ജാനകി vs സ്റ്റേറ്റ് ഓഫ് കേരള എന്ന ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ചതില്‍ നിയമ പോരാട്ടത്തിനൊരുങ്ങി അണിയറ പ്രവര്‍ത്തകര്‍. സെന്‍സര്‍ ബോര്‍ഡില്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ചിത്രം വീണ്ടും സെന്‍സര്‍ ബോര്‍ഡ് റിവ്യു കമ്മിറ്റി കാണും.
ചിത്രം ഒരു പുരാണ കഥയല്ല. സെന്‍സര്‍ ബോര്‍ഡില്‍ കഴിയാവുന്നത്ര സമ്മര്‍ദം ചെലുത്തുകയാണ് ലക്ഷ്യം. കഴിയാവുന്ന എല്ലാ ശ്രമങ്ങളും നടത്തി. സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കാത്തതിന് കാരണമെന്താണെന്ന് രേഖാമൂലം കാരണം പറഞ്ഞിട്ടില്ല. കേരളം മുഴുവനും പോസ്റ്റര്‍ ഒട്ടിച്ചുവെന്നും സംവിധായകന്‍ പ്രവീണ്‍ പറഞ്ഞു.
നടന്‍ എന്ന നിലയിലാണ് ചിത്രവുമായി സഹകരിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ ഇടപെടാന്‍ പരിമിതിയുണ്ടെന്നും നിങ്ങളുടെ മാര്‍ഗം നോക്കിക്കോളൂ എന്നുമാണ് സുരേഷ് ഗോപി പറഞ്ഞതെന്നും സംവിധായകന്‍ പറഞ്ഞു.
പേര് മാറ്റുന്നത് ചിന്തയില്‍ പോലുമില്ല. രണ്ടരക്കോടി രൂപ പ്രമോഷന് വേണ്ടി മാത്രം മുടക്കി. എല്ലാ ഭാഷകളിലും ഡബ്ബിംഗ് കഴിഞ്ഞതാണ്. വ്യാഴാഴ്ച സര്‍ട്ടിഫിക്കറ്റ് കിട്ടിയാലും വെള്ളിയാഴ്ച റിലീസ് സാധ്യമല്ലെന്നും സംവിധായകന്‍ പറഞ്ഞു.
സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുക, അല്ലെങ്കില്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുക, ഇതാണ് ഹര്‍ജിയിലെ ആവശ്യം. പ്രൊഡ്യൂസര്‍ കാണാത്ത എന്താണ് സെന്‍സര്‍ ബോര്‍ഡ് കണ്ടത് എന്ന് അറിയില്ലെന്നും സംവിധായകന്‍.
വെള്ളിയാഴ്ച തീയേറ്ററുകളിൽ സിനിമ റിലീസ് ചെയ്യാൻ ഇരിക്കെയാണ് സെൻസർ ബോർഡ് ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരളയുടെ റിലീസ് തടഞ്ഞത്. സംസ്ഥാന സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നൽകിയ സിനിമയ്ക്ക് കേന്ദ്ര സെൻസർ ബോർഡ് ആണ് പ്രദർശനാനുമതി നിഷേധിച്ചത്. അതിക്രമത്തിന് ഇരയാകുന്ന ജാനകി എന്ന സ്ത്രീയുടെ പോരാട്ടത്തിന്റെ കഥയാണ് സിനിമ.
സിനിമയുടെ പേര് മാത്രമല്ല കഥാപാത്രത്തിന്റെ പേരും മാറ്റണമെന്നാണ് ബോർഡ് നിർദേശിച്ചത്. 96 സ്ഥലത്ത് സുരേഷ് ഗോപി തന്നെ ജാനകി എന്ന് ഉപയോഗിച്ചിട്ടുണ്ട് എന്നും പേര് മാറ്റുക സാധ്യമല്ല എന്നും ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ പറഞ്ഞു. നിയമപരമായി പോരാടുമെന്ന് സംവിധായകന്റെ തീരുമാനത്തിന് ഒപ്പം നിൽക്കുന്നു. ആവശ്യമെങ്കിൽ പ്രത്യക്ഷ സമരവുമായി മുന്നിട്ടിറങ്ങുമെന്നും ഉണ്ണികൃഷ്ണൻ വ്യക്തമാക്കി. വിഷയത്തിൽ ഇടപെട്ടു സംസാരിച്ചു എന്നാണ് സുരേഷ് ഗോപി പറഞ്ഞത് എന്നും അത് ഫലം കണ്ടോ എന്ന് നാളെ കാരണം കാണിക്കൽ നോട്ടീസ് ലഭിച്ചാലേ അറിയൂ എന്നും ഉണ്ണികൃഷ്ണൻ വ്യക്തമാക്കി.