കൊച്ചി: ശ്രീനിവാസൻ കൂടെയുള്ളപ്പോഴാണ് താൻ പൂർണനാകുന്നതെന്ന് സംവിധായകൻ സത്യൻ അന്തിക്കാട്. തൻ്റെ സിനിമയുടെ ദിശ തിരിച്ചറിഞ്ഞത് ശ്രീനി വന്നതിന് ശേഷമാണ്. ടി.പി. ബാലഗോപാലൻ എംഎ എന്ന സിനിമയാണ് ജീവിതത്തിൽ വഴിത്തിരിവായത്. ആളുകൾ ശ്രീനിവാസനെ കൂടുതൽ തിരിച്ചറിയാൻ പോകുന്നത് ഇനിയാണെന്നും വേണ്ടവിധത്തിൽ ആസ്വദിക്കാൻ കഴിയാതവരാണ് സന്ദേശം എന്ന സിനിമയെ കുറ്റം പറയുന്നതെന്നും സത്യൻ അന്തിക്കാട് പറഞ്ഞു. കണ്ടനാട് സെൻ്റ് മേരീസ് സ്കൂളിൽ സംഘടിപ്പിച്ച ശ്രീനിവാസൻ അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അനുസ്മരണ സമ്മേളനത്തിൽ മന്ത്രി പി. പ്രസാദ്, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, നടനും എംഎൽഎയുമായ മുകേഷ് തുടങ്ങിയവർ പങ്കെടുത്തു. ശ്രീനിയെ കുറിച്ച് പറയാൻ ഒരു നൂറ് കഥകൾ ഉണ്ടെന്ന് നടനും എംഎൽഎയുമായ മുകേഷും ഓർത്തെടുത്തു.
കുഞ്ചൻ നമ്പ്യാർ പോലെയാണ് ശ്രീനിവാസൻ എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും പറഞ്ഞു. ശ്രീനിയുടെ വിമർശനത്തിൽ മുറിവേറ്റിട്ടുണ്ടാകാം. പക്ഷെ ശ്രീനിക്ക് ഒരിക്കലും ഇടതുപക്ഷത്തിൻ്റെ ശത്രുവാകാൻ കഴിയില്ലെന്നും ബിനോയ് വിശ്വവും പറഞ്ഞു. ശ്രീനിയെ ഇടതുപക്ഷ വിരോധിയായിട്ടല്ല സിപിഐ കണ്ടിട്ടുള്ളത്. ഇടതുപക്ഷത്തിൻ്റെ വിമർശകനായ ബന്ധു ആണ് ശ്രീനി. സ്തുതിപാഠകരെ മാത്രം നോക്കിയും സംരക്ഷിച്ചും മാത്രം മുൻപോട്ടു പോകുന്നത് ആർക്കും ഭൂഷണമല്ലെന്ന് ബിനോയ് വിശ്വം അനുസ്മരണ സമ്മേളനത്തിൽ പറഞ്ഞു.
നല്ല നടനും സംവിധായകനുമായ ശ്രീനിവാസ് നല്ല കർഷകനായിരുന്നുവെന്ന് മന്ത്രി പി. പ്രസാദും അനുസ്മരിച്ചു. വലിയ പ്രതിഭകൾ പോലും അംഗീകരിച്ച വലിയ മനുഷനാണ് ശ്രീനിവാസൻ. സംസ്ഥാന കൃഷി വകുപ്പിന് വേണ്ടി ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്നും മന്ത്രി പി. പ്രസാദ് കൂട്ടിച്ചേർത്തു.