നടൻ പ്രകാശ് രാജിന്റെ അമ്മ സുവർണലതയുടെ സംസ്കാര ചടങ്ങുകളുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ വലിയ തോതിലുള്ള വിദ്വേഷ പ്രചാരണങ്ങളാണ് നടക്കുന്നത്. ക്രിസ്തീയ ആചാരപ്രകാരം നടന്ന ചടങ്ങിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് സമൂഹമാധ്യമങ്ങൾ അധിക്ഷേപ പ്രചാരണങ്ങൾ കൊണ്ട് നിറഞ്ഞത്. പ്രകാശ് രാജ് മതത്തെക്കുറിച്ച് നടത്തിയ പരാമർശങ്ങൾ കുത്തിപ്പൊക്കിയാണ് ചിലർ രംഗത്തെത്തിയത്.
നിരീശ്വരവാദി ആണെന്ന് അവകാശപ്പെടുന്ന പ്രകാശ് രാജ് അമ്മയെ പള്ളിയിൽ അടക്കം ചെയ്തത് നടന്റെ ഇരട്ടത്താപ്പാണെന്നായിരുന്നു വിമർശകരുടെ പക്ഷം. ചോദ്യങ്ങൾ ഉന്നയിച്ചവർക്ക് മറുപടിയുമായി നടനും രംഗത്തെത്തി.
"അതെ, ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നില്ല.. പക്ഷേ എന്റെ അമ്മ തന്റെ ദൈവത്തിൽ വിശ്വസിച്ചിരുന്നു. സ്വന്തം വിശ്വാസപ്രകാരം അടക്കം ചെയ്യപ്പെടാനുള്ള അമ്മയുടെ അവകാശത്തെ നിഷേധിക്കാൻ ഞാൻ ആരാണ്? നമ്മൾ പരസ്പരം നൽകേണ്ട അടിസ്ഥാനപരമായ ബഹുമാനമാണിത്. വിദ്വേഷം പ്രചരിപ്പിക്കുന്ന രാക്ഷസന്മാർക്ക് ഇത് മനസിലാകുമോ?" എന്നാണ് നടൻ എക്സിൽ കുറിച്ചത്.
ലല്ലൻടോപ്പിന് നൽകിയ അഭിമുഖത്തിൽ തന്റെ വിശ്വാസങ്ങളെപ്പറ്റി സംസാരിക്കുന്ന വീഡിയോ ക്ലിപ്പും നടൻ കുറിപ്പിന് ഒപ്പം പങ്കുവച്ചു.
"ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നില്ല. എനിക്ക് സമയമില്ല. ആരെങ്കിലും എന്നോട് ചോദിക്കുമ്പോൾ 'എനിക്ക് അതിന് സമയമില്ല' എന്നാണ് ഞാൻ മറുപടി കൊടുക്കാറ്. ദൈവം ഉണ്ടെന്ന് പറയാൻ, നിങ്ങൾ അത് വിശ്വസിച്ചാൽ മതി. വിശ്വാസം മാത്രം മതി. ഇല്ല എന്ന് പറയുന്നതിന് ഒരുപാട് അറിവ് ആവശ്യമാണ്. അതിനുള്ള സമയം എനിക്കില്ല. എന്റെ സഹ മനുഷ്യർക്ക് വേണ്ടി മാത്രമാണ് ഞാൻ ഈ ലോകത്ത് ജീവിക്കുന്നത്," എന്നാണ് പ്രകാശ് രാജ് ഈ വീഡിയോ ക്ലിപ്പിൽ പറയുന്നത്.
വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് 86ാം വയസിലാണ് പ്രകാശ് രാജിന്റെ അമ്മ സുവർണലത അന്തരിച്ചത്. ബെംഗളൂരുവിലെ വസതിയിലായിരുന്നു അന്ത്യം. സുവർണ ക്രിസ്തുമത വിശ്വാസി ആയിരുന്നു. അതിനാൽ പള്ളിയിലായിരുന്നു സംസ്കാര ചടങ്ങുകൾ നടത്തിയത്.