പല കാലങ്ങളിലും കോമഡിക്ക് പല മാറ്റങ്ങളുണ്ടായെങ്കിലും സലിം കുമാർ ചിരഞ്ജീവിയായി. മലയാളികളെ കുടുകുടെ ചിരിപ്പിച്ച സലിം കുമാർ തമാശകൾ ട്രോളന്മാരും ജെൻസികളും ഏറ്റെടുത്തതോടെ സലിം കുമാർ മീമുകൾ ട്രെൻഡായി. കൊച്ചിയെത്തുമ്പോഴും, കവടി നിരത്തുമ്പോളും, ഉപകാര സമരണയ്ക്ക് നന്ദി പറഞ്ഞൊഴിയുമ്പോഴും, കല്യാണ വീടുകളുടെ കലവറ തമാശകളിലും സലിം കുമാർ തമാശകളുടെ മീമുകൾ ട്രോൾ പേജുകളിൽ നിറഞ്ഞു. കാലം മായ്ക്കാത്ത അടയാളപ്പെടുത്തലുകളായി അവ തുടരും.
"ഉഷ്ണം ഉഷ്ണേന ശാന്തി കൃഷ്ണ, നാറിയല്ല പ്യാരി, കൊച്ചിയെത്തി, നന്ദി മാത്രമേ ഉള്ളു അല്ലെ..." സലിംകുമാറിന്റെ ഒറ്റവരി ഹാസ്യങ്ങളുടെ പട്ടിക ഇങ്ങനെ നീളുന്നു. അവതരണത്തിലെ വ്യത്യസ്‍തതയും, വാക് പ്രയോഗങ്ങളിലൂടെയുള്ള തമാശകളും സലിം കുമാർ വെട്ടിയ വേറിട്ട വഴിയിൽ മലയാളി ഹാസ്യത്തിൻ്റെ പുതിയ ട്രാക്കിലേക്ക് കയറി.
ബഹദൂറിൽ തുടങ്ങി ജഗതിയിലും, ഒടുവിലിലും ഹാസ്യ കഥാപാത്രങ്ങൾ സുഭദ്രമായിരുന്ന കാലത്താണ് ഹരിശ്രീ അശോകൻ, ഇന്ദ്രൻസ് തുടങ്ങിയ തുടക്കകാർക്കൊപ്പം സലിം കുമാർ സജീവമാകുന്നത്. കൊച്ചിൻ കലാഭവൻ വാർത്തെടുത്ത സലിം കുമാർ അവസരം തേടിയത്. തെങ്കാശിപ്പട്ടണത്തിലൂടെ ശ്രദ്ധേയനായതോടെ തിരിഞ്ഞുനോട്ടം ആവശ്യമില്ലാത്ത സിനിമാജീവിതത്തിന് തുടക്കമായി.
സ്റ്റേജ് കോമഡികൾ, ചാനൽ ഷോകളിലേക്കും, പിന്നീട് ട്രോളിലേക്കും മാറിയപ്പോഴും സലിം കുമാർ തമാശകൾ സജീവമായി നിന്നു. ട്രോൾ മീമുകളുടെ പ്രധാന മുഖമായി സലിം കുമാർ മാറി. ഇതിനിടെ ജെൻ സി തരംഗത്തിനും റാപ്പുകൾക്കും മുന്നേ പലവട്ടം കാത്തു നിന്നു എന്ന ആൽബത്തിലൂടെ സലിം കുമാർ തിരസ്കൃത യൗവനത്തിന്റെ ശബ്ദമായി. കാലമെത്ര കഴിഞ്ഞാലും താൻ വെട്ടിയ വഴി മായാതെ കിടക്കുമെന്ന് ഉറപ്പ് വരുത്തിയാണ് സലിം കുമാർ വിട പറയുന്നത്. ജീവിതത്തിന്റെ മറുകരയിലേക്ക് ഒരു കുടത്തിന്മേൽ പിടിച്ച് തുഴഞ്ഞുപോകുന്ന അതുല്യകലാകാരൻ അനശ്വരനായി തുടരും.