യുവ ഗായിക ഗൗരി ലക്ഷ്മി വിവാഹിതയായി. വിഷ്വല്‍ ആര്‍ട്ടിസ്റ്റ് കലേഷ് ഗോവിന്ദൻ ആണ് വരൻ. വിവാഹചിത്രങ്ങൾ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചുകൊണ്ട് ഗൗരി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഗായിക പങ്കുവച്ച ചിത്രങ്ങൾക്ക് താഴെ ആശംസകളുമായി സെലിബ്രിറ്റികളും ആരാധകരും ഉൾപ്പെടെ നിരവധി പേരാണ് കമന്റിടുന്നത്.
ഗായിക എന്ന നിലയിൽ മാത്രമല്ല ഗാനരചയിതാവായും മ്യൂസിക് പ്രൊഡ്യൂസറായും മികവ് തെളിയിച്ച കലാകാരിയാണ് ഗൗരി ലക്ഷ്മി. സിനിമാ ഗാനങ്ങളിലൂടെ കരിയർ ആരംഭിച്ച ഗൗരി ആ ചട്ടക്കൂടിൽ തന്റെ സംഗീതത്തെ തളച്ചിടാൻ ഒരുക്കമായിരുന്നില്ല. ഇൻഡിപെൻഡന്റ് മ്യൂസിക് രംഗത്തും സജീവമാണ് ഗായിക. ക്ലാസിക്കൽ, നിത്യഹരിത ഗാനങ്ങൾ തന്റേതായ ശൈലിയിൽ പാടുന്ന ഗൗരിക്ക് ചുരുങ്ങിയ കാലംകൊണ്ട് ഒരു ആരാധക വൃന്ദത്തെ നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്. പാട്ടിലൂടെയും അല്ലാതെയും തന്റെ നിലപാടുകൾ ഭയം കൂടാതെ തുറന്നുപറഞ്ഞും ഗായിക കയ്യടികൾ ഏറ്റുവാങ്ങിയിട്ടുണ്ട്. ഒപ്പം ചില വിമർശനങ്ങളും.
ആലപ്പുഴ ജില്ലയിലെ ചേർത്തലയിലാണ് ഗൗരി ലക്ഷ്മി ജനിച്ചതും വളർന്നതും. തൃപ്പൂണിത്തുറയിലെ ആർഎൽവി കോളേജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്‌സിൽ സംഗീതത്തിൽ ബിഎ ബിരുദവും കേരള സർവകലാശാലയിൽ നിന്ന് സംഗീതത്തിൽ എംഎ ബിരുദം നേടിയിട്ടുണ്ട്.
മോഹൻലാൽ നായകനായ 'കാസനോവ' എന്ന ചിത്രത്തിലെ 'സഖിയേ' എന്ന ഗാനം രചിച്ചുകൊണ്ടാണ് ഗൗരി ലക്ഷ്മി തന്റെ സിനിമാ ജീവിതം ആരംഭിച്ചത്. 13 വയസായിരുന്നു അപ്പോൾ പ്രായം. ഈ പാട്ട് പാടിയതും ഗൗരിയാണ്.
'ഗോദ' എന്ന ചിത്രത്തിലെ 'ആരോ നെഞ്ചിൽ' ഉൾപ്പെടെ നിരവധി ശ്രദ്ധേയമായ പിന്നണി ഗാനങ്ങൾ ഗൗരി ലക്ഷ്മി ആലപിച്ചിട്ടുണ്ട്. 2024ൽ ഇറങ്ങിയ 'എന്റെ പേര് പെണ്ണ്' എന്ന സ്വതന്ത്ര ഗാനം വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു. 'ഹരിവരാസന'ത്തിനും 'അജിതാ ഹരേ ജയ' എന്ന കഥകളി പദത്തിനും ഒരുക്കിയ കവർ വേർഷനുകളും ഏറെ ശ്രദ്ധനേടിയിരുന്നു.