കൊച്ചി: മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളിൽ ഒന്നായി മാറിയ ചിത്രമാണ് പൃഥ്വിരാജിന്റെ സംവിധാനത്തിൽ ഒരുങ്ങിയ 'ലൂസിഫർ'. പൃഥ്വിരാജ് ആദ്യമായി സംവിധായക വേഷമണിഞ്ഞ ചിത്രത്തിന് തിരക്കഥ എഴുതിയത് മുരളി ഗോപിയാണ്. റിലീസിന് പിന്നാലെ ഇതൊരു ഒരു ത്രീ പാർട്ട് ഫ്രാഞ്ചൈസിയാണെന്ന് അറിയിച്ച അണിയറപ്രവർത്തകർ സിനിമയുടെ രണ്ടാം ഭാഗം 'എമ്പുരാൻ' കഴിഞ്ഞ വർഷമാണ് പുറത്തിറക്കിയത്.
സിനിമയുടെ രാഷ്ട്രീയ ഉള്ളടക്കങ്ങൾ വലിയ വിവാദങ്ങൾക്ക് കാരണമായപ്പോഴും ഇൻഡസ്ട്രി ഹിറ്റടിച്ചാണ് 'എമ്പുരാൻ' തിയേറ്ററുകൾ വിട്ടത്. ഇപ്പോഴിതാ, അന്തരിച്ച സംവിധായകൻ രജേഷ് പിള്ളയ്ക്ക് വേണ്ടി 'ലൂസിഫർ' എന്ന പേരിൽ മോഹൻലാലിനെ നായകനാക്കി ഒരു സിനിമ പ്ലാൻ ചെയ്തിരുന്നതായി വെളിപ്പെടുത്തിയിരിക്കുകയാണ് മുരളി ഗോപി.
പ്രേക്ഷകർ ഏറ്റെടുത്ത 'ലൂസിഫറി'ന്റെ മറ്റൊരു വേർഷൻ തന്റെ പക്കലുണ്ടെന്ന് പറയുകയായിരുന്നു മുരളി ഗോപി. " എന്റെ സ്ക്രിബിളിങ് പാഡിൽ ഞാൻ എഴുതിയിട്ട രണ്ട് വൺ ലൈനുകൾ ആണ് അത്. രണ്ടിന്റെയും വർക്കിങ് ടൈറ്റിൽ ലൂസിഫർ എന്നായിരുന്നു. അതിൽ ഒന്നിന്റെ പേര് ലൂസിഫർ-ബഹുരൂപി എന്നായിരുന്നു. രണ്ടാമത്തേത്, ലൂസിഫർ-വലംകൈ. ലൂസിഫർ വലംകൈ എന്ന് പറയുന്ന വൺലൈൻ ആണ് ലൂസിഫർ ഫ്രാഞ്ചൈസ് ആയി മാറിയത്. ഇപ്പോഴും ആന്റണി പെരുമ്പാവൂർ കാണുമ്പോൾ, മറ്റേ ലൂസിഫർ നമുക്ക് ചെയ്യണം എന്ന് പറയാറുണ്ട്. ബഹുരൂപി വരുന്നുണ്ടെങ്കിൽ അത് വേറെ ഒരു വർക്ക് ആയിട്ടാകും പ്ലാൻ ചെയ്യുക," എന്നായിരുന്നു മുരളിയുടെ വാക്കുകൾ. ദ സമ്മിറ്റ് ഓഫ് ഫ്യൂച്ചർ വേദിയിൽ സംസാരിക്കുകയായിരുന്നു മുരളി ഗോപി.
2019 മാർച്ച് 28നാണ് 'ലൂസിഫർ' തിയേറ്ററുകളിലെത്തിയത്. സ്റ്റീഫൻ നെടുമ്പള്ളിയെന്ന രാഷ്ട്രീയക്കാരനും അബ്റാം ഖുറേഷിയെന്ന അധോലോക നായകനായും മോഹൻലാൽ ഇരട്ട ഗെറ്റപ്പിൽ എത്തിയ ചിത്രത്തിൽ ടൊവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരൻ, വിവേക് ഒബ്റോയ്, മഞ്ജു വാര്യർ, കലാഭവൻ ഷാജോൺ, നൈല ഉഷ, സാനിയ ഇയ്യപ്പൻ എന്നിങ്ങനെ വലിയ ഒരു താരനിര തന്നെ അണിനിരന്നിരുന്നു.
ഫ്രാഞ്ചൈസിയിലെ രണ്ടാം ഭാഗമായ 'എമ്പുരാൻ' കഴിഞ്ഞ വർഷം മാർച്ച് 27നാണ് റിലീസായത്. 325 കോടി രൂപയുടെ കളക്ഷൻ ആണ് സിനിമ സ്വന്തമാക്കിയത്. മലയാളത്തിലെ ഏറ്റവും അധികം കളക്ഷൻ നേടിയ രണ്ടാമത്തെ ചിത്രമാണ് 'എമ്പുരാൻ'. സിനിമയിലെ ഗുജറാത്ത് കലാപത്തെ കുറിച്ചുള്ള പരാമർശങ്ങളും മറ്റും സംഘപരിവാർ ആക്രമണത്തിന് കാരണമായിരുന്നു. ഇതിനിടയിലാണ് ഈ റെക്കോർഡ് നേട്ടം സിനിമ സ്വന്തമാക്കിയത്.