കൊച്ചി: നടൻ രാജേഷ് മാധവൻ സംവിധാനം ചെയ്യുന്ന 'പെണ്ണും പൊറാട്ടും' നാളെ തിയേറ്ററുകളിലേക്ക്. നാറൂറിലധികം മൃഗങ്ങളും നൂറിലധികം പുതുമുഖങ്ങളും അണിനിരക്കുന്ന ചിത്രത്തിൽ 'സുട്ടു' എന്ന നായയാണ് കേന്ദ്ര കഥാപാത്രമാകുന്നത്. ടൊവിനോ തോമസ് ആണ് ഈ നായയ്ക്ക് ശബ്ദം നൽകിയിരിക്കുന്നത്. യു സർട്ടിഫിക്കറ്റാണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്.
മലയാളത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു സിനിമാ അനുഭവം തന്നെയാകും 'പെണ്ണും പൊറാട്ടും' എന്ന സൂചനയാണ് കഴിഞ്ഞ ദിവസം ഇറങ്ങിയ ട്രെയ്‌ലർ നൽകുന്നത്. ഗോവയിൽ നടന്ന ഇന്ത്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ആയിരുന്നു ചിത്രത്തിന്റെ പ്രീമിയർ. ഗാല പ്രീമിയർ വിഭാഗത്തിൽ ഈ വർഷം പ്രദർശിപ്പിക്കപ്പെട്ട ഒരേയൊരു മലയാള സിനിമ കൂടിയായിരുന്നുവിത്. ഐഎഫ്എഫ്കെയിലും പ്രദർശിപ്പിച്ച ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.
പട്ടട എന്ന ഗ്രാമത്തിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. ഗോപാലൻ മാസ്റ്റർ, ചാരുലത, ബാബുരാജ്, ബാബുരാജിന്റെ നായയായ 'സുട്ടു' എന്നീ കഥാപാത്രങ്ങളെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള ബന്ധവും ചിത്രത്തിന്റെ ഇതിവൃത്തത്തിന്റെ ഭാഗമാണ്.
എസ്‌ടികെ ഫ്രെയിംസ് – ബിനു ജോർജ് അലക്സാണ്ടർ പ്രൊഡക്ഷൻസ് എന്ന കൂട്ടുകെട്ടിൽ, സന്തോഷ് ടി. കുരുവിളയോടൊപ്പം ബിനു ജോർജ് അലക്സാണ്ടർ, ഷെറിൻ റേച്ചൽ സന്തോഷ് എന്നിവർ ചേർന്നാണ് സിനിമയുടെ നിർമാണം. മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്ത ‘ഭീഷ്മ പർവം’, ‘റാണി പത്മിനി’ തുടങ്ങിയ ചിത്രങ്ങളുടെ രചനാ പങ്കാളിയായ രവിശങ്കർ ആണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത്. സബിൻ ഉരളിക്കണ്ടി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് ചമൻ ചാക്കോ കൈകാര്യം ചെയ്യുന്നു. സംഗീതം - ഡോൺ വിൻസെന്റ്.
സിനിമയുടെ ഒടിടി അവകാശങ്ങൾ തിയേറ്റർ റിലീസിന് മുൻപേ തന്നെ നെറ്റ്‌ഫ്ലിക്സ് സ്വന്തമാക്കിയിരുന്നു. അടുത്ത കാലത്ത് ആദ്യമായാണ് ഒരു മലയാള ചിത്രത്തിന്റെ ഡിജിറ്റൽ അവകാശങ്ങൾ തിയേറ്റർ റിലീസിന് മുൻപ് വിറ്റുപോയത്.