സിനിമാനയം രണ്ടുമാസത്തിനകം നടപ്പാക്കുമെന്ന് മന്ത്രി സജി ചെറിയാൻ. ചർച്ചകളിൽ ഉയർന്നുവന്ന നിർദേശങ്ങൾ പരിഗണിച്ച് തീരുമാനമെടുക്കും. സ്ത്രീകൾക്ക് സുരക്ഷിതമായി ജോലി ചെയ്യാനുള്ള എല്ലാ സൗകര്യങ്ങളും ഉണ്ടാകും. ലിംഗസമത്വം പൂർണമായും ഉറപ്പാക്കണം എന്നത് എല്ലാവരും അംഗീകരിച്ചുവെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു. കോൺക്ലേവിന്റെ ഒന്നാം ദിവസം വിജയകരമായി നടത്താൻ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
"ജോലി സമയത്തെക്കുറിച്ചുള്ള ചർച്ചകൾ നടന്നു. സമയം പുനഃക്രമീകരിക്കണം എന്നതിലായിരുന്നു ചർച്ച. ജോലിയുടെ ഗാരന്റിയും ചർച്ചയായി. ചിലർക്ക് നല്ല വേതനം, എന്നാൽ മറ്റ് ചിലർക്ക് അങ്ങനെയല്ല. അതുകൊണ്ടാണ് പുനഃക്രമീകരണം എന്നുള്ള ആലോചന. സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ടതാണ് പ്രധാന ചർച്ച. ലിംഗസമത്വം പൂർണമായും ഉറപ്പാക്കണം എന്നത് എല്ലാവരും അംഗീകരിച്ചു. സ്ത്രീകൾക്ക് സുരക്ഷിതമായി ജോലി ചെയ്യാനുള്ള എല്ലാ സൗകര്യങ്ങളും ഉണ്ടാകണം. പ്രസവാവധി അടക്കം ലഭ്യമാക്കണം എന്നും ചർച്ചയിൽ ഉയർന്നിരുന്നു. ആഭ്യന്തര പരാതി പരിഹാര സെള്ളിൽ പുരുഷനും സ്ത്രീയും വേണമെന്നും ചർച്ചയിൽ ഉയർന്നു", മന്ത്രി സജി ചെറിയാൻ.
സിനിമ റിവ്യൂ നിശ്ചിത സമയം കഴിഞ്ഞുവേണം ചെയ്യാൻ. സിനിമ ഇറങ്ങിയാൽ ഉടൻ റിവ്യൂ എന്നത് ഒഴിവാക്കണമെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു. സീരിയൽ മേഖലയിലും നയം വേണമെന്ന അഭിപ്രായങ്ങൾ കോൺക്ലേവിൽ ഉയർന്നു. സീരിയലിൽ നിന്ന് കഴിഞ്ഞ വർഷം 3000 കോടി രൂപ ലാഭം കിട്ടി എന്നാണ് പ്രതിനിധികൾ പറഞ്ഞത്. സെൻസർ ബോർഡിന്റെ പല സമീപനങ്ങളും തിരുത്തണമെന്ന അഭിപ്രായവും ചർച്ചയിൽ ഉയർന്നു. അത് കേന്ദ്രവുമായി ബന്ധപ്പെട്ടതാണെന്നും ചർച്ചകളിൽ ഉയർന്നുവന്ന കാര്യങ്ങളിൽ നിന്ന് എടുക്കാവുന്നത് എടുക്കുമെന്നും മന്ത്രി സജി ചെറിയാൻ കൂട്ടിച്ചേർത്തു.