ഛായാഗ്രഹകന്‍ ഷെഹ്‌നാദ് ജലാല്‍ 
MOVIES

ഉള്ളൊഴുക്ക്, ഭ്രമയുഗം, പാതിരാത്രി...; ത്രസിപ്പിക്കുന്ന ഫ്രെയിമുകളുമായി ഷെഹ്‌നാദ് ജലാൽ

സിനിമയുടെ ഭാവത്തെ ഒപ്പിയെടുക്കുന്നതില്‍ ഈ ഛായാഗ്രഹകന്‍ പ്രകടിപ്പിക്കുന്ന മികവ് പ്രശംസനീയമാണ്

Author : ന്യൂസ് ഡെസ്ക്

ഭൂതകാലം, ഭ്രമയുഗം, ഉള്ളൊഴുക്ക്, പാതിരാത്രി - ഈ സിനിമകളെ ബന്ധിപ്പിക്കുന്ന ഒരു കണ്ണി കഥാപശ്ചാത്തലവുമായി ഇഴുകിച്ചേരുന്ന ഷെഹ്നാദ് ജലാലിന്റെ സിനിമാറ്റോഗ്രഫിയാണ്. സിനിമയുടെ ഭാവത്തെ ഒപ്പിയെടുക്കുന്നതില്‍ ഈ ഛായാഗ്രഹകന്‍ പ്രകടിപ്പിക്കുന്ന മികവ് പ്രശംസനീയമാണ്.

നവ്യ നായരും സൗബിൻ ഷാഹിറും പൊലീസുകാരായെത്തുന്ന 'പാതിരാത്രി'യുടെ ട്രെയ്‌ലർ ഇറങ്ങിയത് മുതൽ ചിത്രത്തിന്റെ വിഷ്വല്‍ ക്വാളിറ്റിയെ കുറിച്ച് സോഷ്യൽ മീഡിയയിൽ ചർച്ചകള്‍ ഉയർന്നിരുന്നു. പ്രേക്ഷകരുടെ പ്രതീക്ഷകള്‍ തെറ്റിക്കാതെ റിയലിസ്റ്റിക് ആയ കഥാപശ്ചാത്തലം വളരെ വ്യക്തതയോടെ തന്നെ ഷെഹ്നാദ് ജലാലിന്റെ ക്യാമറ പകർത്തിയെടുത്തു. ഒരു റിയലിസ്റ്റിക് ക്രൈം ത്രില്ലർ സിനിമയുടെ എല്ലാ ചേരുവകളും കൃത്യമായി ക്യാമറ കണ്ണുകളിലൂടെ ഒപ്പിയെടുത്ത് ത്രില്ലടിപ്പിക്കുന്നതില്‍ ഷെഹ്നാദ് ജലാൽ വിജയിച്ചു എന്നതാണ് സിനിമ കണ്ടിറങ്ങിയവർ പറയുന്നത്. മുന്‍ സിനിമകളില്‍ നിന്ന് വ്യത്യസ്തമായി സംവിധായിക റത്തീനയുടെ വിഷ്വല്‍ സ്റ്റൈലിനോട് ചേർന്നു നില്‍ക്കുന്നതായിരുന്നു ഫ്രെയിമുകള്‍.

2010ൽ പുറത്തിറങ്ങിയ 'ചിത്രസൂത്രം' എന്ന സിനിമയിലൂടെ ഛായാഗ്രഹകനായി അരങ്ങേറ്റം കുറിച്ച ഷെഹ്നാദ് ജലാൽ അതേ ചിത്രത്തിലൂടെ തന്നെ മികച്ച ഛായാഗ്രഹകനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡും നേടി. ‘ വീട്ടിലേക്കുള്ള വഴി ’ എന്ന സിനിമയുടെ ഛായാഗ്രഹണം നിർവഹിച്ച ലെജന്‍ഡറി സിനിമാറ്റോഗ്രാഫർ എം.ജെ. രാധാകൃഷ്ണനുമായിട്ടാണ് ഈ അവാർഡ് പങ്കിട്ടത്. 2011 ൽ കേരളത്തിലെ നാലാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി, ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ മികച്ച ഡോക്യുമെന്ററി ക്യാമറാമാനുള്ള നവറോസ് കോൺട്രാക്ടർ അവാർഡ്, 'എ പെസ്റ്ററിങ് ജേർണി' എന്ന ഡോക്യുമെന്ററിയിലൂടെ നേടി. 2017ലെ ഏഷ്യാ പസഫിക് സ്‌ക്രീൻ അവാർഡുകളിൽ ഛായാഗ്രഹണത്തിലെ നേട്ടത്തിനുള്ള നോമിനേഷനും നേടി.

