തമിഴ് സിനിമ സംവിധായകൻ മോഹൻ ജിയെ തിരുച്ചിറപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. പഴനി ക്ഷേത്രത്തിൽ ഭക്തർക്ക് വിതരണം ചെയ്യുന്ന പഞ്ചാമൃതത്തിൽ പുരുഷ ലൈംഗിക ശേഷി ഇല്ലാതാക്കുന്ന മരുന്ന് ചേർക്കുന്നുണ്ട് എന്ന വിവാദ പരാമർശത്തിലാണ് സംവിധായകനെ അറസ്റ്റ് ചെയ്തത്. ജഗൻ മോഹൻ റെഡ്ഡി സർക്കാരിൻ്റെ കാലത്ത് തിരുപ്പതി ലഡു ഉണ്ടാക്കാൻ മൃഗക്കൊഴുപ്പ് ഉപയോഗിച്ചിരുന്നു എന്ന വിവാദത്തെ കുറിച്ച് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് മോഹൻ വിവാദ പരാമർശം നടത്തിയത്.
"പഞ്ചാമൃതത്തിൽ പുരുഷ ലൈംഗികശേഷി ഇല്ലാതാക്കുന്ന മരുന്ന് ചേർക്കുന്നുണ്ടെന്ന് ഞാൻ കേട്ടിട്ടുണ്ട്. ഈ വാർത്ത മറച്ചുവെയ്ക്കുകയായിരുന്നു. അതിനിടയാക്കിയ പഞ്ചാമൃതം പിന്നീട് നശിപ്പിക്കുകയും ചെയ്തു. നമ്മൾ തെളിവുകളില്ലാതെ സംസാരിക്കരുത്. പക്ഷേ, ഈ വിഷയവുമായി ബന്ധപ്പെട്ട് ആരും വ്യക്തമായ വിശദീകരണം നൽകിയിട്ടില്ല. ജനന നിയന്ത്രണ ഗുളികകൾ ഹിന്ദുക്കൾക്കുമേലുള്ള ആക്രമണമാണെന്ന് അവിടെ ജോലിചെയ്യുന്നവർ തന്നെ എന്നോട് പറഞ്ഞിട്ടുണ്ട്", മോഹന്റെ പറഞ്ഞു.
അഭിമുഖത്തിന്റെ ക്ലിപ്പുകൾ സമൂഹ മാധ്യമത്തിലൂടെ പ്രചരിച്ചതോടെ സംവിധായകനെതിരെ തമിഴ്നാട് ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്മെന്റ് വകുപ്പ് മന്ത്രി ശേഖർ ബാബു രൂക്ഷവിമർശനവുമായി രംഗത്തെത്തി. പഴനിയിലെ പഞ്ചാമൃതത്തേക്കുറിച്ച് വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പഴയ വണ്ണാറപ്പേട്ടൈ, ദ്രൗപതി, രുദ്രതാണ്ഡവം, ബകാസുരൻ തുടങ്ങിയ ചിത്രങ്ങളാണ് മോഹൻ.ജി സംവിധാനം ചെയ്തത്. തിരുച്ചിറപ്പള്ളി പൊലീസിന്റെ സൈബർ ക്രൈം യൂണിറ്റാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തിരുപ്പതി ലഡു പ്രശ്നം പോലെ തമിഴ്നാട്ടിലും ഉണ്ടെന്ന് പറഞ്ഞാണ് ഇദ്ദേഹം പഴനിയിലെ പഞ്ചാമൃതത്തേക്കുറിച്ചും സംസാരിച്ചത്.
Read More: 'പുതുമുഖം എന്ന പരിഗണനയെങ്കിലും കൊടുത്തുകൂടെ': 'വാഴ'യിലെ പുതുമുഖങ്ങളെ പിന്തുണച്ച് ജിബിൻ ഗോപിനാഥ്
മുൻ വൈഎസ്ആർസിപി ഭരണകാലത്ത് തിരുപ്പതി ലഡു തയാറാക്കാൻ ഉപയോഗിച്ചിരുന്ന നെയ്യിൽ മൃഗക്കൊഴുപ്പുണ്ടെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു ആരോപിച്ചിരുന്നു. ഈ ആരോപണം വലിയ രാഷ്ട്രീയ വിവാദങ്ങൾക്കും വഴി വെച്ചിരുന്നു.