MOVIES

'ആസിഫ് അലിയെ അപമാനിച്ചിട്ടില്ല , തെറ്റ് പറ്റിയെങ്കിൽ മാപ്പ് ചോദിക്കും': രമേശ് നാരായണ്‍

സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സംഗീത സംവിധായകനെതിരെ വിമര്‍ശനവുമായി നിരവധി പേര്‍ സോഷ്യല്‍ മീഡിയയിലെത്തിയിരുന്നു

Author : ന്യൂസ് ഡെസ്ക്

'മനോരഥങ്ങള്‍' സിനിമയുടെ ട്രെയിലര്‍ ലോഞ്ചിനിടെ നടന്‍ ആസിഫ് അലിയെ അപമാനിച്ചെന്ന ആരോപണത്തില്‍ പ്രതികരിച്ച് സംഗീത സംവിധായകന്‍ രമേശ് നാരായണ്‍. ആസിഫ് അലിയെ അപമാനിച്ചിട്ടില്ലെന്നും ആസിഫിന്‍റെ കൈ തട്ടിമാറ്റിയതായി തോന്നിയെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും രമേശ് നാരായണ്‍ മാധ്യമങ്ങളോട് പറഞ്ഞു.

"എന്‍റെ ജീവിതത്തിൽ ആരെയും ഞാൻ ഒരിക്കലും അപമാനിച്ചിട്ടില്ല. അപമാനിക്കാൻ ഞാൻ ഉദ്ദേശിക്കുന്നുമില്ല. ആസിഫ് അലിയെ എനിക്ക് ഏറെ ഇഷ്ടമാണ്, എന്താണ് അവിടെ സംഭവിച്ചത് എന്ന് അറിയില്ല. ആസിഫിനെ വിളിക്കും, തെറ്റ് പറ്റിയെങ്കിൽ മാപ്പ് ചോദിക്കും. എനിക്ക് മൊമെന്റോ തരാനാണ് ആസിഫ് അലി എത്തിയത് എന്ന് മനസ്സിലായില്ല. അവിടുത്തെ അനൗൺസ്മെൻറ് ഞാൻ കേട്ടില്ല" - രമേശ് നാരായണ്‍ പറഞ്ഞു. ആസിഫ് അലിയില്‍ നിന്ന് മൊമെന്‍റോ വാങ്ങിയ ശേഷം സന്തോഷം പങ്കിടാനാണ് ജയരാജിനെ കൂടി ക്ഷണിച്ചതെന്നും അപ്പോഴേക്കും ആസിഫ് അലി ഇരിപ്പിടത്തിലേക്ക് മടങ്ങിയിരുന്നുവെന്നും രമേശ് നാരായണന്‍ കൂട്ടിച്ചേര്‍ത്തു.

എം.ടി വാസുദേവന്‍ നായരുടെ 9 തിരക്കഥകള്‍ ഉള്‍പ്പെടുത്തി അവതരിപ്പിക്കുന്ന 'മനോരഥങ്ങള്‍' എന്ന ചലച്ചിത്ര സമാഹാരത്തില്‍ ജയരാജ് സംവിധാനം ചെയ്ത 'സ്വര്‍ഗം തുറക്കുന്ന സമയം' സിനിമയ്ക്ക് സംഗീതം നല്‍കിയത് രമേശ് നാരായണന്‍ ആയിരുന്നു. എം.ടിയുടെ മകള്‍ അശ്വതി സംവിധാനം ചെയ്ത 'വില്പന' എന്ന സിനിമയില്‍ ആസിഫ് അലിയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.

ട്രെയിലര്‍ ലോഞ്ചിന് ശേഷം നടന്ന അണിയറ പ്രവര്‍ത്തരെ ആദരിക്കുന്ന ചടങ്ങില്‍ മൊമെന്‍റോ നല്‍കുമ്പോള്‍ രമേശ് നാരായണനെ വേദിയിലേക്ക് അവതാരക ക്ഷണിച്ചിരുന്നില്ല. തുടര്‍ന്ന് അല്‍പ്പസമയത്തിനകം ക്ഷമാപണത്തോടെ മൊമെന്‍റോ നല്‍കാന്‍ നടന്‍ ആസിഫ് അലിയെ ക്ഷണിച്ചെങ്കിലും രമേശ് നാരായണന്‍ തന്‍റെ നീരസം പ്രകടമാക്കി. തുടര്‍ന്ന് ആസിഫ് അലിയില്‍ നിന്ന് മൊമെന്‍റോ വാങ്ങിയെങ്കിലും ഹസ്തദാനം നല്‍കുകയോ മുഖത്ത് നോക്കുകയോ ചെയ്തില്ല. പിന്നാലെ സംവിധായകന്‍ ജയരാജിനെ വിളിച്ചുവരുത്തി രമേശ് നാരായണന്‍ വീണ്ടും മൊമെന്‍റോ ഏറ്റുവാങ്ങുകയായിരുന്നു. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സംഗീത സംവിധായകനെതിരെ വിമര്‍ശനവുമായി നിരവധി പേര്‍ സോഷ്യല്‍ മീഡിയയിലെത്തി. ആസിഫ് അലിയെ അപമാനിക്കുന്ന പ്രവൃത്തിയാണ് രമേശ് നാരായണനില്‍ നിന്ന് ഉണ്ടായതെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വിമര്‍ശനം.

SCROLL FOR NEXT