എറണാകുളം: ജോലിസ്ഥലത്തെ മാനസിക പീഡനത്തിനെതിരെ പൊലീസിൽ പരാതി നൽകി താരസംഘടന 'അമ്മ'യിലെ ഓഫീസ് മാനേജർ. സംഘടനയുടെ ജനറൽ സെക്രട്ടറി കുക്കു പരമേശ്വരനും ട്രഷറർ ഉണ്ണി ശിവപാലിനുമെതിരെ എറണാകുളം സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി. ട്രഷററിനെതിരെ പരാതിപ്പെട്ടപ്പോൾ തന്നെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു എന്ന് പരാതിക്കാരി പറയുന്നു. എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ആലോചിക്കാതെയാണ് ജനറൽ സെക്രട്ടറി നടപടി എടുത്തത് എന്നും പരാതിക്കാരി പറയുന്നു. നിലവിൽ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.
അമ്മയിലെ ജോലിയിൽ തുടരുന്നതിന് സഹായവും സുരക്ഷയും നൽകണമെന്നാണ് പ്രധാനമായും പരാതിയിൽ പറയുന്നത്. ട്രഷറർ അധിക ജോലി ഏൽപ്പിക്കുകയും ചെയ്യുന്നു, ജോലി സമയം കഴിഞ്ഞാലും വിളിക്കുകയും മെസേജ് അയക്കുകയും ചെയ്യുന്നു. ഇതേപ്പറ്റി ജനറൽ സെക്രട്ടറിയോട് പറഞ്ഞപ്പോൾ ഏപ്രിൽ മാസം 30ാം തീയതി തന്നെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. അകാരണമായാണ് ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്. എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ആലോചിച്ച് വേണം ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കാനെന്ന് അമ്മയുടെ ബൈലോയിൽ പറയുന്നുണ്ട്. എന്നാൽ, അത്തരം കൂടിയാലോചനകളൊന്നും ഉണ്ടായില്ല. തൻ്റെ ഭാഗം കേൾക്കാതെയാണ് നടപടിയെടുത്തത്. അതിനാൽ, ആ നടപടി അംഗീകരിക്കാനാവില്ല. ജോലി തുടരുന്നതിനായി എല്ലാ സഹായവും ചെയ്തുതരണമെന്നും പരാതിയിൽ പറയുന്നു.