ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അർജുന്റെ മൃതദേഹം 71 ദിവസങ്ങൾക്ക് ശേഷം ഇന്നാണ് കണ്ടെത്തിയത്. ഇന്ന് നടത്തിയ പരിശോധനയിലാണ് ലോറിയും ലോറിക്കുള്ളിലായി മൃതദേഹവും ലഭിച്ചത്.
അർജുനെ കണ്ടെത്തിയെന്ന വാർത്തയ്ക്ക് പിന്നാലെ നിരവധി പേരാണ് ഈ വാർത്ത സമൂഹ മാധ്യമം വഴി പങ്കുവെച്ചത്. നടി മഞ്ജു വാര്യരും സമൂഹ മാധ്യമം വഴി പ്രതികരിച്ചിരുന്നു. "മരിച്ചുവെന്ന് വേദനിക്കാനെങ്കിലും തിരികെക്കിട്ടിയല്ലോ. ഒരു പിടി ചാരമാകാനെങ്കിലും ഒരോർമ. പ്രിയപ്പെട്ട അർജുൻ, ഇനി നിങ്ങൾ മലയാളികളുടെ മനസ്സിൽ ജീവിക്കും" മഞ്ജു വാര്യര്‍ തന്‍റെ പോസ്റ്റില്‍ പറയുന്നു.
ഗംഗാവലി പുഴയുടെ അടിത്തട്ടിലാണ് ലോറി കണ്ടെടുത്തത്. ലോറി അര്‍ജുന്‍റേത് തന്നെയെന്ന് ലോറി ഉടമ മനാഫ് സ്ഥിരീകരിച്ചു. ജൂലൈ 16നാണ് അർജുനെ കാണാതായത്. പലതവണ ശക്തമായ മഴയും അടിയൊഴുക്കും കാരണം തെരച്ചില്‍ നിര്‍ത്തിവെക്കേണ്ടി വന്നിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇപ്പോള്‍ ലോറിയും അര്‍ജുന്‍റെ മൃതദേഹവും കണ്ടെത്തിയിരിക്കുന്നത്. നാവികസേനയും ഈശ്വര്‍ മല്‍പേയുള്‍പ്പെടെയുള്ളവര്‍ തെരച്ചിലില്‍ പങ്കാളികളായിരുന്നു.