No Entry വേണ്ടാന്ന് വെച്ചാല്‍ വേണ്ട പരിപാടിയില്‍ പൃഥ്വിരാജ് സുകുമാരന്‍ Source: News Malayalam 24x7
ENTERTAINMENT

"നര്‍ക്കോട്ടിക്സ് ഈസ് എ ഡേർട്ടി ബിസിനസ്"; സിനിമാ മേഖലയിൽ ലഹരി ഉപയോഗമുണ്ടെന്ന് തുറന്നടിച്ച് പൃഥ്വിരാജ്

ഹൈബി ഈഡന്‍ എംപിയുടെ ലഹരി വിമുക്ത ക്യാംപയിന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്

Author : ന്യൂസ് ഡെസ്ക്

സിനിമാ മേഖലയിൽ ലഹരി ഉപയോഗം ഉണ്ടെന്ന് തുറന്നടിച്ച് നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരന്‍. ലഹരി മഹാവിപത്താണെന്നും സിനിമയിലും സാഹിത്യലോകത്തും ലഹരി ഒരു ഇന്ധനമാണെന്ന് വിചാരിക്കുന്നുണ്ടെങ്കിൽ അത് തെറ്റാണെന്നും നടന്‍ വ്യക്തമാക്കി. ഹൈബി ഈഡന്‍ എംപിയുടെ ലഹരി വിമുക്ത ക്യാംപയിന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്.

മികച്ച കലാസൃഷ്ടികൾക്ക് ലഹരി വേണ്ടെന്ന് പൃഥ്വിരാജ് പറഞ്ഞു. "ജീവിതത്തില്‍ വലിയ വലിയ സന്തോഷങ്ങള്‍ നിങ്ങളെ കാത്തിരിപ്പുണ്ട്... എന്നെ അറിയാവുന്നവരോട് ഞാന്‍ പണ്ടേ പറഞ്ഞിട്ടുണ്ട്, നര്‍ക്കോട്ടിക്സ് ഈസ് എ ഡേർട്ടി ബിസിനസ്," പൃഥ്വിരാജ് പറഞ്ഞു.

എറണാകുളം നിയോജകമണ്ഡലത്തിൽ ഹൈബി ഈഡന്റെ എംപിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഈ സംരംഭത്തിന് 'No Entry വേണ്ടാന്ന് വെച്ചാൽ വേണ്ട' എന്നാണ് പേര് നല്‍കിയിരിക്കുന്നത്. കൊച്ചിയിലെ ജെയ്ൻ ഡീംഡ്-ടു-ബി യൂണിവേഴ്സിറ്റിയുടെ ഫ്യൂച്ചർ കേരള മിഷന്റെ പിന്തുണയോടെ ഫോർത്ത് വേവ് ഫൗണ്ടേഷനാണ് ഈ സംരംഭം നടപ്പിലാക്കുന്നത്.

അതേസമയം, സിനിമാ സെറ്റിൽ ലഹരി വേണ്ടെന്ന പുതിയ കരാർ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. ഇതോടെ പുതുതായി കരാർ ഒപ്പിടുന്ന സിനിമകൾക്ക് വ്യവസ്ഥ ബാധകമാകും. ലൊക്കേഷനിലോ പ്രൊഡക്ഷൻ വർക്കിന് ഇടയിലോ ലഹരി ഉപയോഗിക്കാനും ഇടപാട് നടത്താനും പാടില്ല. ലഹരി കാരണം സിനിമയ്ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് ആ വ്യക്തി ഏറ്റെടുക്കണമെന്നും കരാറിൽ വ്യക്തമാക്കുന്നു.

ലഹരി ഉപയോഗം അവസാനിപ്പിക്കാൻ കടുത്ത തീരുമാനങ്ങളുമായി നിർമാതാക്കളുടെ സംഘടന രംഗത്തെത്തിയതോടെയാണ് പുതിയ തീരുമാനം പുറത്തുവിട്ടത്. ലഹരി ഉപയോഗിക്കില്ലെന്ന് അഭിനേതാക്കളും സിനിമയിലെ സാങ്കേതിക പ്രവർത്തകരും സത്യവാങ്മൂലം നൽകണം. ലഹരി ഉപയോഗത്തെ തുടർന്ന് സിനിമയ്ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളുടെ എല്ലാ സാമ്പത്തിക ഉത്തരവാദിത്വവും ആ വ്യക്തിക്ക് ആയിരിക്കുമെന്നുമാണ് നിർമാതാക്കളുടെ സംഘടന അറിയിച്ചിരിക്കുന്നത്.

SCROLL FOR NEXT