നല്ലകണ്ണിന് അന്ത്യോപചാരം അർപ്പിച്ച് രജനികാന്ത്, വിജയ് 
ENTERTAINMENT

"80 വർഷക്കാലം തളർച്ചയില്ലാതെ പോരാടിയ വിപ്ലവകാരി"; നല്ലകണ്ണിന് അന്ത്യോപചാരം അർപ്പിച്ച് രജനിയും വിജയ്‌യും

തമിഴ്നാട്ടിലെ സിപിഐയുടെ ഏറ്റവും പ്രമുഖ നേതാക്കളിൽ ഒരാളായിരുന്നു ആർ. നല്ലകണ്ണ്

Author : ന്യൂസ് ഡെസ്ക്

ചെന്നൈ: അന്തരിച്ച മുതിർന്ന സിപിഐ നേതാവ് ആർ. നല്ലകണ്ണിന് അന്ത്യോപചാരം അർപ്പിച്ച് തമിഴ് സിനിമാലോകം നടന്മാരായ രജനികാന്ത്, വിജയ് എന്നിങ്ങനെയുള്ള പ്രമുഖർ നല്ലകണ്ണിന് അന്ത്യോപചാരം അർപ്പിച്ചു. നല്ലകണ്ണിൽ താൻ ബഹുമാനിക്കുന്ന നിരവധി നേതാക്കളെ കണ്ടുവെന്നും നല്ലവനും സത്യസന്ധനുമായ ഒരാൾക്ക് ബഹുമാനവും ആദരവും എങ്ങനെ സ്വാഭാവികമായി വന്നുചേരും എന്നതിന്റെ ഉദാഹരണമാണ് അദ്ദേഹവുമെന്ന് രജനികാന്ത് പറഞ്ഞു.

"ഞാൻ ഓമന്തൂരറെയോ, അറിഞ്ഞർ അണ്ണാദുരൈയെയോ, കാമരാജറെയോ, കക്കനെയോ നേരിട്ട് കണ്ടിട്ടില്ല. എന്നാൽ സഖാവ് നല്ലകണ്ണുവിൽ ഞാൻ അവരെയെല്ലാം കണ്ടു. നല്ലവനും സത്യസന്ധനുമായ ഒരാൾക്ക് ബഹുമാനവും ആദരവും എങ്ങനെ സ്വാഭാവികമായി വന്നുചേരും എന്നതിന്റെ ഉദാഹരണമാണ് നല്ലകണ്ണു. അദ്ദേഹം ഒരു മഹാത്മാവായിരുന്നു. സഖാവ് നല്ലകണ്ണിന്റെ വിയോഗത്തിൽ എന്റെ ഹൃദയംഗമമായ അനുശോചനവും ആദരാഞ്ജലികളും," രജനികാന്ത് പറഞ്ഞു.

കമൽ ഹാസനും നല്ലകണ്ണിന്റെ വിയോഗത്തിൽ അനുശോചിച്ചു. "തനിക്കായി ഒരു ജീവിതം എന്ന ചിന്ത പോലുമില്ലാത്ത വ്യക്തിയായിരുന്നു അദ്ദേഹം. പൊതുനന്മയ്ക്കായി സർവവും സമർപ്പിച്ചാണ് അദ്ദേഹം ജീവിച്ചത്. ദരിദ്രർക്കും തൊഴിലാളികൾക്കും കർഷകർക്കും വേണ്ടി 80 വർഷക്കാലം തളർച്ചയില്ലാതെ പോരാടിയ വിപ്ലവകാരിയായിരുന്നു അദ്ദേഹം. സത്യസന്ധതയ്ക്കും ലാളിത്യത്തിനും രാഷ്ട്രീയ മാന്യതയ്ക്കും ഒരു വിളക്കുമാടമായിരുന്നു അദ്ദേഹം. തമിഴകത്തിന്റെ അഭിമാനമായ അദ്ദേഹത്തിന് എന്റെ വിപ്ലവാഭിവാദ്യങ്ങൾ," എന്നാണ് കമൽ എക്സിൽ കുറിച്ചത്. സിനിമാ-രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖരും നല്ലകണ്ണിന്റെ വിയോഗത്തിൽ അനുശോചിച്ചു.

ചെന്നൈ രാജീവ് ഗാന്ധി ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു ആർ. നല്ലകണ്ണിന്റെ വിയോഗം. 1992 മുതൽ 2007 വരെ സിപിഐ തമിഴ്നാട് സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. കിസാൻ സഭയുടെ സ്ഥാപക നേതാക്കളിൽ ഒരാളായിരുന്നു.

തൂത്തുക്കുടി ജില്ലയിലെ തിരുവൈകുണ്ഠം സ്വദേശിയായ നല്ലകണ്ണ് തമിഴ്നാട്ടിലെ സിപിഐയുടെ ഏറ്റവും പ്രമുഖ നേതാക്കളിൽ ഒരാളായിരുന്നു. 15ാം വയസിൽ കമ്യൂണിസ്റ്റ് പാർട്ടി അം​ഗമായ നല്ലകണ്ണ് ജനകീയ പ്രക്ഷോഭങ്ങളുടെ നായകനായിരുന്നു. പ്രവർത്തകർക്കിടയിൽ 'സഖാവ് ആർ‌എൻ‌കെ' എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. 1999ൽ, കോയമ്പത്തൂർ മണ്ഡലത്തിൽ നിന്ന് ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും ബിജെപിയുടെ സി.പി. രാധാകൃഷ്ണനോട് പരാജയപ്പെട്ടു. 2022ൽ തമിഴ്‌നാട് സർക്കാരിൻ്റെ 'താകൈസൽ തമിഴർ' അവാർഡ് ഉൾപ്പെടെ നിരവധി ബഹുമതികൾ അദ്ദേഹം നേടിയിട്ടുണ്ട്.

SCROLL FOR NEXT