ, ആഷിഫ് സലീം, ഡിജിറ്റൽ മാർക്കറ്റിംഗ്- വിഷ്ണു സുഗതൻ, ഓവർസീസ് ഡിസ്ട്രിബൂഷൻ പാർട്ണർ- ട്രൂത് ഗ്ലോബൽ ഫിലിംസ്, പിആർഓ - വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.