ചെന്നൈ: സിലമ്പരസനെ നായകനാക്കി വെട്രിമാരൻ ഒരുക്കുന്ന 'അരസൻ' സിനിമയുടെ ചിത്രീകരണം പുനനാരംഭിച്ചു. നിർമാതാവ് കലൈപ്പുലി എസ് താണുവാണ് ഇക്കാര്യം അറിയിച്ചത്. ലൊക്കേഷനിൽ നിന്നുള്ള വെട്രിമാരന്റെയും സിമ്പുവിന്റെയും ചിത്രത്തിനൊപ്പമാണ് ഈ വാർത്ത നിർമാതാവ് പങ്കുവച്ചത്. 'അരസൻ ഈസ് ബാക്ക്' എന്നാണ് ഈ ചിത്രത്തിന് താണു നൽകിയ ക്യാപ്ഷൻ.
'അസുരൻ" എന്ന ചിത്രത്തിന് ശേഷം വെട്രിമാരൻ - കലൈപ്പുലി എസ്. താണു ടീം ഒന്നിക്കുന്ന ചിത്രമാണ് 'അരസൻ'. വി ക്രിയേഷൻസിന്റെ ബാനറിലാണ് സിനിമയുടെ നിർമാണം. ദേശീയ പുരസ്‍കാര ജേതാവായ വെട്രിമാരനൊപ്പം സിലമ്പരസൻ ഒന്നിക്കുന്ന ആദ്യ ചിത്രവുമാണിത്.
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ പ്രഖ്യാപിച്ച ചിത്രത്തിന്റെ ഷൂട്ടിങ് ഡിസംബറിലാണ് ആരംഭിച്ചത്. എന്നാൽ, 15 ദിവസത്തിന് ശേഷം ചിത്രീകരണം അപ്രതീക്ഷിതമായി നിർത്തിവയ്ക്കുകയായിരുന്നു. നടൻ സിമ്പുവും നിർമാതാവ് ഇഷാരി കെ. ഗണേഷും തമ്മിലുള്ള തർക്കമാണ് ഇതിന് കാരണമെന്നാണ് റിപ്പോർട്ടുകൾ.
'വെന്തു തണിന്തതു കാട്' എന്ന സിനിമയ്ക്ക് ശേഷം ഇഷാരി ഗണേഷിന്റെ പുതിയ ചിത്രത്തിനായി സിമ്പു അഞ്ച് കോടി രൂപ മുൻകൂറായി കൈപ്പറ്റിയിരുന്നു. എന്നാൽ ഈ ചിത്രം നടന്നില്ല. ഇതിനെത്തുടർന്ന് ഇരുവർക്കുമിടയിൽ തർക്കം ഉടലെടുക്കുകയായിരുന്നു. തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിൽ, FEFSI എന്നീ സംഘടനകൾ വിഷയത്തിൽ ഇടപെട്ടതിന് പിന്നാലെയാണ് സിമ്പു അഭിനയിച്ചുകൊണ്ടിരുന്ന 'അരസൻ' നിർത്തിവച്ചത്.
വിജയ് സേതുപതി, യോഗി ബാബു, യോഗലക്ഷ്മി, ജിബിൻ ഗോപിനാഥ്, സമുദ്രകനി, ആൻഡ്രിയ ജെർമിയ എന്നിവരാണ് 'അരസനി'ലെ മറ്റ് പ്രധാന വേഷങ്ങിൽ എത്തുന്നത്. ആർ. വേൽരാജ് ആണ് ഛായാഗ്രഹണം. അനിരുദ്ധ് രവിചന്ദർ ആണ് സിനിമയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ചിത്രത്തിന്റെ ഗ്ലംപ്സ് കഴിഞ്ഞ വർഷം പുറത്തിറക്കിയിരുന്നു. ഇതിലെ തീം സോങ് വലിയതോതിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.
'പൊല്ലാതവൻ', 'ആടുകളം', 'വിസാരണൈ', 'വട ചെന്നൈ', 'അസുരൻ', 'വിടുതലൈ 1', 'വിടുതലൈ 2' എന്നിവയ്ക്ക് ശേഷം വെട്രിമാരൻ ഒരുക്കുന്ന ചിത്രമാണ് 'അരസൻ'. പിആർഒ- ശബരി.