ഇത്തരത്തിൽ നിരവധി അംഗീകാരങ്ങളും ശ്രദ്ധേയമായ സിനിമകളും വഴി പ്രേക്ഷക മനസിൽ ഇടം നേടിയ ഷെഹ്നാദ് ജലാൽ 1978ൽ തിരുവനന്തപുരത്താണ് ജനിച്ചത്. ആദ്യ ഹോബി ഫോട്ടോഗ്രഫിയായിരുന്നു. അതിലുള്ള താല്‍പ്പര്യമാണ് കൊമേഴ്സിൽ ഡിഗ്രിയെടുത്തതിനു ശേഷം 2002 ൽ കോൽക്കത്തയിലെ സത്യജിത്ത് റായ് ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കാൻ പ്രചോദനമായത്. 'ഭൂതകാലം' (2022) , മമ്മൂട്ടിയുടെ ബ്ലാക്ക് ആൻഡ് വൈറ്റ് ഹൊറർ ത്രില്ലർ ചിത്രമായ 'ഭ്രമയുഗം' എന്നിവയുടെ സ്വപ്നതുല്യമായ ബോക്സ്ഓഫിസ് വിജയത്തിന് പുറകിലും ഷെഹ്നാദ് ജലാലിന്റെ ക്യാമറ കൈയ്യൊപ്പുണ്ട്. മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടിയ 'ഉള്ളൊഴുക്കി'ലെ ഛായാഗ്രഹണവും ശ്രദ്ധിക്കപ്പെട്ടിരുന്നു.

'പുഴു'വിന് ശേഷം റത്തീന സംവിധാനം ചെയ്ത 'പാതിരാത്രി ആണ് മലയാളത്തിൽ ഷെഹ്നാദ് ജലാൽ അവസാനമായി ചെയ്ത സിനിമ. ഒരേ സമയം പ്രേക്ഷകരെ ത്രില്ലടിപ്പിക്കുകയും വൈകാരികമായി ആഴത്തിൽ സ്പർശിക്കുകയും ചെയ്യുന്ന ചിത്രമാണ് 'പാതിരാത്രി' എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. ആത്മീയ രാജൻ, ശബരീഷ് വർമ്മ, ഹരിശ്രീ അശോകൻ, അച്യുത് കുമാർ, ഇന്ദ്രൻസ്, തേജസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത് ഷാജി മാറാട്. ഫാർസ് ഫിലിംസ് ആണ് ചിത്രത്തിന്റെ ഓവർസീസ് ഡിസ്ട്രിബൂഷൻ പാർട്ണർ. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ കെ.വി.അബ്ദുൾ നാസർ, ആഷിയ നാസർ എന്നിവർ ചേർന്നാണ് നിർമാണം.

സംഗീതം - ജേക്സ് ബിജോയ്, എഡിറ്റർ - ശ്രീജിത്ത് സാരംഗ്, ആർട്ട് - ദിലീപ് നാഥ്, പ്രൊഡക്ഷൻ കൺട്രോളർ - പ്രശാന്ത് നാരായണൻ, മേക്കപ്പ് - ഷാജി പുൽപ്പള്ളി, വസ്ത്രങ്ങൾ - ലിജി പ്രേമൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - അജിത് വേലായുധൻ, അസോസിയേറ്റ് ഡയറക്ടർ - സിബിൻ രാജ്, ആക്ഷൻ - പി സി സ്റ്റണ്ട്സ്, സ്റ്റിൽസ് - നവീൻ മുരളി, ടൈറ്റിൽ ഡിസൈൻ - യെല്ലോ ടൂത്ത്സ്, പോസ്റ്റർ ഡിസൈൻ - ഇല്ലുമിനാർട്ടിസ്റ്റ്, പി ആർ കൺസൽറ്റന്റ് ആൻഡ് സ്ട്രാറ്റെജി - ലാലാ റിലേഷൻസ്, പിആർഒ - ശബരി, വാഴൂർ ജോസ് എന്നിവരാണ് മറ്റ് അണിയറപ്രവത്തകർ.

SCROLL FOR NEXT