ആദിത്യ ധർ - രൺവീർ സിംഗ് ചിത്രം 'ധുരന്ധർ: ദ റിവഞ്ചി'നെ പ്രശംസിച്ചും വിമർശനങ്ങളെ പരിഹസിച്ചും സംവിധായകൻ സന്ദീപ് റെഡ്ഡി വാങ്ക. 'ധുരന്ധർ 2' മികച്ച സിനിമയാണെന്ന് സംവിധായകൻ അഭിപ്രായപ്പെട്ടു. സിനിമ പ്രൊപ്പഗാണ്ടയുടെ ഭാഗമാണെന്ന് ആരോപിക്കുന്നവരെ സന്ദീപ് വിമർശിച്ചു.
"എഴുത്തുകാരും അഭിനേതാക്കളും കരിയർ കെട്ടിപ്പടുക്കുന്നത് പ്രൊപ്പഗാണ്ടകളിലൂടെയാണ്, അപ്പോഴൊക്കെ സിനിമാ മേഖല പൂച്ചയെപ്പോലെ മിണ്ടാതിരുന്നു. ഇപ്പോൾ അതേ കൂട്ടർ തന്നെ 'ധുരന്ധറിനെ' പരിഹസിക്കുന്നു. നിങ്ങളിലെ ആദ്യ വികാരം തന്നെ പരിഹാസമാണെങ്കിൽ നിങ്ങൾക്ക് നിങ്ങളെ 'ലിബറൽ' എന്ന് വിളിക്കാൻ അവകാശമില്ല. എപ്പോഴാണ് സത്യം പ്രൊപ്പഗാണ്ട ആയി മുദ്രകുത്തപ്പെട്ടു തുടങ്ങിയതെന്ന് അറിയില്ല... വിചിത്രമായ കാലം. കാര്യത്തിലേക്ക് വരാം...
എനിക്ക് ആദിത്യ ധറിനോടും രൺവീർ സിംഗിനോടും പറയാനുള്ളത് - ഈ കരിങ്കണ്ണ് അങ്ങനെ ചുമ്മാ പോകില്ല... ഒരു പിടി വറ്റൽ മുളക് കൊണ്ട് മാത്രം കാര്യം നടക്കില്ല... അതിന് ഒരു പാടം മുഴുവൻ തന്നെ കത്തിക്കേണ്ടി വരും. കഴിഞ്ഞ രാത്രി ധുരന്ധർ: ദ റിവഞ്ച് കണ്ടു.... മികച്ച സിനിമ!," സന്ദീപ് റെഡ്ഡി എക്സിൽ കുറിച്ചു.
ജിയോ സ്റ്റുഡിയോസ് ബി62 സ്റ്റുഡിയോസ് എന്നിവർ ചേർന്ന് നിർമിച്ച 'ധുരന്ധർ 2' ആഗോള ബോക്സ് ഓഫീസിൽ കുതിപ്പ് തുടരുകയാണ്. 1,622 കോടിക്ക് മുകളിലാണ് ചിത്രം ആഗോളതലത്തിൽ ഇതിനോടകം സ്വന്തമാക്കിയത്. ഇന്ത്യൻ സിനിമയുടെ വ്യാപ്തി പുനഃർനിർവചിച്ചു കൊണ്ടാണ് ചിത്രം മുന്നേറുന്നത്. വെറും 10 ദിവസത്തിനുള്ളിലാണ് ആദ്യ ഭാഗത്തിന്റെ വിദേശ കളക്ഷൻ സിനിമ മറികടന്നത്.
രൺവീർ സിംഗിന് പുറമേ സഞ്ജയ് ദത്ത്, അർജുൻ രാംപാൽ, ആർ. മാധവൻ, സാറ അർജുൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തിയത്. സംവിധായകന്‍ ആദിത്യ ധര്‍ തന്നെയാണ് സിനിമയുടെ തിരക്കഥ തയ്യാറാക്കിയത്. ജ്യോതി ദേശ്പാണ്ഡെയും ലോകേഷ് ധറും ആദിത്യ ധറും ചേര്‍ന്നാണ് ഈ മെഗാ മാസ് ആക്ഷന്‍ സ്‌പൈ ത്രില്ലര്‍ നിർമിച്ചിരിക്കുന്നത്.