'കേരള സ്റ്റോറി 2' സിനിമ 
MOVIES

കേരളത്തിൽ ആ കഥ ഏറ്റില്ല! 'കേരള സ്റ്റോറി 2' കളക്ഷൻ എത്ര?

ആഭ്യന്തര ബോക്സ്‌ ഓഫീസിൽ കാര്യമായ ചലനമുണ്ടാക്കാൻ 'കേരള സ്റ്റോറി 2'വിന് സാധിച്ചില്ല

Author : ന്യൂസ് ഡെസ്ക്

വിദ്വേഷ പരമാർശങ്ങൾ കൊണ്ട് കുപ്രസിദ്ധി ആർജിച്ച 'കേരള സ്റ്റോറി'യുടെ രണ്ടാം ഭാഗം 'കേരള സ്റ്റോറി 2: ഗോസ് ബിയോണ്ടി'ന് ബോക്സ് ഓഫീസിൽ മോശം തുടക്കം. 10 കോടി രൂപ മാത്രമാണ് റിലീസ് ആയി മൂന്ന് ദിവസം പിന്നിടുമ്പോൾ സിനിമയുടെ ആഭ്യന്തര കളക്ഷൻ. കേരള ബോക്സ് ഓഫീസിൽ സിനിമ തീർത്തും പരാജയമായിരുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ബോക്സ് ഓഫീസ് ട്രാക്കർമാരായ സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം, ആദ്യ ഞായറാഴ്ച (മാർച്ച് 1) ചിത്രം ഇന്ത്യയിൽ നിന്ന് ഏകദേശം അഞ്ച് കോടി രൂപയാണ് നേടിയത്. റിലീസ് ദിനത്തിൽ 75 ലക്ഷം രൂപ മാത്രമായിരുന്നു സിനിമയുടെ കളക്ഷൻ. രണ്ടാം ദിനം കളക്ഷൻ 4.65 കോടി രൂപയായി ഉയർന്നു. എന്നാൽ കേരളത്തിലെ തിയേറ്ററുകളിൽ സിനിമയുടെ ഷോകൾ ആളില്ലാത്തതിനാൽ റദ്ദാക്കുന്ന സാഹചര്യമാണ് നിലവിൽ. സംസ്ഥാനത്തെ തെറ്റായി ചിത്രീകരിക്കുന്നുവെന്നും മതവിദ്വേഷം പരത്താൻ ശ്രമിക്കുന്നുവെന്നും ആരോപണം നേരിടുന്ന സിനിമയോട് മുഖം തിരിക്കുകയാണ് മലയാളി സിനിമാപ്രേമികൾ.

റിലീസിന് തൊട്ടുമുമ്പ് കേരള ഹൈക്കോടതി ഏർപ്പെടുത്തിയ 15 ദിവസത്തെ സ്റ്റേ ഡിവിഷൻ ബെഞ്ച് നീക്കിയതോടെയാണ് 'കേരള സ്റ്റോറി 2: ഗോസ് ബിയോണ്ട്' തിയേറ്ററുകളിലെത്തിയത്. സിനിമയുടെ ഉള്ളടക്കം മത സൗഹാർദത്തെ ബാധിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് സിംഗിൾ ബെഞ്ച് റിലീസ് തടഞ്ഞിരുന്നത്. ഇതിനെതിരെ സിനിമയുടെ നിർമാതാവ് വിപുൽ അമൃത്‌ലാൽ ഷാ നൽകിയ അപ്പീലിൽ ജസ്റ്റിസ് സുശ്രുത് അരവിന്ദ്‌ ധർമാധികാരി, ജസ്റ്റിസ് പി.വി. ബാലകൃഷ്ണൻ എന്നിവരടങ്ങിയ ബെഞ്ചാണ് സ്റ്റേ നീക്കിയത്.

ദേശീയ പുരസ്കാര ജേതാവായ കാമാഖ്യ നാരായൺ സിംഗ് സംവിധാനം ചെയ്ത ചിത്രത്തിൽ ഉൽക്ക ഗുപ്ത, അദിതി ഭാട്ടിയ, ഐശ്വര്യ ഓജ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തിയത്. അമർനാഥ് ത്സായും വിപുൽ ഷായും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആഷിൻ എ. ഷാ, രവിചന്ദ് നല്ലപ്പ എന്നിവർ ചേർന്നാണ് സഹനിർമാണം.

SCROLL FOR NEXT