'ജന നായകനി'ൽ വിജയ്, 'കറുപ്പി'ൽ സൂര്യ 
ENTERTAINMENT

"വിജയ്‌യുടെ അവസാന ചിത്രം ഇതാകുമായിരുന്നു, പക്ഷേ..."; കാരണം വെളിപ്പെടുത്തി 'കറുപ്പ്' സംവിധായകൻ

ആഗോളതലത്തിൽ 200 കോടിക്ക് മുകളിൽ കളക്ട് ചെയ്ത് 'കറുപ്പ്' വിജയക്കുതിപ്പ് തുടരുകയാണ്

Author : ന്യൂസ് ഡെസ്ക്

ചെന്നൈ: സൂര്യ നായകനായ 'കറുപ്പ്' ഗംഭീര കളക്ഷനുമായി തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ആർജെ ബാലാജി സംവിധാനം ചെയ്ത മാസും ആക്ഷനും ചേർന്ന ചിത്രം നടന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി മാറിക്കഴിഞ്ഞു. എന്നാൽ, സൂര്യയെ ആയിരുന്നില്ല ഈ വേഷത്തിലേക്ക് ആദ്യം പരിഗണിച്ചിരുന്നത്. ദ ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ സംവിധായകൻ തന്നെയാണ് ഈ വിവരം വെളിപ്പെടുത്തിയത്.

സജീവ രാഷ്ട്രീയത്തിലേക്ക് ചുവടുമാറിയ വിജയ്‌യുടെ സിനിമാ ജീവിതത്തിലെ അവസാന ചിത്രം, 'കറുപ്പ്' ആകേണ്ടതായിരുന്നു എന്നാണ് ആർ.ജെ. ബാലാജിയുടെ വെളിപ്പെടുത്തൽ. "ഇത് അദ്ദേഹത്തിന്റെ അവസാന ചിത്രമാകേണ്ടതായിരുന്നു. ഞങ്ങൾ രണ്ടോ മൂന്നോ തവണ കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ ചർച്ചകൾ കുറച്ചു കാലം നീണ്ടുനിൽക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനം, അവസാന ചിത്രം എന്നിവയെക്കുറിച്ച് ഞങ്ങൾ ചർച്ച ചെയ്തിരുന്നു," ആർജെ ബാലാജി പറഞ്ഞു. ഒടുവിൽ, വിജയ് ഈ പ്രോജക്ടിൽ നിന്ന് പിന്മാറിയെന്നും താൻ അത് വളരെ പോസിറ്റീവ് ആയാണ് എടുത്തതെന്നു ബാലാജി കൂട്ടിച്ചേർത്തു.

"നിങ്ങളുടെ അടുത്ത് എന്തെങ്കിലും കഥയുണ്ടോ എന്ന് അദ്ദേഹം എന്നോട് ചോദിച്ചപ്പോഴേക്കും ഞാൻ രണ്ട് സിനിമകളുടെ കഥ അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ടായിരുന്നു. എന്റെ ജോലിക്കും ക്രിയേറ്റിവിറ്റിക്കും അദ്ദേഹം നൽകുന്ന ബഹുമാനമായാണ് ഞാൻ അതിനെ കണ്ടത്," സംവിധായകൻ വ്യക്തമാക്കി.

എച്ച്. വിനോദ് സംവിധാനം ചെയ്ത 'ജന നായകൻ' ആണ് വിജയ്‌ അഭിനയിച്ച അവസാന ചിത്രം. പൊങ്കൽ റിലീസ് ആയി പ്രഖ്യാപിച്ച ചിത്രം ഇതുവരെ തിയേറ്ററുകളിൽ എത്തിയിട്ടില്ല. സെൻസർ സർട്ടിഫിക്കേഷൻ ലഭിക്കാത്തതിനാൽ സിനിമയുടെ റിലീസ് പ്രതിസന്ധിയിലാകുകയായിരുന്നു. പ്രശ്നങ്ങൾ പരിഹരിച്ച് ചിത്രം ഉടൻ തിയേറ്ററുകളിൽ എത്തിക്കുമെന്നാണ് നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ് അറിയിച്ചിരിക്കുന്നത്.

അതേസമയം, ആഗോള തലത്തിൽ 200 കോടിക്ക് മുകളിൽ കളക്ട് ചെയ്ത് 'കറുപ്പ്' വിജയക്കുതിപ്പ് തുടരുകയാണ്. 150 കോടി രൂപയ്ക്ക് മുകളിലാണ് തമിഴ്‌നാട് ബോക്സ് ഓഫീസിൽ മാത്രം സിനിമ സ്വന്തമാക്കിയത്. കേരളത്തിലും ഗംഭീര പ്രതികരണമാണ് ഈ സൂര്യാ ചിത്രത്തിന് ലഭിക്കുന്നത്.

തൃഷയാണ് 'കറുപ്പി'ലെ നായിക. വൈറൽ ഹിറ്റുകളിലൂടെ ശ്രദ്ധേയനായ യുവ സംഗീത സംവിധായകൻ സായ് അഭ്യാങ്കറാണ് സംഗീത സംവിധാനം. ഇന്ദ്രൻസ്, നാട്ടി, സ്വാസിക, അനഘ മായ രവി, ശിവദ, സുപ്രീത് റെഡ്ഡി തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.

SCROLL FOR NEXT