ആദിത്യ ധർ സംവിധാനം ചെയ്ത 'ധുരന്ധർ: ദ റിവഞ്ച്' എന്ന ചിത്രത്തിൽ ജമീൽ ജമാലി എന്ന കഥാപാത്രത്തിലൂടെ തന്നെ മോശമായി ചിത്രീകരിച്ചുവെന്ന് പാകിസ്താൻ നേതാവ് നബിൽ ഗബോൽ. മുതിർന്ന ബോളിവുഡ് നടൻ രാകേഷ് ബേദിയാണ് ചിത്രത്തിൽ ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്. ജമീൽ ജമാലി മീമുകൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
ലയാരി മണ്ഡലത്തിൽ നിന്നുള്ള പാക് ദേശീയ അസംബ്ലി അംഗമായാണ് ജമീൽ എന്ന കഥാപാത്രം ചിത്രത്തിൽ എത്തുന്നത്. സിനിമയിലെ കഥ നടക്കുന്ന കാലഘട്ടത്തിൽ ലയാരിയിൽ നിന്നുള്ള നാഷണൽ അസംബ്ലി അംഗം താനായിരുന്നുവെന്ന് നബിൽ ചൂണ്ടിക്കാട്ടി. തന്നെപ്പോലെ ഗൗരവക്കാരനായ ഒരു നേതാവിനെ രാകേഷ് ബേദിയെപ്പോലെ ഒരു ഹാസ്യനടനാണ് അവതരിപ്പിച്ചത്. കഥാപാത്രത്തെ ഇന്ത്യൻ ചാരനായി ചിത്രീകരിച്ചതിനെയും നബിൽ ഗബോൽ വിമർശിച്ചു.
പാകിസ്ഥാൻ സൈന്യത്തെയും രാജ്യത്തെയും നേരിടാൻ കഴിയാത്തതുകൊണ്ടാണ് ഇന്ത്യക്കാർ ഇത്തരത്തിലുള്ള സിനിമകൾ നിർമിക്കുന്നതെന്നും നബിൽ ഗബോൽ പരിഹസിച്ചു. ലയാരിയിലെ ജനങ്ങൾ കരുത്തരാണ്. ഇത്തരം ചിത്രീകരണങ്ങൾ അവരെ ബാധിക്കില്ല. ഇന്ത്യയിൽ നിന്നും തനിക്കെതിരെ നടക്കുന്ന ട്രോളുകൾക്ക് മറുപടിയായി തന്റെ ജീവിതം ആസ്പദമാക്കി 'ലയാരി കാ ഗബ്ബർ എന്ന പേരിൽ സ്വന്തമായി ഒരു ചിത്രം നിർമിക്കുമെന്നും നബിൽ പ്രഖ്യാപിച്ചു.
"നബിൽ ഗബോൽ എന്തുകൊണ്ടാണ് മിണ്ടാതിരിക്കുന്നത് എന്ന് ചോദിച്ചുകൊണ്ട് ഇന്ത്യൻ സോഷ്യൽ മീഡിയയിൽ ധാരാളം ട്രോളുകൾ വരുന്നത് ഞാൻ കാണുന്നുണ്ട്. ഇന്ന് 26ാം തീയതിയാണ്, പാകിസ്ഥാൻ സൈന്യം നിങ്ങൾക്ക് മറുപടി നൽകിയതുപോലെ ശക്തമായ ഒരു മറുപടി ഞാനും നൽകും. നിങ്ങളുടെ ആറ് വിമാനങ്ങൾ വെടിവെച്ചിട്ടതുപോലെ, ലയാരി എന്താണെന്നതിനെക്കുറിച്ച് കൃത്യമായ ഒരു മറുപടി ഞാനും നിങ്ങൾക്ക് നൽകും," നബിൽ പറഞ്ഞു.
അതേസമയം, ഒരു പ്രത്യേക വ്യക്തിയെ മാത്രം മാതൃകയാക്കിയല്ല ജമീൽ ജമാലി എന്ന വേഷം ചെയ്തതെന്നും, പാകിസ്ഥാനിലെ രാഷ്ട്രീയക്കാരുടെ പൊതുവായ ഒരു ശൈലിയാണ് അവതരിപ്പിച്ചതെന്നും രാകേഷ് ബേദി നേരത്തെ വ്യക്തമാക്കിയിരുന്നു.
ആദിത്യ ധർ സംവിധാനം ചെയ്ത 'ധുരന്ധർ' സീരീസിൽ ഒരു ഇന്ത്യൻ ചാരനായിട്ടാണ് രൺവീർ സിംഗ് അഭിനയിക്കുന്നത്. ചിത്രം ഇതിനോടകം ആഗോളതലത്തിൽ 1,000 കോടിയിലധികം രൂപ കളക്ട് ചെയ്തു കഴിഞ്ഞു. രൺവീർ സിംഗിന് പുറമേ അർജുൻ രാംപാൽ, സഞ്ജയ് ദത്ത്, ആർ. മാധവൻ, സാറാ അർജുൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയത്.