ശക്തിമാൻ ആയി മുകേഷ് ഖന്ന, രൺവീർ സിംഗ് 
ENTERTAINMENT

"ശക്തിമാനാകാൻ അഭിനയം മാത്രം പോരാ, രൺവീർ സിംഗിന് ആ വേഷം പറ്റില്ല"; കാരണം വ്യക്തമാക്കി മുകേഷ് ഖന്ന

'പൃഥ്വിരാജ് ചൗഹാൻ' എന്ന ചിത്രത്തിൽ അക്ഷയ് കുമാർ ആ വേഷത്തോട് നീതി പുലർത്തിയില്ലെന്നും മുകേഷ് ഖന്ന വിമർശിച്ചു

Author : ന്യൂസ് ഡെസ്ക്

തൊണ്ണൂറുകളിൽ ഇന്ത്യൻ ടെലിവിഷൻ ലോകം അടക്കിഭരിച്ചിരുന്ന സൂപ്പർ ഹീറോ കഥാപാത്രമാണ് 'ശക്തിമാൻ'. ഇന്നും മുകേഷ് ഖന്ന അവതരിപ്പിച്ച ഈ ദേശി സൂപ്പർ ഹീറോയ്‌ക്ക് ആരാധകർ ഏറെയാണ്. ബേസിൽ ജോസഫിന്റെ സംവിധാനത്തിൽ രൺവീർ സിംഗ് ശക്തിമാൻ ആയി എത്തുന്നുവെന്ന് വാർത്തകൾ വന്നിരുന്നു. എന്നാൽ, രൺവീർ സിംഗ് ഈ റോളിന് അനുയോജ്യനല്ല എന്നായിരുന്നു മുകേഷ് ഖന്നയുടെ നിലപാട്. ഇപ്പോഴിതാ, ആ നിലപാട് ആവർത്തിച്ചിരിക്കുകയാണ് നടൻ. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മുകേഷ് ഖന്ന.

"അദ്ദേഹം ഒരു മികച്ച നടനാണ്, അതിശയിപ്പിക്കുന്ന ഊർജമുള്ള വ്യക്തി. 'ഗള്ളി ബോയ്', 'ഖിൽജി' തുടങ്ങിയ വേഷങ്ങൾ അദ്ദേഹത്തിന് മനോഹരമായി ചെയ്യാൻ കഴിയും. പക്ഷേ, ശക്തിമാനാകാൻ വെറും അഭിനയം മാത്രം പോരാ, അതിന് അനുയോജ്യമായ മുഖവും വേണം," മുകേഷ് ഖന്ന പറഞ്ഞു.

"ശക്തിമാനാകാൻ മുഖത്ത് ഒരു തരം ശാലീനതയും ശാന്തതയും ആവശ്യമാണ്. കുസൃതിയോ കുതന്ത്രം മെനയുന്ന ഭാവങ്ങളോ പാടില്ല. അദ്ദേഹത്തിന്റെ മുഖം എപ്പോഴും 'വരൂ നമുക്ക് നൃത്തം ചെയ്യാം' എന്ന് പറയുന്നതുപോലെയാണ്. ശക്തിമാൻ ഒരിക്കലും അങ്ങനെ പറയില്ല. അതൊരു പ്രശ്നമാണ്," അദ്ദേഹം കൂട്ടിച്ചേർത്തു. രൺവീർ സിംഗ് നായകനായ 'ധുരന്ധർ 2' ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രമെന്ന നേട്ടത്തിന് അരികിൽ നിൽക്കുമ്പോഴാണ് മുകേഷ് ഖന്ന തന്റെ നിലപാട് ആവർത്തിക്കുന്നത്.

2022ൽ പുറത്തിറങ്ങിയ 'സാമ്രാട്ട് പൃഥ്വിരാജ്' എന്ന ചിത്രത്തിൽ അക്ഷയ് കുമാർ ആ വേഷത്തോട് നീതി പുലർത്തിയില്ലെന്നും മുകേഷ് ഖന്ന വിമർശിച്ചു. കേവലം ഒരു വിഗ്ഗ് വച്ചതുകൊണ്ട് പൃഥ്വിരാജ് ചൗഹാൻ ആകാൻ കഴിയില്ലെന്നും, വേഷപ്പകർച്ചയ്ക്ക് അത്രമേൽ ആഴം വേണമെന്നും നടൻ ഓർമിപ്പിച്ചു. 'മഹാഭാരത'ത്തിൽ ഭീഷ്മരായി വേഷമിടാൻ തനിക്ക് ഒന്നര മണിക്കൂർ സമയം വേണ്ടിവന്നിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

SCROLL FOR NEXT